LHC0088 • 2025-10-13 08:21:00 • views 1249
കയ്റോ ∙ ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപതിന പദ്ധതി ചർച്ചചെയ്യാനുള്ള രാജ്യാന്തര ഉച്ചകോടി ഇന്ന്. ഗാസയിൽ വെടിനിർത്തൽ തുടരുന്നതിനിടെയാണ് ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി. എന്നാൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇസ്രയേൽ പ്രതിനിധികളാരും എത്തില്ല. ഇസ്രയേലിൽ നിന്ന് ആരെയും അയയ്ക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവ് ഷോഷ് ബെഡ്രോസിയൻ എഎഫ്പിയോടു പ്രതികരിച്ചു. നെതന്യാഹു എത്തുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതിനിടെയാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.
- Also Read ഗാസ സമാധാന പദ്ധതി: ഈജിപ്ത് ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ഡോണൾഡ് ട്രംപ്, പങ്കെടുത്തേക്കില്ല
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ, പലസ്തീൻ ജനതകളുടെ ന്യായമായ ആവശ്യങ്ങളെ ബഹുമാനിച്ചുകൊണ്ടുള്ള തുടർചർച്ചകളുമായി സമാധാന വഴിയിൽ എല്ലാവരും ധൈര്യപൂർവം മുന്നോട്ടു നീങ്ങണമെന്ന് ഉച്ചകോടിക്ക് ആശംസ നേർന്നുകൊണ്ടു ലിയോ മാർപാപ്പ പറഞ്ഞു.
- Also Read രണ്ടാം ലോക യുദ്ധസമയത്ത് ‘ക്രൗൺ പ്രോസിക്യൂട്ടർ’; 1946 ടോക്കിയോ വിചാരണയിൽ പങ്കെടുത്ത മലയാളി അഭിഭാഷകൻ! എവിടെ ആ സമുറായ് വാൾ?
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ കർമപദ്ധതിക്കൊപ്പം പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം പുലർന്നു കാണുന്നതിനു വേണ്ട നടപടികളും ഉച്ചകോടി സമഗ്രമായി ചർച്ചചെയ്യും. അതേസമയം, ഗാസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയും ശനിയാഴ്ചയാണ് ഉച്ചകോടിയിലേക്കു മോദിയെ ക്ഷണിച്ചത്. English Summary:
Gaza Peace Summit is the focus of this international conference aimed at discussing a 20-point peace plan proposed by Donald Trump and accepted by Israel and Hamas. The summit, co-chaired by Trump and Abdel Fattah el-Sisi, seeks a clear action plan to end the war in Gaza and establish lasting peace in the Middle East. |
|