മുംബൈ∙ 2020ൽ കോവിഡ് ബാധിച്ചു മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതിൽ ഹൈക്കോടതി ഇടപെട്ടതോടെ 6 ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. 5 വർഷമായിട്ടും പിതാവ് ബബൻറാവു കോക്കറാലെയുടെ മൃതദേഹം എവിടെയെന്നറിയാത്തതിൽ മകൻ അശോക് (47) നൽകിയ പരാതിയിലാണു ഹൈക്കോടതിയുടെ സംഭാജിനഗർ ബെഞ്ചിന്റെ ഇടപെടൽ. നരഹത്യ, ചികിത്സാപിഴവ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണു ഡോക്ടർമാർക്ക് എതിരെ ചുമത്തിയത്.
∙ അമിത അളവിൽ രക്തമെടുത്തെന്ന് പരാതി
2020 ഓഗസ്റ്റ് 13നാണ് അഹില്യാനഗറിലെ പാട്യാല ഹൗസിലുള്ള സ്വകാര്യ കോവിഡ് ചികിത്സാകേന്ദ്രത്തിൽ തൊണ്ടവേദനയെ തുടർന്നു ബബൻറാവുവിനെ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ചിട്ടില്ല എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാലും നിരീക്ഷണത്തിൽ തുടർന്നു. പിറ്റേന്നു ബന്ധുക്കളെ അറിയിക്കുക പോലും ചെയ്യാതെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അതിനിടെ, ഡോക്ടർമാർ തന്റെ ശരീരത്തിൽനിന്നു വലിയ അളവിൽ രക്തമെടുത്തെന്നും ഇവർ തന്നെ കൊല്ലുമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഒട്ടേറെത്തവണ മകനെ ഫോൺ ചെയ്തു. പക്ഷേ, പിതാവിനെ കാണാൻ അധികൃതർ മകനെ അനുവദിച്ചില്ല. 2 ദിവസത്തിനുശേഷം അദ്ദേഹം കോവിഡ് ബാധിച്ചു മരിച്ചെന്ന വിവരമാണു കുടുംബാംഗങ്ങൾക്ക് ലഭിച്ചത്.
∙ 1.84 ലക്ഷം അടച്ചു, മൃതദേഹം ഇല്ല
മൃതദേഹം വിട്ടുകിട്ടണമെങ്കിൽ ആശുപത്രി ബിൽ 1.84 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ബില്ലടച്ചതിനുശേഷം ബന്ധപ്പെട്ടപ്പോൾ മൃതദേഹം സർക്കാർ ആശുപത്രിയിലേക്കു മാറ്റിയെന്നാണ് അറിയിച്ചത്. അവിടെ അന്വേഷിച്ചപ്പോൾ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. വിവിധ ആശുപത്രികളും മോർച്ചറികളും കയറി ഇറങ്ങിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഡോക്ടർമാർക്കും സ്വകാര്യ ആശുപത്രികൾക്കുമെതിരെ പലയിടത്തും ഒട്ടേറെ പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടാകാതെ വന്നതോടെയാണ് അശോക് ഹൈക്കോടതിയെ സമീപിച്ചത്.
∙ ‘8.30ന് മരിച്ചു, 10ന് മരുന്നു കുത്തിവച്ചു’
അതേസമയം, 2021ലെ ജില്ലാ സിവിൽ സർജന്റെ അന്വേഷണ റിപ്പോർട്ടിൽ മെഡിക്കൽ അനാസ്ഥ വ്യക്തമാക്കിയിരുന്നെങ്കിലും അതുവച്ച് എഫ്ഐആർ ഫയൽ ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി 2022ൽ മകൻ ക്രിമിനൽ റിട്ട് ഹർജി നൽകുകയും ചെയ്തു. 2021ൽ മകൻ സിവിൽ റിട്ട് ഹർജി ഫയൽ ചെയ്തതിനെത്തുടർന്നാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതുതന്നെ. കാര്യമായ പരിശോധന കൂടാതെ കോവിഡ് രോഗികൾക്കു നൽകുന്ന റെംഡിസിവിർ മരുന്നിന്റെ കുത്തിവയ്പ്പ് മരണശേഷം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പരിശോധന രേഖകൾ പ്രകാരം ഓഗസ്റ്റ് 18ന് രാവിലെ പത്തു മണിക്കാണ് കുത്തിവയ്‌പ്പെടുത്തത്. എന്നാൽ അന്ന് രാവിലെ 8.30ന് മരിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതും. ഓഗസ്റ്റ് 20നുള്ള ആശുപത്രി രേഖകൾ പ്രകാരം രോഗി മരിച്ചത് കോവിഡ് മൂലമുള്ള ന്യുമോണിയ ബാധിച്ചാണെന്നും പറയുന്നു. കേസിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി എഫ്ഐആർ റജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് ഇൻസ്പെക്ടർ ആനന്ദ് കോക്കരെ പറഞ്ഞു. English Summary:
Case against doctors over deadbody missing: Medical negligence leads to charges against six doctors after a COVID-19 patient\“s body went missing in 2020 following a High Court intervention. |