കോഴിക്കോട് ∙ ജല വിതരണം മുടങ്ങിയതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ബുദ്ധിമുട്ടി. കുറ്റിക്കാട്ടൂരിൽ കലുങ്ക് പണിക്കിടെ ജല അതോറിറ്റിയുടെ 700 എംഎം കാസ്റ്റ് അയേൺ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് 2 ദിവസമായി ജലവിതരണം മുടങ്ങിയത്. വെള്ളമില്ലാത്തത് ആശുപത്രി ലാബിന്റെ പ്രവർത്തനത്തെ ബാധിച്ചു. ഒപി വിഭാഗത്തിലും വാർഡുകളിലും ചികിത്സ തേടുന്ന രോഗികൾ ലാബ് പരിശോധനയ്ക്കായി എത്തിയപ്പോൾ വെള്ളമില്ലാത്തതിനാൽ പിന്നീട് വരാൻ പറഞ്ഞു മടക്കി. കുറ്റിക്കാട്ടൂരിൽ കലുങ്ക് നിർമാണത്തിനിടെ പൊട്ടിയ 700 എംഎം കാസ്റ്റ് അയേൺ പൈപ്പ് ഇന്നലെ നന്നാക്കിയപ്പോൾ, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജലവിതരണം നിലച്ചതിനെ തുടർന്നു വാട്ടർ അതോറിറ്റിയുടെ ലോറിയിൽ എത്തിച്ച വെള്ളം ശേഖരിച്ചു മടങ്ങുന്ന സ്ത്രീ. കയ്യിലുള്ള കുപ്പികളിലടക്കം കിട്ടുന്നതിലൊക്കെ വെള്ളം ശേഖരിക്കുകയാണ് ആശുപത്രിയിലുള്ള ഓരോരുത്തരും. ചിത്രം: മനോരമ
വെള്ളം ഇല്ലാത്തതിനാൽ ശുചീകരണം നടത്താൻ കഴിയാതെ ജീവനക്കാരും പ്രയാസപ്പെടുകയാണ്. പലരും ശുചിമുറികൾ ഉപയോഗിച്ചതോടെ ദുർഗന്ധം മൂലം അടുത്തേക്കു പോകാൻ പറ്റാതെയായി. ടാങ്കർ ലോറിയിൽ വെള്ളം വരുന്നതും നോക്കി അതിരാവിലെ മുതൽ ആളുകൾ ആശുപത്രിയുടെ പ്രധാന ഗേറ്റിനു സമീപം കാത്തു നിന്നു. ഇതിനിടെ വെള്ളത്തിനായുള്ള ബക്കറ്റിനു ചിലർ കൂടുതൽ വില വാങ്ങിയതായും ആളുകൾ പരാതി പറഞ്ഞു.
പലരും കിട്ടാവുന്ന കുപ്പികളിലും ബക്കറ്റിലുമായി വെള്ളം ശേഖരിച്ചു. എറണാകുളം സ്വദേശിയായ ഷാജി കെട്ടിട നിർമാണ ജോലിക്കിടെ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളം ഇല്ലാത്തതിനാൽ ഒടുവിൽ ബക്കറ്റുമായി അദ്ദേഹം തന്നെ ഏറെ സമയം കാത്തു നിൽക്കുകയായിരുന്നു.
വലിയ ക്യൂവാണ് ഇന്നലെ അതിരാവിലെ മുതൽ വെള്ളത്തിനായി മെഡിക്കൽ കോളജിൽ അനുഭവപ്പെട്ടത്. ടാങ്കർ ലോറിയിൽ വരുന്ന വെള്ളം ഉടനെ തന്നെ തീർന്നു. പിന്നീട് ഒന്നര മണിക്കൂർ കഴിഞ്ഞാണ് ലോറി വരുന്നത്. വാർഡിൽ രോഗിക്കൊപ്പം ഒരാളെ മാത്രമാണ് കൂട്ടിരിപ്പിന് അനുവദിക്കുന്നത്. അതിനാൽ നടക്കാൻ പറ്റുന്ന രോഗികൾ വരെ വെള്ളത്തിനായി വന്നു കാത്തു നിന്നു. വെള്ളം എടുക്കാൻ പോകുമ്പോൾ 21–ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി നോ പാർക്കിങ് ബോർഡ് തട്ടി വീണു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ സ്കാനിങ് പരിശോധനയ്ക്ക് ഉൾപ്പെടെ വിധേയമാക്കി. ADVERTISEMENT Go AD-FREE English Summary:
Kozhikode medical college water crisis has severely impacted patients, attendants, and staff due to a major water pipe burst in Kuttiyattoor. This disruption has halted essential services like laboratory operations and sanitation, leading to significant hardship for everyone at the hospital. |
|