cy520520                                        • 2025-10-20 07:21:06                                                                                        •                views 414                    
                                                                    
  
                                
 
  
 
    
 
  
 
പാരിസ് ∙ ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ പട്ടാപ്പകൽ വെറും 4 മിനിറ്റിലാണ് നെപ്പോളിയന്റെ 9 രത്നങ്ങൾ കളവുപോയത്. നെപ്പോളിയൻ ചക്രവർത്തിയുടേതും പത്നിയുടേതും ഉൾപ്പെടെ, ചരിത്രപ്രസിദ്ധവും അമൂല്യവുമായ ഫ്രഞ്ച് രാജകീയ രത്നങ്ങൾ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയിൽനിന്ന് ഇന്നലെ രാവിലെ 9.30ന് രത്നാഭരണങ്ങൾ കളവുപോയി. വെറും 4 മിനിറ്റിനുള്ളിലായിരുന്നു കവർച്ച. ലോകത്തെ ഏറ്റവും തിരക്കേറിയ മ്യൂസിയമാണിത്.    
  
 -  Also Read  ലൂവ്ര് - സഞ്ചാരികളുടെ കവർച്ചക്കാരുടെയും പ്രിയപ്പെട്ട മ്യൂസിയം; മോണലിസയും പണ്ട് മോഷണം പോയി   
 
    
 
മ്യൂസിയത്തിന്റെ തെക്കുകിഴക്കൻ വശത്തുള്ള റോഡിൽ യന്ത്രഗോവണി ഘടിപ്പിച്ച ട്രക്ക് നിർത്തിയിട്ട് അതിലൂടെയാണ് മോഷ്ടാക്കൾ ബാൽക്കണിയിലേക്കു കടന്നത്. മ്യൂസിയത്തിന്റെ ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടന്നുവരികയാണ്. ബാൽക്കണിയിലെ ജനാല തകർത്ത് അപ്പോളോ ഗാലറിയിലേക്കു നേരിട്ടു പ്രവേശിച്ച മോഷ്ടാക്കൾ ചില്ലുകൂടുകൾ തകർത്തു 9 രത്നങ്ങൾ കവർന്നു. അതിവേഗം തിരിച്ചിറങ്ങി മ്യൂസിയത്തിനു പുറത്തെത്തി സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു.  
  
 -  Also Read  റഫ ഇടനാഴി ഉടൻ തുറക്കില്ലെന്ന് നെതന്യാഹു, കരാർ ലംഘനമെന്ന് ഹമാസ്; ഹമാസിന് മുന്നറിയിപ്പുമായി യുഎസ്   
 
    
 
മോഷ്ടാക്കളുടെ കയ്യിൽനിന്നു വീണുപോയ ഒരു രത്നാഭരണം മ്യൂസിയത്തിനു പുറത്തുനിന്നു കണ്ടെടുത്തു. സംഘത്തിൽ 4 പേരുണ്ടായിരുന്നെന്നും മ്യൂസിയത്തിൽ കടന്ന 2 പേർ തൊഴിലാളികളുടെ വേഷത്തിലായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2 പേർ സ്കൂട്ടറിൽ താഴെ കാത്തുനിന്നു. അപ്പോളോ ഗാലറിയിൽ 23 രത്നാഭരണങ്ങളാണു പ്രദർശനത്തിനുള്ളത്. മോഷണത്തിനു പിന്നാലെ മ്യൂസിയം അടച്ചു. പൗരാണിക കരകൗശല ശിൽപങ്ങളും മോണലിസ പോലെ ചിത്രകലയിലെ ഉജ്വല സൃഷ്ടികളും ഉൾപ്പെടെ 35,000 കലാവസ്തുക്കളാണ് ലൂവ്രിലുള്ളത്. 30,000 പേരാണ് ഒരു ദിവസം ലൂവ്ര് മ്യൂസിയം സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം 87 ലക്ഷം പേരാണ് ലൂവ്ര് മ്യൂസിയം സന്ദർശിച്ചത്.  
 
കവർച്ചസംഘം ‘പ്രഫഷനൽ’  
 
ലൂവ്ര് മ്യൂസിയത്തിൽ കവർച്ച നടത്തിയത് പ്രഫഷനൽ തസ്കരസംഘം. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇന്നലെ രാവിലെ 9ന് മ്യൂസിയം തുറന്ന് അരമണിക്കൂറായപ്പോൾ, ചെറുട്രക്കിനു മുകളിൽ ഘടിപ്പിച്ച നീളൻ ഗോവണി ചാരിവച്ച്, അതുവഴിയാണു മോഷ്ടാക്കൾ മ്യൂസിയത്തിന്റെ മുകൾനിലയിലെ ബാൽക്കണിയിലെത്തിയത്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സമയമായതിനാൽ ഈ ഗോവണി നേരത്തേതന്നെ അവിടെ ഉണ്ടായിരുന്നതാണോ അതോ സംഘം കൊണ്ടുവന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പാരിസിലെ ബഹുനിലക്കെട്ടിടങ്ങളുടെ മുകൾനിലകളിലുള്ള അപ്പാർട്മെന്റുകളിലേക്ക് ഫർണിച്ചർ എത്തിക്കുന്നതിനാണ് ഇത്തരം ലിഫ്റ്റുകൾ സാധാരണ ഉപയോഗിക്കുന്നത്.  
 
  
 
പ്രഫഷനൽ മോഷ്ടാക്കളാണു പിന്നിൽ. ഒട്ടും ബഹളമുണ്ടാക്കാതെ കവർച്ച നടത്തി കടന്നുകളഞ്ഞു.  
 
  
 
റഷീദ ദത്തി (ഫ്രഞ്ച് സാംസ്കാരിക മന്ത്രി)  
 
ഇങ്ങനെയൊരു ലിഫ്റ്റ് വഴി ബാൽക്കണിയിൽ കയറിയ മോഷ്ടാക്കൾ സമീപത്തെ ജനാല മുറിച്ചത് ഡിസ്ക് കട്ടർ ഉപയോഗിച്ചാണ്. ഫ്രാൻസിലെ മ്യൂസിയങ്ങളിൽ പഴുതടച്ച സുരക്ഷയില്ലെന്ന ആക്ഷേപം ഏറെക്കാലമായി ഉള്ളതാണ്. ലൂവ്രിലെ മോഷണത്തിനു പിന്നാലെ ഇന്നലെ ഇക്കാര്യം ആഭ്യന്തരമന്ത്രി ലൊറാ ന്യൂനെസും സമ്മതിച്ചു. കഴിഞ്ഞ മാസം ഫ്രാൻസിലെ രണ്ടു മ്യൂസിയങ്ങളിൽ കവർച്ച നടന്നതാണ്. പാരിസിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽനിന്നു മോഷണം പോയത് 6 ലക്ഷം യൂറോയുടെ സ്വർണം. ലിമോഷിലെ പോസെലിൻ മ്യൂസിയത്തിൽനിന്ന് 65 ലക്ഷം യൂറോയുടെ സാധനങ്ങൾ മോഷ്ടാക്കൾ കൊണ്ടുപോയി.  English Summary:  
Robbery: The Louvre Museum in Paris was robbed on Sunday morning with unknown miscreants stealing nine pieces of jewellery from the Napoleon and Empress collection. |   
                
                                                    
                                                                
        
 
    
                                     
 
 
 |