രണ്ടു വർഷമായി ഗാസ മുനമ്പിനു സഹിക്കേണ്ടി വന്ന വംശഹത്യയ്ക്കു ലോകം മുഴുവൻ സാക്ഷിയാണ്. ധാർമികവും നിയമപരവും മാനുഷികവുമായ എല്ലാ അതിരുകളും ലംഘിക്കപ്പെട്ടിരുന്നു. ഉപരോധത്തിൽ കുടുങ്ങിക്കിടക്കുന്ന 23 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന, കഷ്ടിച്ച് 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശത്തിനുമേൽ ലക്ഷക്കണക്കിനു ടൺ ബോംബുകളും മിസൈലുകളുമാണു പേമാരി പോലെ പെയ്തത്. തരിപ്പണമാക്കപ്പെട്ട വീടുകളുടെയും ആശുപത്രികളുടെയും സ്കൂളുകളുടെയും ശ്മശാനമാണിന്ന് ഗാസ.
- Also Read ട്രംപിന്റെ നയതന്ത്രം; തീരില്ലെന്നു കരുതിയ ഗാസ യുദ്ധം സമാധാനക്കരാറിലേക്ക്
ഗാസയുടെ 90 ശതമാനവും നശിപ്പിക്കപ്പെട്ടു. ഏതാണ്ട് 21,000 കുട്ടികളും, പ്രായമായ 12,000 സ്ത്രീകളും ഉൾപ്പെടെ 67,000 പേരെങ്കിലും കൊല്ലപ്പെട്ടു. ഏതാണ്ട് 2,700 കുടുംബങ്ങൾ തുടച്ചുനീക്കപ്പെട്ടു. ആയിരക്കണക്കിനാളുകളെ കാണാതായി. 163,000 ആളുകൾക്ക് പരുക്കു പറ്റി. 262 മാധ്യമപ്രവർത്തകർക്കു ജീവൻ നഷ്ടപ്പെട്ടു– ഒരു നൂറ്റാണ്ടിനിടയിൽ ലോകത്തിലാകെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണത്തേക്കാൾ കൂടുതൽ. ഡോ. വാഇൽ അവ്വാദ്
പക്ഷേ, യുഎസ്–ഇസ്രയേൽ മേധാവിത്വത്തെ തള്ളിക്കളയുന്ന പുതിയൊരു ആഗോള കൂട്ടായ്മയുടെ ഉദയത്തിനു കരുത്തു പകരാൻ ഗാസ യുദ്ധത്തിനു കഴിഞ്ഞു. പലസ്തീന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവിഷ്കരിച്ച ‘സമാധാനത്തിലൂടെ സമൃദ്ധിയിലേക്ക്’ എന്ന വിവാദ പദ്ധതി നടപ്പാക്കുന്നതിനൊപ്പം തന്നെയാണ് ഇതെല്ലാം സംഭവിച്ചത്. യഥാർഥത്തിൽ, മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്കും സുരക്ഷയ്ക്കുമുള്ള മാർഗരേഖയെന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതിയുടെ മറവിൽ, പലസ്തീന്റെ സമ്മതമില്ലാതെ തന്നെ ഇസ്രയേലിന്റെ ഭൂപരിധി വിപുലീകരിക്കുകയും അതിർത്തികൾ മാറ്റിവരയ്ക്കുകയുമായിരുന്നു. പലസ്തീന് സുരക്ഷയോ അവകാശസംരക്ഷണമോ പരമാധികാരമോ ഉറപ്പു വരുത്തുന്നതിൽ പരാജയപ്പെട്ട പ്രസ്തുത പദ്ധതി, ബാഹ്യശക്തികളുടെ നിയന്ത്രണത്തിൽ തയാറാക്കുന്ന രാജ്യാന്തര ചട്ടക്കൂടുകൾ പലസ്തീൻ ജനതയെ മേൽക്കുമേൽ ദുർബലപ്പെടുത്തുകയാണെന്ന വസ്തുതയ്ക്ക് അടിവരയിടുന്നു.
- Also Read റൂബിയോ കാതിൽ ഒരു രഹസ്യം മന്ത്രിച്ചു, പിന്നെയൊരു കുറിപ്പും; ട്രംപ് ഉടൻ പ്രഖ്യാപിച്ചു: ‘ഞങ്ങൾ മധ്യ പൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പോകുന്നു’
ട്രംപിന്റെ ‘സമാധാനത്തിലൂടെ സമൃദ്ധിയിലേക്ക്’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കാൻ ഹമാസും ഇസ്രയേലും ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ സൈനിക നടപടികൾ താൽക്കാലികമായി നിർത്തി വയ്ക്കുക, ഉപരോധത്തിനു കീഴിലുള്ള ജനങ്ങൾക്കു മാനുഷിക സഹായം എത്തിക്കുക, ഹമാസ് ബന്ദികളാക്കിയ മുഴുവനാളുകളെയും മോചിപ്പിക്കുകയും തടവുകാരെ പരസ്പരം കൈമാറുകയും ചെയ്യുക തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. നിലവിലുള്ള മാനുഷിക പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കണ്ടെത്താനുള്ള ചെറുചുവടു വയ്പായി ഈ നടപടികളെ കാണാമെങ്കിലും അവ തീർത്തും ദുർബലവും പ്രതീകാത്മകമൂല്യം മാത്രമുള്ളവയുമാണ് എന്നു പറയാതെ വയ്യ.
- Also Read ട്രംപിനെയും നെതന്യാഹുവിനെയും അഭിനന്ദിച്ച് മോദി; ഭീകരവാദത്തെ അംഗീകരിക്കാനാവില്ലെന്നും കുറിപ്പ്
ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോഴും വെടിവയ്പിന്റെയും റോക്കറ്റ് ആക്രമണങ്ങളുടെയും ശബ്ദം ഗാസയിലുടനീളം മുഴങ്ങുകയാണ്.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
ശ്വാസം മുട്ടിക്കുന്ന ഉപരോധങ്ങൾക്കും പട്ടിണിക്കും നശീകരണത്തിനുമപ്പുറം, ഗാസ ഒരു സാക്ഷ്യമാണ്– മനുഷ്യാന്തസ്സിനെ തകർക്കാൻ ഒരു ബോംബിനും കഴിയില്ലെന്നതിന്റെ ജീവസാക്ഷ്യം. ജീവിതം മരണത്തെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന്, എതിരാളികൾ എത്ര ശക്തരായാലും ജനങ്ങളെ അടിച്ചമർത്താനാവില്ലെന്ന്, സർവനാശത്തിനിടയിലും ലോകത്തോട് ഗാസ വിളിച്ചു പറയുന്നു. അതു തന്നെയാണു ചരിത്രം നമ്മെ ഓർമപ്പെടുത്തുന്നതും: ജനതയുടെ ഇച്ഛാശക്തിക്കു മുൻപിൽ സൈന്യം പരാജയപ്പെടുമ്പോൾ സാമ്രാജ്യങ്ങളുടെ പതനം തുടങ്ങുകയാണ്.
(സിറിയക്കാരനായ ലേഖകൻ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനാണ്) English Summary:
The Gaza Conflict: Gaza Conflict highlights the resilience of the human spirit amidst devastation. Despite enduring immense suffering and destruction, the people of Gaza stand as a testament to the indomitable human spirit. Their unwavering resolve serves as a beacon of hope, demonstrating that life and dignity can triumph even in the face of overwhelming adversity. |