deltin33 • 2025-10-28 08:40:06 • views 411
മറച്ചുവയ്ക്കലിന്റെ നീണ്ടകാലത്തിനുശേഷം പുറത്തുവന്ന അതിക്രൂരമായ പൊലീസ് മർദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നു. തൃശൂർ ജില്ലയിലെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കണ്ണിൽച്ചോരയില്ലാതെ മർദിച്ചതിനും അതു മൂടിവച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനുമെതിരെ വ്യാപകപ്രതിഷേധം ഇരമ്പുകയാണ്.
കാലത്തിനു നിരക്കാത്ത പ്രാകൃതത്വം നമ്മുടെ പൊലീസിൽ ചിലരെങ്കിലും ഇപ്പോഴും ഉപേക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഇതോടൊപ്പം ഉയരുകയും ചെയ്യുന്നു. ജോലിയുടെ മഹത്വം തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പേരിലും കളങ്കം വീഴ്ത്തി പൊലീസിലെ ചിലർ നടത്തുന്ന ഇത്തരം അഴിഞ്ഞാട്ടം വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണെന്ന് ഓർമിപ്പിക്കുകയാണ് കുന്നംകുളം സംഭവം.
- Also Read ‘നിന്നെ കൈവച്ചവരെ പൂട്ടും, എന്റെ വാക്കാണ്’; സ്റ്റേഷനിൽ വർഗീസിന്റെ ‘ഉഗ്രപ്രതിജ്ഞ’; ദൃശ്യങ്ങളിൽ ഞെട്ടി കേരളം
അതിക്രമം ചോദ്യം ചെയ്തതിന് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിന് 2023 ഏപ്രിൽ അഞ്ചിനാണ് മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യത്തെളിവുകൾ പൊലീസ് രണ്ടരവർഷത്തിലേറെ മുക്കിയെങ്കിലും പിന്നീട് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഇടപെടലിനെത്തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവരികയായിരുന്നു.
പൊതുസ്ഥലത്ത് ചിലർ മദ്യപിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൂന്നു യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അയൽക്കാരനായ സുജിത്ത് പൊലീസ് നടപടി ചോദ്യം ചെയ്തതാണു മർദനത്തിനു കാരണമായത്. സുജിത്തിനെ ബലമായി സ്റ്റേഷനിലെത്തിച്ച് എസ്െഎ അടക്കം നാലു പൊലീസുകാർ ചേർന്നു മർദിക്കുകയായിരുന്നു. സുജിത്ത് മദ്യപിച്ചിരുന്നതായി പൊലീസ് ആരോപിച്ചെങ്കിലും ഇല്ലെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞു. കരണത്തിനേറ്റ അടിയിൽ സുജിത്തിനു കേൾവിത്തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
അതീവഗുരുതരമായ ഈ സംഭവം വിവിധ വഴികളിലൂടെ തേച്ചുമാച്ചുകളയാനും കള്ളക്കേസിലൂടെ വഴിമാറ്റാനുമുള്ള പൊലീസിന്റെ നീചശ്രമങ്ങൾ നീണ്ടകാലത്തെ പോരാട്ടത്തിലൂടെ സുജിത്ത് തന്നെയാണു വെളിച്ചത്തു കൊണ്ടുവന്നത്. മർദിച്ചതിന്റെ തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായി അന്നത്തെ സിസിടിവി ദൃശ്യങ്ങൾക്കു സുജിത്ത് അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പൊലീസ് ഇതുവരെ അതു നിരസിക്കുകയായിരുന്നു.Maratha reservation, OBC reservation, Maharashtra politics, Manoj Jarange Patil, Devendra Fadnavis, Reservation protests, Maharashtra local elections, Caste politics in Maharashtra, Maratha community, OBC community, Malayala Manorama Online News, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
- Also Read സുജിത്തിനെ മർദിച്ചവരെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കും; കടുത്ത നടപടി വേണമെന്ന് പൊലീസ് മേധാവി
സുജിത്തിനെ മർദിച്ചെന്ന പരാതിയിൽ 4 പൊലീസുകാർക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കേസെടുത്തിരുന്നു. എന്നാൽ, വകുപ്പുതലത്തിൽ പേരിനൊരു സ്ഥലംമാറ്റമല്ലാതെ ഇവർക്കെതിരെ മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഉയർന്ന സാക്ഷരതയുടെയും മനുഷ്യാവകാശബോധത്തിന്റെയും പേരിൽ അഭിമാനിക്കുന്ന കേരളത്തിലാണ് പൊലീസ് ഇത്ര ക്രൂരതയോടെ ഒരു പൗരനോടു പെരുമാറിയതെന്നോർക്കണം. കുറ്റവാസന നിറഞ്ഞ മനസ്സോടെ ചിലരെങ്കിലും കാക്കിക്കുപ്പായമിട്ടു നടക്കുന്ന ഒരു സംസ്ഥാനത്ത് ജനത്തിനു മനസ്സമാധാനത്തോടെ ഉറങ്ങാനാവുമോ? കാക്കി യൂണിഫോം ധരിക്കുന്നതോടെ അതിരുകളില്ലാത്ത അധികാരം കൈവരുന്നുവെന്നു നമ്മുടെ പൊലീസ് സേനയിലെ ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നുവെന്നതു നിർഭാഗ്യകരംതന്നെ. കസ്റ്റഡി മരണങ്ങളടക്കമുള്ള സംഭവങ്ങൾ സംസ്ഥാനത്തു പലയിടത്തും ഉണ്ടാകുന്നത് അതാണു വ്യക്തമാക്കുന്നത്.
നമ്മുടെ പൊലീസിൽ ഒരു വിഭാഗത്തിനെങ്കിലും മനുഷ്യാവകാശബോധം തൊട്ടുതീണ്ടിയിട്ടില്ലെന്നു തെളിയിക്കുന്നതാണ് കുന്നംകുളം സംഭവം.
- Also Read ‘നല്ല ഇടി കൊടുത്തു’, മൂന്നാംമുറ ശരിവച്ച അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി; ദൃശ്യങ്ങൾ ലഭിച്ചിട്ടും ചുമത്തിയത് ദുർബല വകുപ്പ്
കുറ്റകൃത്യത്തെപ്പറ്റി അന്വേഷിക്കാനും അതിൻമേൽ നടപടികളെടുക്കാനും ഉത്തരവാദപ്പെട്ട പൊലീസ്തന്നെ കുറ്റക്കാരാവുമ്പോൾ, കുറ്റം മൂടിവയ്ക്കാൻ ശ്രമിക്കുമ്പോൾ അതു പൊലീസ് സേനയുടെയാകെ വിശ്വാസ്യതയെയാണ് സംശയത്തിലാക്കുന്നത്. അധികാരരാഷ്ട്രീയത്തോടുള്ള വിധേയത്വമാണ് യൂത്ത് കോൺഗ്രസ് നേതാവിനോട് ഇങ്ങനെ ക്രൂരമായി പെരുമാറാൻ കാരണമായതെങ്കിൽ അതിനു കൂടുതൽ ഗൗരവം കൈവരുകയും ചെയ്യുന്നു.
പൗരാവകാശം എന്ന പദത്തിന്റെ പവിത്രതയും ശക്തിയും മനസ്സിലാക്കാത്ത ഒരാൾപോലും നമ്മുടെ പൊലീസ് സേനയിൽ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വകുപ്പുതല അന്വേഷണങ്ങൾക്കും പതിവു നടപടികൾക്കും അപ്പുറത്ത്, ഇത്തരം ക്രൂരതകൾ എന്നേക്കുമായി അവസാനിപ്പിക്കാനുള്ള വഴിയാണു സർക്കാരും പൊലീസും തേടേണ്ടത്.
മൂന്നാംമുറയും ലോക്കപ്പ് മർദനവും ന്യായീകരിക്കാനാവില്ലെന്നു പല തവണ പറഞ്ഞ പൊലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ഈ ശുദ്ധീകരണത്തിനു മുൻകൈ എടുക്കണം. ഇത്തരം മർദനവീരന്മാർക്കുള്ളതല്ല പൊലീസ് യൂണിഫോം. English Summary:
Kerala Police Brutality: Kunnamkulam Incident Sparks Widespread Outrage |
|