ചെട്ടികുളങ്ങര∙ ഒൻപതാം വയസിൽ രോഗിയായ മകൾ രാധികയുമായി ആരംഭിച്ച ദുരിതയാത്ര അവളുടെ നാൽപ്പത്തിരണ്ടാം വയസിലും തുടരുകയാണ് രമണി. ആഹാരത്തിന് പോലും വകയില്ലാത്ത അമ്മയുടേയും മകളുടേയും ജീവിതം ഇപ്പോൾ കടക്കെണിയിൽ വഴിമുട്ടിയിരിക്കുകയാണ്. ചികിത്സയ്ക്കായി കടമെടുത്ത പണം പെരുകി ലക്ഷങ്ങളായി. പലിശക്കാർ വീട്ടിലെത്തി ഭീഷണി മുഴക്കുന്നതിൽ ഭയന്നാണ് അമ്മയും മകളും കഴിയുന്നത്. ഒരു മകൻ കൂലിപ്പണി ചെയ്തും രമണി അടുക്കളപ്പണി ചെയ്തും കിട്ടുന്ന 18000 രൂപ മാസംതോറും പലിശയടയ്‌ക്കാൻ മാത്രമേയുള്ളൂ. ആഹാരത്തിന് വകയില്ല.
1991 ൽ തലവേദനയോടെ ആയിരുന്നു രാധികയുടെ രോഗങ്ങളുടെ തുടക്കം. 1999 ൽ ബ്രയിൻ ട്രൂമർ സ്ഥിരീകരിച്ചു. ശ്രീചിത്രയിലെ ഓപ്പറേഷനെ തുടർന്ന് 32 റേഡിയേഷൻ. തുടർന്ന് ശ്രീചിത്രയിലും ആർ.സി.സിയിലുമായി നീണ്ട ചികിത്സാ കാലം. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബം സുമനസുകളുടെ കനിവിലാണ് ഓരോ ദിവസവും ആഹാരം കഴിച്ചത്.
രോഗം ഭേദമായെന്ന് കരുതിയെങ്കിലും കൂടുതൽ കടുത്ത പരീക്ഷണങ്ങളാണ് രാധികയ്ക്ക് നേരിടേണ്ടി വന്നത്. പാൻക്രിയാസിലും തൈറോയ്ഡ് ഗ്രന്ഥിയിലും മുഴ കണ്ടെത്തി. തുടർച്ചയായ മരുന്ന് ഉപയോഗത്തോടെ ശരീരം നീരുവന്ന് വീങ്ങി. ഗതികേടിൽ ജീവിക്കുന്ന രമണിക്ക് മകൾക്ക് ഒരു നേരം പോലും നല്ല ആഹാരം നൽകാനാവുന്നില്ല. അണുബാധയെ തുടർന്ന് രമണിയുടെ ഒരു കിഡ്നി നീക്കം ചെയ്യേണ്ടി വന്നതോടെ ജീവിതം ഇരുളിലായി. Bilateral ICA aneurysm, neurological condition, brain aneurysm, flow diverter coiling, medical assistance, Kerala, India, Thalayanadu, Rahul, donation, charity
2018 ൽ കിഡ്നിയിലെയും പാൻക്രിയാസിലെയും മുഴകൾ നീക്കം ചെയ്യാൻ രാധികയുടെ ഓപ്പറേഷൻ തീയതി നിശ്ചയിച്ചെങ്കിലും അനസ്തേഷ്യ നൽകിയാൽ മരണം സംഭവിക്കാനോ ശരീരം തളരാനോ സാദ്ധ്യതയുള്ളതിനാൽ ഡോക്ടർമാർ ഓപ്പറേഷൻ വേണ്ടെന്നുവച്ചു. ആറ് മാസത്തിലധികം ജീവിച്ചിരിക്കില്ലെന്നും വിധിയെഴുതി. ദാരിദ്ര്യം കാരണം ഇത്രയും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ഒരു വീട്ടിൽ പൂന്തോട്ടം നനയ്ക്കൽ ജോലി ചെയ്തിരുന്നു രാധിക. ശരീരത്തിന്റെ ഒരുഭാഗം തളർന്ന് വലതു കൈയ്ക്കും കാലിനും സ്വാധീനം നഷ്ടമായതോടെ ജീവിതം വീണ്ടും വീട്ടിനുള്ളിൽ ഒതുങ്ങി.
ഇടയ്ക്കിടെ ബോധരഹിതയാവുമ്പോൾ അടുത്ത ഏതെങ്കിലും ചെറിയ ആശുപത്രിയിൽ ചികിത്സതേടും. തിരികെ വീട്ടിലെത്തിക്കും. വർഷങ്ങൾ നീണ്ട ചികിത്സ കുടുംബത്തെ കടുത്ത കടക്കെണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇരുപത് കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിൽ അടുക്കളജോലി ചെയ്താണ് രമണി ആഹാരത്തിന് വഴികണ്ടെത്തുന്നത്. മകൾ ഇടയ്ക്കിടെ ബോധരഹിതയാകുന്നതിനാൽ പല ദിവ സങ്ങളിലും ജോലിക്ക് പോകാനുമാകില്ല. ഇതും വരുമാനത്തിന്റെ താളം തെറ്റിച്ചു. 3 സെന്റിൽ കരുണയുള്ള മനുഷ്യർ വച്ചു നൽകിയ ചെറിയ വീട്ടിലാണ് താമസം. അച്ഛൻ വർഷങ്ങൾക്ക് മുൻപേ മരിച്ചു. കടക്കാരിൽനിന്ന് രക്ഷനേടാനും ചികിത്സയ്ക്കും സുമനസുകളുടെ സഹായം തേടുകയാണ് ഈ അമ്മയും മകളും.
കടം വാങ്ങിയ മുതലിന്റെ നാലിരട്ടി പലിശ കൊടുത്തു കഴിഞ്ഞു. ഇപ്പോൾ രാധികയ്ക്ക് കാഴ്ചശക്തിയും നഷ്ടമായിത്തുടങ്ങി. കാഴ്ചശക്തി കുറഞ്ഞുവരുന്ന മകളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ് രമണി. അലിവുള്ള മനസുകളുടെ സഹായം കാത്തിരിക്കുകയാണ് ഈ നിസ്സഹായരായ അമ്മയും മകളും .
രാധികയുടെ അക്കൗണ്ട് നമ്പർ : 67272538111
ഐ എഫ്.എസ്.സി കോഡ് : SBIN0070934
എസ്.ബി.ഐ ചെട്ടികുളങ്ങര ബ്രാഞ്ച് English Summary:
Radhika\“s debilitating illnesses and mounting medical debt have plunged her and her mother, Ramani, into a desperate situation in Chettikulangara. They urgently require financial aid to cover overwhelming medical expenses and escape a life of poverty. |