cy520520 • 2025-10-28 09:22:09 • views 1238
ന്യൂഡൽഹി ∙ പിൻവാതിൽ നയതന്ത്രം പരസ്യമാകുന്നു; അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാസന്ദർശനത്തോടെ സംഭവിച്ചത് അതാണ്. താലിബാൻ ഭരണം പിടിച്ചു 4 വർഷത്തിനു ശേഷമാണ് അഫ്ഗാനിൽനിന്ന് നയതന്ത്ര സംഘം ഇന്ത്യയിലെത്തുന്നത്. ഒരു കാലത്തു ഭീകരരെന്നു വിളിച്ചിരുന്ന താലിബാൻ ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കുന്നുവെന്നും ഔദ്യോഗികബന്ധം സ്ഥാപിക്കുന്നുവെന്നും വിമർശനം ഉയരുമ്പോഴും മധ്യേഷ്യയിലേക്ക് ഇന്ത്യയ്ക്കുള്ള വാതിലാണു അഫ്ഗാനിസ്ഥാൻ എന്ന വസ്തുത മറക്കാനാവില്ല. പഹൽഗാം ഭീകരാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും അഫ്ഗാൻ ഇന്ത്യയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
- Also Read വനിതാ മാധ്യമപ്രവർത്തകർക്ക് ‘നോ എൻട്രി’: അഫ്ഗാൻ വാർത്താസമ്മേളനത്തിൽ വിവാദം
താലിബാൻ ഭരണം പിടിച്ച് ദിവസങ്ങൾക്കകം, 2021 ഓഗസ്റ്റ് 31നു ഖത്തറിലെ ഇന്ത്യൻ അംബാസഡറായിരുന്ന ദീപക് മിത്തൽ, അന്നു ദോഹയിലെ താലിബാൻ പൊളിറ്റിക്കൽ ഓഫിസിന്റെ ചുമതല വഹിച്ചിരുന്ന ഷേർ മുഹമ്മദ് അബ്ബാസ് സ്താനെക്സായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാന്റെ അഭ്യർഥന അനുസരിച്ചാണു കൂടിക്കാഴ്ചയെന്നായിരുന്നു അന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. 2022ൽ ഇന്ത്യ ഒരു സാങ്കേതിക സംഘത്തെ അഫ്ഗാനിൽ നിയോഗിച്ചു.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ താൽപര്യത്തിനു പല കാരണങ്ങളുണ്ട്; നൂറ്റാണ്ടുകളുടെ ചരിത്രവും. 19–ാം നൂറ്റാണ്ടിൽ റഷ്യൻ സാമ്രാജ്യത്തിന്റെ കടന്നുകയറ്റം ഭയന്ന ബ്രിട്ടിഷ് ഇന്ത്യ, അഫ്ഗാനിസ്ഥാനെ ഇടയ്ക്കുള്ള സുരക്ഷാമേഖല പോലെയാണു കണ്ടത്. ബ്രിട്ടിഷ് ഇന്ത്യയുടെയും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെയും പ്രാഥമിക ഉദ്ദേശ്യം അതു മാത്രമായിരുന്നു. നൂറ്റാണ്ടുകളായി അക്രമികൾക്ക് ഇന്ത്യയിലേക്കുള്ള കവാടമായിരുന്ന അഫ്ഗാനിസ്ഥാൻ സുഹൃദ്‌രാജ്യമായി കൂടെയുണ്ടാകണം. പാക്കിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിൽ അരക്ഷിതബോധം സൃഷ്ടിക്കണം. ഇന്ത്യയുമായുള്ള കിഴക്കൻ അതിർത്തിയിൽ അവർ സൈന്യത്തെ വിന്യസിച്ചാൽ പ്രതിസന്ധിയാകുമെന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. പാക്കിസ്ഥാന്റെ പടിഞ്ഞാറുള്ള ഇറാനെയും അഫ്ഗാനിസ്ഥാനെയും സുഹൃത്തുക്കളാക്കിയാണ് ഇന്ത്യ അതിനു ശ്രമിച്ചത്.
ധാതുക്കളും ലോഹങ്ങളും എണ്ണയും പ്രകൃതിവാതകവും എല്ലാം ഏറെയുള്ള മധ്യേഷ്യയിൽ ഇന്ത്യയ്ക്കും താൽപര്യമുണ്ട്. ഇറാനിലെ ചാബഹാർ തുറമുഖം വികസിപ്പിക്കുന്നതിൽ ഇന്ത്യ പങ്കാളിയാകുന്നതും അവിടെനിന്ന് അഫ്ഗാനിലേക്കു റോഡ് നിർമിക്കുന്നതുമെല്ലാം ഈ ലക്ഷ്യങ്ങളോടെയാണ്. 2022 ജൂണിൽ ജെ.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര സംഘം കാബൂളിലെത്തി അമീർ ഖാൻ മുത്തഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽത്തന്നെ മുത്തഖി ഇന്ത്യയുടെ സഹായത്തെ സ്വാഗതം ചെയ്തിരുന്നു.
മധ്യേഷ്യയിലെ സാഹചര്യങ്ങൾ ഏതാനും വർഷങ്ങൾക്കിടെ മാറിമറിഞ്ഞു. താലിബാനുമായി നല്ല ബന്ധത്തിലായിരുന്ന പാക്കിസ്ഥാൻ ശത്രുപക്ഷത്തായി. പാക്ക് താലിബാന്റെ ഭീകരപ്രവർത്തനം അഫ്ഗാൻ – പാക്ക് അതിർത്തിയിൽ പ്രശ്നം സൃഷ്ടിക്കുന്നു. പാക്കിസ്ഥാനിലെ അഫ്ഗാൻ അഭയാർഥികളെ തിരിച്ചയയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇറാന്റെ ശക്തി താരതമ്യേന കുറഞ്ഞു. ചൈനയാകട്ടെ അഫ്ഗാനിസ്ഥാനിലൂടെ റോഡ് നിർമിക്കുകയും അവിടെ അംബാസഡറെ നിയമിക്കുകയും ചെയ്തു.
അഫ്ഗാനുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ ഏറ്റവും ഉചിതമായ സമയം ഇതാണെന്ന വിലയിരുത്തലാണു നിലവിലെ നീക്കങ്ങൾക്കു പിന്നിൽ. അല്ലെങ്കിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി അവിടെ നടത്തിയ നിക്ഷേപങ്ങൾക്കു ഫലമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യ ഏറ്റവും കൂടുതൽ വികസന പദ്ധതികൾക്കു സഹായം നൽകിയിരിക്കുന്നത് അഫ്ഗാനിസ്ഥാനാണ്. ഏകദേശം 250 കോടി ഡോളറിലേറെ അവിടെ ചെലവഴിച്ചിട്ടുണ്ട്. ഒപ്പം ജീവകാരുണ്യപദ്ധതികളുമുണ്ട്. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ താലിബാനെ അംഗീകരിച്ചുകഴിഞ്ഞു. കാബൂളിലെ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെ ഈ ഘട്ടത്തോട് ഇന്ത്യ കൂടുതൽ അടുത്തിരിക്കുകയാണ്. English Summary:
India\“s Evolving Diplomacy: Navigating Strategic Ties with Taliban Government of Afghanistan |
|