cy520520 • 2025-10-9 02:50:58 • views 776
തിരുവനന്തപുരം ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്നും കെജിഎംഒഎ വ്യക്തമാക്കി. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശുപത്രി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല.
- Also Read \“എന്റെ മോളെ കൊന്നവനല്ലേ...\“: സനൂപ് ആശുപത്രിയിൽ എത്തിയത് മക്കളുമായി; കൊടുവാൾ സൂക്ഷിച്ചത് ബാഗിൽ
ഡോ.വന്ദനാദാസിന്റെ ദാരുണമായ കൊലപാതകത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് കാതലായ നിർദേശങ്ങളും തീരുമാനങ്ങളും ഉണ്ടായിരുന്നു. ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കും എന്നും എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുമെന്നും തിരക്കുള്ള സമയത്ത് അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും എന്നുമുള്ള വാഗ്ദാനങ്ങൾ ഇപ്പോഴും ജലരേഖയായി അവശേഷിക്കുകയാണ്. ട്രയാജ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് 2021ൽ തന്നെ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും മാനവവിഭവശേഷിക്കുറവ് മൂലം കാര്യക്ഷമമായ ട്രയാജ് സംവിധാനം നടപ്പിലാക്കിയിട്ടില്ല.
- Also Read ദിവസങ്ങൾക്കു മുൻപ് ശ്വേതയ്ക്ക് മർദനം, ആരാണ് സ്കൂട്ടറിലെത്തിയ ആ സ്ത്രീകൾ? അധ്യാപികയുടെയും ഭർത്താവിന്റെയും മരണത്തിൽ ദുരൂഹത
ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭാഗമായിട്ടുള്ള നിർദേശങ്ങൾ പലയിടത്തും യാഥാർഥ്യമായിട്ടില്ല. ഇതിന്റെ ഭാഗമായി വിമുക്തഭടന്മാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്നതിനും ആശുപത്രികളിൽ സിസിടിവികൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ടുകൾ വകയിരുത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പലയിടത്തും പരാജയപ്പെടുന്നു. അതോടൊപ്പം സർക്കാർ ആശുപത്രികളിൽ പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങളിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ തിരക്ക് പലപ്പോഴും ആശുപത്രി അക്രമങ്ങളിലേക്ക് വഴിതെളിക്കുന്നു.
- Also Read ‘എട്ടുമുക്കാൽ അട്ടി വച്ചതുപോലെ’: പറഞ്ഞത് കൂത്തുപറമ്പ് ഭാഗത്തെ പ്രയോഗം, മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് ചർച്ചയാകുന്നു
ഈ സാഹചര്യങ്ങളിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തരമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് സംഘടന ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആശുപത്രികൾ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുകയും എല്ലാ പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റുകൾ അടിയന്തരമായി സ്ഥാപിക്കുകയും, ആശുപത്രികളുടെ സുരക്ഷാജോലിക്കായി സായുധരായ വിമുക്തഭടന്മാരെ നിയമിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അതോടൊപ്പം അത്യാഹിത വിഭാഗങ്ങളിൽ ഒരേസമയം രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന വിധത്തിൽ പ്രധാന ആശുപത്രികളിൽ ഏറ്റവും കുറഞ്ഞത് 8 ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാരുടെ തസ്തികകൾ ഉടൻതന്നെ സൃഷ്ടിക്കണം. കോഡ് ഗ്രേ പ്രോട്ടോകോൾ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി ആവശ്യത്തിനുള്ള ഫണ്ടുകൾ വകയിരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
- Also Read അർനോൾഡ് ഷ്വാർസ്നെഗറെ എട്ടുവട്ടം തോൽപിച്ച ബോഡി ബിൽഡർ; 150 കിലോ ഭാരം! ഡോക്ടർമാർ പറഞ്ഞതു കേട്ടില്ല; ഇന്ന് ജീവിതം വീൽചെയറിൽ
ഈ ഹീനകൃത്യം നടത്തിയ കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം, പരിമിതമായ സാഹചര്യങ്ങളിൽ ആത്മാർഥമായി ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. അതോടൊപ്പം വൈദ്യശാസ്ത്രത്തിന്റെ പരിമിതികൾ മനസ്സിലാക്കി, അപൂർവമായി ഉണ്ടാകുന്ന രോഗ സങ്കീർണതകളുടെ പേരിൽ ഡോക്ടർമാരെ കുറ്റക്കാർ ആക്കി ചിത്രീകരിക്കുന്ന പ്രവണതയിൽ നിന്ന് പിന്മാറണമെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ.സുനിൽ, ജനറൽ സെക്രട്ടറി ഡോ ജോബിൻ ജി ജോസഫ് എന്നിവർ അവശ്യപ്പെട്ടു. English Summary:
Statewide Doctor Protest: Hospital attack Kerala is a serious issue that needs immediate attention. The recent assault on a doctor highlights the urgent need for enhanced security measures in government hospitals, and calls for immediate action from the government to ensure the safety of healthcare professionals. |
|