ദുബായ്∙ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളെത്തുടർന്ന് വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനങ്ങൾ തിരിച്ചയച്ചു. ഇന്നലെ വൈകിട്ട് ഡൽഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് പറന്നുയർന്ന വിമാനങ്ങളാണ് എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശത്തെത്തുടർന്ന് ലാൻഡിങ് നടത്താനാകാതെ ഇന്ത്യയിലേക്ക് തന്നെ മടങ്ങിയത്. യാത്രക്കാരെ നിലവിൽ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയാണെന്നും സാഹചര്യം അനുകൂലമായാലുടൻ വിമാനങ്ങൾ പുനഃക്രമീകരിക്കുമെന്നും എമിറേറ്റ്സ് വക്താവ് അറിയിച്ചു.
- ടെഹ്റാൻ എയർപോർട്ടിൽ മലയാളിയുടെ കൺമുന്നിൽ അറസ്റ്റ്; ഇന്ത്യയോട് സ്നേഹം, നല്ലത് ‘പഹ്‌ലവി കാലമെന്ന്’ ജനത, മാറ്റം കൊതിച്ച് രാജ്യം Gulf News
- യുഎസിലെ ആക്രമണം ഇറാനിലെ സംഘർഷത്തോടുള്ള പ്രതികരണമോ?; കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജയും US News
മേഖലയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് യുഎഇ വ്യോമാതിർത്തിയിൽ വാണിജ്യ വിമാനങ്ങൾക്ക് ചൊവ്വാഴ്ചയും നിയന്ത്രണം തുടരുകയാണ്. ശനിയാഴ്ച മുതൽ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെയും വിനോദസഞ്ചാരികളെയും തിരികെ എത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്ക് പരിമിതമായ തോതിൽ സർവീസ് നടത്തുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് എയർ അറേബ്യ വിമാനം (ജി9426) സർവീസ് നടത്തിയതായി ഫ്ലൈറ്റ്‌റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നു.
അമേരിക്കയും ഇസ്രയേലും ഇറാനും ഉൾപ്പെട്ട സൈനിക സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ 13,000ത്തോളം സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അവർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും എമിറേറ്റ്സ് വ്യക്തമാക്കി. വിമാനങ്ങൾ പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കായി യാത്രക്കാർ കാത്തിരിക്കണമെന്നും അധികൃതർ അറിയിച്ചു. English Summary:
Airspace closures in the Middle East forced Emirates flights from Delhi, Chennai and Bengaluru to return to India before landing in Dubai. Passengers were hotel-accommodated as UAE airspace restrictions continued, allowing only special repatriation flights. |