സ്‌റ്റോക്കോം ∙ സമാധാന നൊബേൽ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആകാംക്ഷയോടെ ലോകം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേൽ പ്രഖ്യാപനം മുൻവർഷങ്ങളിലേക്കാൾ ശ്രദ്ധാകേന്ദ്രമാകുന്നത്. വെള്ളിയാഴ്‌ചയാണ് സമാധാന നൊബേൽ വിജയിയെ പ്രഖ്യാപിക്കുന്നത്. ഡിസംബർ 10ന് നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വച്ചാണ് നൊബേൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്.
- Also Read ഗാസ സമാധാന കരാർ വേഗത്തിലാക്കാൻ ട്രംപ്, യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തും; ബന്ദികളുടെ പട്ടിക കൈമാറി ഹമാസ്
നൊബേൽ സമ്മാനത്തിന് ഇത്തവണ 338 നാമനിർദേശങ്ങളാണുള്ളതെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു. ഇതിൽ 244 വ്യക്‌തികളും 94 സംഘടനകളുമാണുള്ളത്. നാമനിർദേശം ലഭിച്ച പേരുകൾ നൊബേൽ പുരസ്കാര സമിതി പരസ്യമായി സ്ഥിരീകരിക്കാറില്ലെങ്കിലും സ്വയം പ്രഖ്യാപിത നാമനിർദേശങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്‌ഥാനത്തിൽ ഏതാനും പ്രമുഖ പേരുകളാണ് പുരസ്‌കാര സാധ്യതയിൽ പ്രചരിക്കുന്നത്.
∙ ഡോണൾഡ് ട്രംപ്: ഇത്തവണ സമാധാന നൊബേലിനായി ഏറ്റവുമധികം അവകാശവാദം ഉന്നയിച്ച വ്യക്‌തിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ ഈ ബഹുമതിക്ക് അർഹനാണെന്ന് വിശദീകരിക്കാൻ, പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് എന്നിവർ പുരസ്കാര സമിതിക്ക് ട്രംപിനെ നാമനിർദേശം ചെയ്തവരിൽപ്പെടുന്നു. യുഎസിൽ, കോൺഗ്രസ് അംഗം ബഡ്ഡി കാർട്ടറും ട്രംപിനെ നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്‌തു. ഏഴു രാജ്യാന്തര സംഘർഷങ്ങളെങ്കിലും അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനം ലഭിച്ചില്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് സെപ്‌റ്റംബർ 30ന് യുഎസിലെ വെർജീനിയയിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെ ട്രംപ് വ്യക്‌തമാക്കി. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്. ‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? തീർച്ചയായും ലഭിക്കില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും. ഞാൻ നിങ്ങളോട് പറയുന്നു, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും. എനിക്ക് അത് വേണ്ട. എന്നാൽ രാജ്യത്തിന് അത് ലഭിക്കണം. രാജ്യത്തിന് തീർച്ചയായും അത് ലഭിക്കണം, കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല’ – ട്രംപ് പറഞ്ഞു. തന്നെ നൊബേൽ പുരസ്കാരത്തിനു ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയത് ട്രംപിനെ പ്രകോപിപ്പിച്ചെന്നും ഇന്ത്യയ്ക്കു മേൽ അധികതീരുവ ചുമത്താനുള്ള കാരണങ്ങളിലൊന്ന് അതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തിയഡോർ റൂസ്‌വെൽറ്റ് (1906), വുഡ്രൊ വിൽസൺ (1919), ജിമ്മി കാർട്ടർ (2002), ബറാക് ഒബാമ (2009) എന്നിവരാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയിട്ടുള്ള യുഎസ് പ്രസിഡന്റുമാർ.
∙ ഫ്രാൻസിസ് മാർപാപ്പ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരിക്കെ ഏപ്രിൽ 21ന് കാലം ചെയ്‌ത ഫ്രാൻസിസ് മാർപാപ്പയെ ഈ വർഷം ആദ്യം സമാധാന നൊബേലിനായി നാമനിർദേശം ചെയ്തിരുന്നു. ‘വ്യക്തികൾക്കും, ജനവിഭാഗങ്ങൾക്കും, രാജ്യങ്ങൾക്കുമിടയിൽ ദൃഢവും സമഗ്രവുമായ സമാധാനവും സാഹോദര്യവും വളർത്തുന്നതിൽ അദ്ദേഹത്തിന്റെ അചഞ്ചലമായ സംഭാവനകൾ’ കണക്കിലെടുത്ത് ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് സമാധാന നൊബേൽ നൽകണമെന്ന് നോർവേയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഡാഗ് ഇൻഗെ ഉൾസ്റ്റൈൻ നാമനിർദേശം ചെയ്തിരുന്നു. സമാധാനം, അനുരഞ‌്‌ജനം, കാലാവസ്ഥാ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവയിലുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് 2022-ലും ഫ്രാൻസിസ് മാർപാപ്പ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. എന്നാൽ മരണാനന്തരം ഈ പുരസ്കാരം ആർക്കും നൽകിയിട്ടില്ല.
∙ ഇമ്രാൻ ഖാൻ: നിലവിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ വേൾഡ് അലയൻസ് (PWA) അംഗങ്ങളും നോർവേയിലെ രാഷ്ട്രീയ പാർട്ടിയായ പാർട്ടിയറ്റ് സെൻട്രം (Partiet Sentrum) സമാധാന നൊബേലിനായി നാമനിർദേശം ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ മനുഷ്യാവകാശ, ജനാധിപത്യ പ്രവർത്തനങ്ങൾ പരിഗണിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നൊബേൽ സമാധാന സമ്മാനത്തിനായി നാമനിർദേശം ചെയ്തതായി ഞങ്ങൾ സന്തോഷപൂർവ്വം അറിയിക്കുന്നുവെന്ന് പാർട്ടിയറ്റ് സെൻട്രം സമൂഹമാധ്യമത്തിൽ കുറിച്ചു. ദക്ഷിണ ഏഷ്യയിൽ സമാധാനം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് 2019-ലും ഇമ്രാൻ ഖാനെ നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്തിരുന്നു.
∙ ഇലോണ്‍ മസ്‌ക്: ശതകോടീശ്വരൻ, ടെസ്‌ലാ മേധാവി. മനുഷ്യന്റെ മൗലിക അവകാശങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം, സമാധാനം എന്നിവയുടെ സംരക്ഷണത്തിനായി നൽകുന്ന പിന്തുണ പരിഗണിച്ച് ഇലോണ്‍ മസ്‌കിനെ സ്ലൊവേനിയയിൽ നിന്നുള്ള യൂറോപ്യൻ പാർലമെന്റ് അംഗമായ ബ്രാങ്കോ ഗ്രിംസാണ് സമാധാന നൊബേലിനായി നാമനിർദേശം ചെയ്‌തത്. ‘നൊബേൽ സമാധാന സമ്മാനം 2025-നുള്ള താങ്കളുടെ നാമനിർദേശം സമർപ്പിച്ചിരിക്കുന്നു’ എന്ന പുരസ്‌കാര സമിതിയുടെ സ്ഥിരീകരണ ഇമെയിലിന്റെ സ്ക്രീൻഷോട്ടും ഗ്രിംസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു
∙ അൻവർ ഇബ്രാഹിം: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡോ. ഡാതുക് ഉസ്മാൻ ബക്കർ, പ്രൊഫ. ഡോ. ഫാർ കിം ബെങ് എന്നിവരാണ് നാമനിർദേശം ചെയ്‌തത്. സംഭാഷണം, പ്രാദേശിക സൗഹൃദം, നിർബന്ധിതമല്ലാത്ത നയതന്ത്രത്തിലൂടെയുള്ള സമാധാനം എന്നിവയോടുള്ള പ്രതിബദ്ധത, തായ്‌ലൻഡ് – കംബോഡിയ വെടിനിർത്തലിന് നടത്തിയ സമയോചിതമായ പങ്ക് എന്നിവ ചൂണ്ടികാട്ടിയാണ് ഇരുവരും അൻവർ ഇബ്രാഹിമിനെ നാമനിർദേശം ചെയ്‌തത്.
∙ യുദ്ധത്തിനും ക്ഷാമത്തിനും ഇടയിൽ സാധാരണക്കാരെ സഹായിക്കാൻ ജീവൻ പണയപ്പെടുത്താനും തയാറാകുന്ന സന്നദ്ധപ്രവർത്തകരുടെ ശൃംഖലയായ സുഡാനിലെ അടിയന്തര പ്രതികരണ സംഘം, ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ ഭാര്യ യൂലിയ നവൽനയ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎൻ ഹൈക്കമ്മിഷണർ ഫോർ റഫ്യൂജീസ് (യുഎൻഎച്ച്സിആർ), യുഎൻആർഡബ്ല്യുഎ (യുണൈറ്റ‍്ഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ പലസ്തീൻ) തുടങ്ങിയ പേരുകളും സാധ്യത കൽപ്പിക്കപ്പെടുന്നു. ഇവയൊന്നുമല്ലാത്ത പേര് പ്രഖ്യാപിച്ച് നൊബേൽ പുരസ്കാര സമിതി ഇത്തവണയും ലോകത്തെ അമ്പരപ്പിച്ചേക്കാം. English Summary:
Nobel Peace Prize: The suspense over the much-awaited Nobel Peace Prize announcement ends on Friday when the Norwegian Nobel Committee in Oslo announces the 2025 laureate. |