തിരുവനന്തപുരം∙ ശബരിമല ക്ഷേത്രത്തിലെ ആസൂത്രിതമായ സ്വർണത്തട്ടിപ്പിൽ ദേവസ്വം ബോർഡിന് വീഴ്ചയില്ലെന്നു വാദിച്ച മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രതിരോധം തകർക്കുന്നതാണു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലുകൾ.  
  
 -  Also Read  തട്ടിപ്പ് രണ്ട് കിലോ സ്വർണത്തിന്   
 
    
 
 സ്വർണപ്പാളികൾ ഇളക്കിയെടുത്ത് നിയമവിരുദ്ധമായി വിവാദ ഇടനിലക്കാരൻ വഴി പലയിടത്തും കൊണ്ടുപോയി 49 ദിവസത്തിന് ശേഷം മാത്രം മടക്കിക്കൊണ്ടുവന്നത് ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞുള്ള തട്ടിപ്പല്ലെന്നും അന്നത്തെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദമോ പിന്നിലുണ്ടെന്നുമാണ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.   
  
 -  Also Read  ശബരിമല സ്വർണക്കവർച്ച: കട്ടിളയിലെ മോഷണത്തിന് പ്രത്യേക കേസ്   
 
    
 
രാഷ്ട്രീയ നിയമനം നേടിയ ദേവസ്വം ബോർഡ് അംഗങ്ങളെ സംരക്ഷിക്കാനായി മുഖ്യമന്ത്രി അടക്കം തീർത്ത വാദങ്ങളുടെ മുനയൊടിക്കുന്ന ഈ കണ്ടെത്തൽ, സർക്കാരിനും ഇടതു മുന്നണിക്കും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.  
 
ദേവസ്വം അധികൃതരുടെ പങ്കും ഗൗരവമായി അന്വേഷിക്കണമെന്ന റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ബോർഡിനെയും പ്രതിചേർത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഗൂഢാലോചന കേസ് കൂടി റജിസ്റ്റർ ചെയ്തിരിക്കുന്നത്. 6 ആഴ്ച സമയപരിധി നിശ്ചയിച്ചിരിക്കുന്ന ഈ അന്വേഷണത്തിന്റെ ഗതിയും കണ്ടെത്തലും തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുന്നണിയുടെ നെഞ്ചിടിപ്പേറ്റുന്നു.  
 
തട്ടിപ്പുനടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും അംഗം എൻ.വിജയകുമാറും സിപിഎം നോമിനികളായിരുന്നു; മറ്റൊരു അംഗമായ കെ.പി.ശങ്കരദാസ് സിപിഐ പ്രതിനിധിയും. പത്തനംതിട്ടയിൽ സിപിഎമ്മിന്റെ പ്രമുഖ നേതാവു കൂടിയാണ് പത്മകുമാർ. ബോർഡിനെ കുറ്റവിമുക്തരാക്കിയുള്ള നേതാക്കളുടെ ന്യായീകരണത്തിനു പിന്നിലും ഈ രാഷ്ട്രീയ ബന്ധമായിരുന്നു.  
 
ശബരിമലയിലെ സ്വർണത്തട്ടിപ്പിനു ചുക്കാൻ പിടിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ, ‘അവതാര’മായി പോറ്റിവളർത്തിയത് ആരെന്ന ചോദ്യവും ഉയരുന്നു. ഒരു സ്ഥിര വരുമാനവും ഇല്ലാത്തയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ പോറ്റിയെ ശബരിമലയിലെ സ്വർണം പൂശലും ശ്രീകോവിൽ വാതിൽ പുതുക്കിപ്പണിയലും അടക്കം ഒട്ടേറെ നിർണായക കാര്യങ്ങളുടെ സ്പോൺസറാക്കി അവതരിപ്പിച്ചത് ഉദ്യോഗസ്ഥരുടെ മാത്രം അറിവോ അനുമതിയോ കൂടിയല്ലെന്നു വ്യക്തമാണ്.   
 
രാഷ്ട്രീയ പ്രമുഖരുമായുള്ള പോറ്റിയുടെ അടുത്ത ബന്ധവും ചർച്ചയായി. ശബരിമല പോലെ ഒരു മഹാക്ഷേത്രത്തിൽ ആസൂത്രിതമായ വൻ തട്ടിപ്പ് നടന്നിട്ടും സംസ്ഥാനത്തെയോ ദേവസ്വത്തിലെയോ വിജിലൻസ്-ഇന്റലിജൻസ് സംവിധാനങ്ങൾക്ക് കണ്ടെത്താനായില്ലെന്നതും സർക്കാരിന് തിരിച്ചടിയാണ്. English Summary:  
Sabarimala Gold Scam: Sabarimala Gold Scam involves allegations of corruption and mismanagement within the Devaswom Board concerning the gold plating of the Sabarimala temple.  |   
                
                                                    
                                                                
        
 
    
                                     
 
 
 |