കൊച്ചി ∙ പുതുവർഷത്തെ വരവേൽക്കാൻ ഏതാനും സമയം മാത്രം ബാക്കി നിൽക്കെ തിരക്കിൽ നിറഞ്ഞ് കൊച്ചി നഗരം. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വാഹനങ്ങളെയും ആളുകളേയും കൊണ്ട് നിറഞ്ഞു കഴിഞ്ഞു. വൈകുന്നേരമായതോടെ മെട്രോയിലും വാട്ടർ മെട്രോയിലുമെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയിലെ പ്രധാന ബീച്ച് കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിലെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങൾ നടക്കുന്ന നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വലിയ തോതിൽ ജനത്തിരക്കും അനുഭവപ്പെടുന്നുണ്ട്. കടകമ്പോളങ്ങളിലും ആൾത്തിരക്കിന് കുറവില്ല. പ്രധാനമായും ഭക്ഷണശാലകളിലാണ് തിരക്കു കൂടുതൽ.
- Also Read ആഘോഷങ്ങൾക്ക് തുടക്കം; കിരിബാത്തിയിൽ പുതുവർഷം പിറന്നു
എം.ജി.റോഡ്, സഹോദരൻ അയ്യപ്പൻ റോഡ്, ബാനർജി റോഡ്, ചിറ്റൂർ റോഡ്, വൈറ്റില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം നാലു മണി മുതൽ തന്നെ നഗരത്തിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അതിലേറെ തിരക്ക് അനുഭവപ്പെടുന്നത് നഗരത്തിലേക്കുള്ള കവാടങ്ങളായ തൃപ്പൂണിത്തുറ, അരൂർ, ആലുവ–കളമശേരി, ചേരാനല്ലൂർ മേഖലകളിലെ റോഡുകളിലാണ്. നഗരത്തിനുള്ളിലേക്കും നഗരത്തിനു പുറത്തേക്കും ഒരുപോലെയാണ് തിരക്ക് അനുഭവപ്പെടുന്നത്. പുതുവത്സരാഘോഷത്തിനായി ഇതര ജില്ലകളിൽ നിന്നുള്ളവരും വലിയ തോതിൽ കൊച്ചിയിലേക്ക് എത്തിയിട്ടുണ്ട്.
- Also Read വെള്ളക്കുപ്പിയുടെ പേരിൽ ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്ആർടിസി ഇനി കുപ്പിവെള്ളം ബസിൽ വിൽക്കും; വിലയും കുറവ്
ഫോർട്ട് കൊച്ചി മേഖലയിലേക്കുള്ള വാഹനഗതാഗതം നേരത്തേ തന്നെ അവസാനിപ്പിച്ചിരുന്നതിനാൽ കാൽനടയായും മറ്റും ജനങ്ങൾ ഇവിടേക്ക് ഒഴുകുന്നു. പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോർട്ട് കൊച്ചിയിലെ വെളി, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലേക്ക് മാത്രമല്ല, പള്ളുരുത്തി, തൃക്കാക്കര, എൻജിഒ ക്വാർട്ടേഴ്സ് അടക്കം നൂറു കണക്കിന് സ്ഥലങ്ങളിൽ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടേക്ക് നീളുന്ന റോഡുകളിൽ വലിയ വാഹനത്തിരക്കാണ്.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
അതേസമയം, തിരുവനന്തപുരം നഗരത്തില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കു തുടക്കമായതോടെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ശംഖുമുഖം, കോവളം, കനകക്കുന്ന്, മാനവീയം വീഥി, വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണു തലസ്ഥാനത്ത് പ്രധാനമായും തിരക്ക് അനുഭവപ്പെടുന്നത്. മാനവീയം വീഥിയില്‍ റോഡിന് ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. മദ്യപിച്ച് മോശമായി പെരുമാറുന്നവരെ കര്‍ശനമായി നേരിടും. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്ന എല്ലാവരുടേയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
- Also Read ഉഡുപ്പി - കരിന്തളം 400 കെ.വി. ലൈന്‍ പദ്ധതി; ഭൂമി വിട്ടുനൽകുന്നവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ്
ആഘോഷപരിപാടികള്‍ നടക്കുന്ന വേദികളിലും, പൊതുസ്ഥലങ്ങളിലും, ബീച്ചുകളിലുമായി 1200 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പൊതുസ്ഥലത്തെ മദ്യപാനം, മോശം പെരുമാറ്റം, മദ്യപിച്ചുള്ള ബഹളം എന്നിവ കര്‍ശന പരിശോധനയിലുടെ തടയും. മദ്യവും, മയക്കു മരുന്നും വില്‍ക്കുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടും. പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിങ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം പുതുവത്സരാഘോഷ പരിപാടി കാണാന്‍ പോകുന്നവര്‍ വാഹനത്തില്‍ ഫോണ്‍ നമ്പര്‍ എഴുതി പ്രദര്‍ശിപ്പിക്കണം.
- Also Read അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജി; എസ്.ശ്യാംസുന്ദർ ഇന്റലിജൻസ് ഐജി; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി
സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കാനും പിടികൂടാനുമായി പുരുഷ, വനിത മഫ്തി പൊലീസ് സംഘം നഗരത്തില്‍ സജീവമായി. ഡിജെ പാര്‍ട്ടികളിലും നിരീക്ഷണമുണ്ടാകും. ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് പൊലീസില്‍ നിന്ന് അനുമതി വാങ്ങാന്‍ എല്ലാ ഹോട്ടലുകള്‍ക്കും, ക്ലബ്ബുകള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 12.30 ന് തന്നെ ഹോട്ടലുകളിലെ പരിപാടി അവസാനിപ്പിക്കണം. ആള്‍ക്കാര്‍ കൂടിനില്‍ക്കുന്ന ഭാഗത്ത് രാത്രി 12ന് ലൈറ്റ് കെടുത്താനും പാടില്ല. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ കൃത്യസമയത്ത് പൊലീസിനെ അറിയിക്കണം. പൊലീസ് പങ്കുവച്ചിട്ടുള്ള ക്രിമിനല്‍/ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടികളില്‍ പ്രവേശിപ്പിക്കരുത്. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ വെള്ളവും വെളിച്ചവും അഗ്‌നിരക്ഷാസംവിധാനവും ഉണ്ടാകണം തുടങ്ങിയ നിര്‍ദേശങ്ങളും പൊലീസ് നല്‍കിയിട്ടുണ്ട്. തീരമേഖല കേന്ദ്രീകരിച്ച് കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിങ് ശക്തമാക്കി. English Summary:
Kochi Gears Up for New Year\“s Eve Celebration: Kochi is experiencing heavy traffic as people prepare for New Year celebrations. The city\“s police are also stepping up security to ensure a safe and enjoyable New Year\“s Eve for everyone. |