സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും കൂടുതൽ ദരിദ്രരെ സൃഷ്ടിക്കുകയും ചെയ്യുന്ന കമ്പോള സമ്പദ്‍വ്യവസ്ഥയെ ലിയോ പതിനാലാമൻ മാർപാപ്പ വിമർശിച്ചു. ദരിദ്രരെയും കുടിയേറ്റക്കാരെയും സഹായിക്കുന്നതിനു ലോകമെങ്ങുമുള്ള കത്തോലിക്കർ മുൻഗണന നൽകണമെന്ന് ‘ഞാൻ നിങ്ങളെ സ്നേഹിച്ചു’ എന്ന പുതിയ ഉദ്ബോധന ലേഖനത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തു. മുൻഗാമി ഫ്രാൻസിസ് മാർപാപ്പ ഏതാണ്ട് മുക്കാൽഭാഗത്തോളം തയാറാക്കിയ ലേഖനം പൂർത്തിയാക്കി ദരിദ്രരുടെ വിശുദ്ധനായ ഫ്രാൻസിസ് അസീസിയുടെ തിരുനാൾദിനമായ ഈ മാസം നാലിനാണ് ലിയോ മാർപാപ്പ ഒപ്പുവച്ചത്. പാവങ്ങളോടു പ്രത്യേക പരിഗണന കാട്ടിയിരുന്ന ഫ്രാൻസിസ് പാപ്പായുടെ നയങ്ങൾ പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ലിയോ മാർപാപ്പ വ്യക്തമാക്കി.  
  
 -  Also Read  കടുവകളുടെ എണ്ണം വർധിക്കുന്നു; പുള്ളിപ്പുലികൾ ജനവാസ മേഖലയിലേക്ക്   
 
    
 
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയങ്ങളെ ഫ്രാൻസിസ് മാർപാപ്പ ശക്തമായി വിമർശിച്ചിരുന്നു. അമേരിക്കക്കാരനായ ലിയോ മാർപാപ്പ ഇതാദ്യമായാണ് ട്രംപിന്റെ നയങ്ങളെ പരസ്യമായി വിമർശിക്കുന്നത്. ആഗോള കമ്പോള സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകണമെന്ന് 104 പേജുള്ള ഉദ്ബോധന ലേഖനത്തിൽ പറയുന്നു. അസമത്വം വർധിച്ചുവരുന്നതു തടഞ്ഞേതീരൂ. സമ്പന്നർ അത്യാഡംബരത്തിന്റെ കുമിളകൾക്കുള്ളിൽ എല്ലാ സൗകര്യങ്ങളും ആസ്വദിക്കുമ്പോൾ ലോക ജനസംഖ്യയുടെ പകുതിയിലേറെയും ദാരിദ്ര്യത്താൽ വലയുന്നു. ‘സഭ അമ്മയെപ്പോലെ ഏവരുടെയും കൂടെ നടക്കുന്നു. തിരസ്കരിക്കപ്പെട്ടവരുടെ വേദന അവൾക്കറിയാം. പുറന്തള്ളപ്പെട്ടവർ ആശ്രയത്തിനായി നിങ്ങളുടെ വാതിലിൽ മുട്ടുമ്പോൾ മനസ്സിലാക്കേണ്ടത് ക്രിസ്തുതന്നെയാണ് വാതിലിൽ മുട്ടുന്നതെന്നാണ്. ലോകം ഇവരെ ഭീഷണിയായി കാണുമ്പോൾ സഭ ഇവരെ മക്കളായാണ് കാണുന്നത്. രാജ്യങ്ങൾ മതിലുകൾ നിർമിക്കുമ്പോൾ സഭ ഇവർക്കായി പാലങ്ങൾ നിർമിക്കുന്നു’– മാർപാപ്പ പറയുന്നു.  
  
 -  Also Read   കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു   
 
    
 
ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചുവരുന്നത് നമ്മുടെ മനഃസാക്ഷിയെ നൊമ്പരപ്പെടുത്തണം. താത്വിക ന്യായീകരണങ്ങൾ വിലപ്പോകില്ല. കൂടുതൽപേർ സമ്പന്നരാകുമ്പോൾ ദരിദ്രർ കുറയുമെന്നു പറയുന്നതിൽ കഴമ്പില്ല. അടുത്ത ആഗോള പ്രതിസന്ധിയിൽ അവർ വീണ്ടും കൂടുതൽ ദരിദ്രരായി മാറും. ഇതിനു മാറ്റമുണ്ടാകണം.  
 
സഭ എന്നും ദരിദ്രർക്കും പീഡിതർക്കുമൊപ്പമാണെന്നതു മറക്കരുത്. ക്രൈസ്തവദർശനത്തിന്റെ അടിസ്ഥാനവും ഇവിടെയാണ്. കൂടുതൽപേരെ സഹായിക്കാൻ എല്ലാവരും തയാറാകണം– മാർപാപ്പ ഉദ്ബോധിപ്പിക്കുന്നു. ആശയപരമായി 2020ൽ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ ‘എല്ലാവരും സഹോദരരാണ്’ എന്ന ലേഖനത്തിന്റെ തുടർച്ചയാണ് പുതിയ ഉദ്ബോധന ലേഖനം. അന്നും ഫ്രാൻസിസ് അസീസിയുടെ തിരുനാൾദിനമായ ഒക്ടോബർ നാലിനാണ് ലേഖനം പുറത്തിറക്കിയത്.  
 
സ്വതന്ത്ര മാധ്യമപ്രവർത്തനം ലോകത്തിന്റെ ആവശ്യം 
  
 സ്വതന്ത്രവും വസ്തുനിഷ്ഠവുമായ വാർത്താവിനിമയം അനിവാര്യമാണെന്ന് ലിയോ മാർപാപ്പ പറഞ്ഞു. വസ്തുതകളും കെട്ടുകഥകളും സത്യവും അസത്യവും തിരിച്ചറിയാൻ ജനങ്ങളെ സഹായിക്കുന്നത് വസ്തുനിഷ്ഠമായ മാധ്യമപ്രവർത്തനമാണെന്നും മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് ഒരു സന്നദ്ധസംഘടന നടത്തിയ സമ്മേളനത്തിൽ മാർപാപ്പ പറഞ്ഞു.  
 
സമൂഹത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ മാധ്യമപ്രവർത്തനത്തിനു ദോഷമാകുന്ന പ്രവണതകൾ തടയേണ്ടതുണ്ട്. കൃത്യവും സത്യവുമായ വിവരം അറിയാനുള്ള ജനത്തിന്റെ അവകാശം നിഷേധിക്കപ്പെടരുത്. നിർമിതബുദ്ധി വിവേകത്തോടെ ഉപയോഗപ്പെടുത്തണം. സാങ്കേതികവിദ്യ മനുഷ്യർക്കു പകരമാകുന്നില്ല. വിവിധ രാജ്യങ്ങളിൽ തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകരെ ഉടൻ വിട്ടയയ്ക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. English Summary:  
Pope Leo XIV on Economic Inequality: Pope Leo XIV criticizes market economy. The Pope\“s exhortation letter calls for prioritizing the poor and immigrants and addresses the issues of growing inequality and the need for a more just global economy. |