കോട്ടയം ∙ അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിക്കായി ജില്ലയിൽ ഏറ്റെടുക്കേണ്ടി വരുന്നത് 296.25 ഏക്കർ സ്ഥലം. സർക്കാർ ഇതിനുള്ള ഭരണാനുമതി നൽകി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായിട്ടാണു സ്ഥലമേറ്റെടുപ്പ്. ഇനി സ്ഥലമേറ്റെടുപ്പ് ഓഫിസ് സ്ഥാപിക്കുന്നതിനും ജീവനക്കാരെ നിയോഗിക്കുന്നതിനുമുള്ള നടപടികൾ ഇനി നടക്കും. തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുന്നതിനാൽ കാലതാമസം വരാൻ സാധ്യതയുണ്ട്.
5 സ്റ്റേഷൻ, 45 കിലോമീറ്റർ ലൈൻ
ജില്ലയിൽ 5 റെയിൽവേ സ്റ്റേഷനുകളും 45 കിലോമീറ്റർ നീളത്തിൽ റെയിൽവേ ലൈനും സ്ഥാപിക്കണം. പാലാ–തൊടുപുഴ റോഡിനു സമീപം പിഴകിനും ഐങ്കൊമ്പ് ആറാം മൈലിനും ഇടയിലുള്ള രാമപുരമാണ് ജില്ലയിലെ ആദ്യ സ്റ്റേഷൻ. ഇവിടെ വരെയാണ് കല്ലിട്ടു പോയിട്ടുള്ളത്.
ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി തുടങ്ങിയവയാണ് മറ്റു സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്കായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എരുമേലിയിൽ ടെർമിനൽ സ്റ്റേഷൻ വരുന്നതിനാൽ ഇവിടെയും അധികം സ്ഥലത്തിന്റെ ആവശ്യമുണ്ട്. സ്ഥലമേറ്റെടുപ്പ് ഓഫിസ് സ്ഥാപിച്ച് റവന്യു– സർവേ ജീവനക്കാർ എത്തിയാൽ മാത്രമാണ് ഈ നടപടികൾ ആരംഭിക്കൂ.
രണ്ട് ഓഫിസുകൾ ഉടൻ
ശബരി റെയിൽപാതയ്ക്ക് ഒപ്പം ശബരി വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഓഫിസും ഉടൻ ആരംഭിക്കും. റെയിൽവേ പദ്ധതിക്കുള്ള ഓഫിസ് പാലായിലും എയർപോർട്ടിനുള്ള ഓഫിസ് എരുമേലിയിലും ആയിരിക്കും. എയർപോർട്ടിനുള്ള സ്ഥലമേറ്റെടുപ്പ് ഓഫിസിലേക്കുള്ള സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു. ADVERTISEMENT Go AD-FREE
ഇതേ മാതൃകയിലായിരിക്കും റെയിൽവേ സ്ഥലമേറ്റെടുപ്പ് ഓഫിസിനുള്ള സ്റ്റാഫ് പാറ്റേൺ ഉത്തരവും പുറത്തിറങ്ങുക. ശബരി റെയിൽവേക്കായി പാലാ മിനി സിവിൽ സ്റ്റേഷനിലായിരുന്നു മുൻപ് സ്പെഷൽ തഹസിൽദാർ ഓഫിസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് അത് അടച്ചു. ഇവിടെത്തന്നെ പുതിയ ഓഫിസിനും സ്ഥലം കണ്ടെത്താനുള്ള ശ്രമം റവന്യു വകുപ്പ് ആരംഭിച്ചു. വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഓഫിസ് എരുമേലിയിൽത്തന്നെ വേണം എന്നാണ് നിർദേശം. ഇതിനായി ഓഫിസ് സ്ഥലം ഉടൻ കണ്ടെത്തുമെന്ന് അധികൃതർ പറഞ്ഞു. English Summary:
The Angamaly-Erumely Sabari Rail Project in Kottayam district requires acquisition of 296.25 acres of land, with government administrative sanction granted. Land acquisition will take place in Meenachil and Kanjirappally taluks, with further steps including establishing a land acquisition office and appointing staff. |