തിരുവനന്തപുരം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഡോ.വന്ദന ദാസ് ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷമാണ് ആശുപത്രികളിലെ സുരക്ഷ ശക്തിപ്പെടുത്തുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അന്നു പ്രഖ്യാപിച്ച പല കാര്യങ്ങളിൽ നടപ്പായത് രണ്ടെണ്ണം മാത്രം.
- Also Read ശബരിമല: യോഗദണ്ഡ്, രുദ്രാക്ഷമാല പുറത്തുകൊണ്ടുപോയോ?; ദേവസ്വം രേഖകളിൽ അവ്യക്തത
നടപ്പായത്
∙ 2012 ലെ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ശക്തമായ സുരക്ഷ ഉറപ്പാക്കുന്ന കേരള ആശുപത്രി സംരക്ഷണ നിയമം 2023 യാഥാർഥ്യമാക്കി.
∙ ആശുപത്രികളിൽ നടപ്പാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച കോഡ് ഗ്രേ പ്രോട്ടോക്കോൾ പുറത്തിറക്കി. ആശുപത്രികളിൽ സിസിടിവി സ്ഥാപിക്കുക, സുരക്ഷാ ജീവനക്കാരെ നിയമിക്കുക, പൊതുജന പരാതി പരിഹാര സംവിധാനം, ചുറ്റുമതിൽ തുടങ്ങിയവ ഉണ്ടാക്കുക, അപകട സാഹചര്യമുണ്ടായാൽ സഹായത്തിനുള്ള അലാം സംവിധാനം സ്ഥാപിക്കുക തുടങ്ങിയവയെല്ലാം ഈ പ്രോട്ടോക്കോളിൽ ഉൾപ്പെടുന്നവയാണ്. ഇവ രണ്ടും രേഖകൾ എന്ന നിലയിൽ ശക്തമാണെങ്കിലും ഭൂരിഭാഗം നിർദേശങ്ങളും പ്രായോഗികമായി നടപ്പാക്കിയിട്ടില്ല.
നടപ്പാകാത്തവയിൽ ചിലത്
∙ പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും: ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിനു പിന്നാലെ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആണ് മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ തുടങ്ങിയ പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനു രണ്ടര വയസ്സായിട്ടും നടപ്പായില്ല.
∙ പൊലീസ് എയ്ഡ് പോസ്റ്റ്: പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാത്ത എല്ലാ ആശുപത്രികളിലും എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന ഉറപ്പും നടപ്പായില്ല. നാലിലൊന്ന് ആരോഗ്യ സ്ഥാപനങ്ങളിൽ മാത്രമേ എയ്ഡ് പോസ്റ്റ് ഉള്ളൂ.
∙ സുരക്ഷയ്ക്ക് എസ്ഐഎസ്എഫ്: സിഐഎസ്എഫ് മാതൃകയിൽ സംസ്ഥാനത്തു രൂപീകരിച്ച സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് (എസ്ഐഎസ്എഫ്) പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല കൈമാറുമെന്ന പ്രഖ്യാപനം നടപ്പായില്ല.
∙ ട്രയാജ് സംവിധാനം: ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന ട്രയാജ് സംവിധാനം നടപ്പായില്ല.
∙ കാഷ്വൽറ്റിയിൽ 2 ഡോക്ടർ: തിരക്കേറിയ കാഷ്വൽറ്റികളിൽ അതനുസരിച്ചുള്ള ഡോക്ടർമാർ ഇല്ലാത്തതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ഒരു ഡോക്ടർ മാത്രമുള്ള കാഷ്വൽറ്റികളിൽ കുറഞ്ഞത് 2 പേരെയെങ്കിലും നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, നടപ്പായിട്ടില്ല. English Summary:
Kerala Hospital Security: Unfulfilled Promises After Dr. Vandana Das Murder |