കോഴിക്കോട് ∙ ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. കലാപത്തിന് ആഹ്വാനം നടത്തി എന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ചേവായൂർ പൊലീസ് സ്വമേധയാ എടുത്ത കേസ് പ്രകാരമാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ സുബ്രഹ്മണ്യന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. രാവിലെ വീട്ടിലെത്തിയാണ് ചേവായൂർ പൊലീസ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെ സ്റ്റേഷനിൽ എത്തിച്ചതോടെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസിന്റെ നേതൃത്വത്തിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ സമരം നടത്തി. നാടകീയ രംഗങ്ങൾക്കൊടുവിൽ ഉച്ചയ്ക്കു 12 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി സുബ്രഹ്മണ്യനെ സ്റ്റേഷനിലെത്തിയ നേതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.
- Also Read മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ചിത്രം: എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ, പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കേരളത്തിലെ പൊലീസ് എകെജി സെന്ററിന്റെ അജൻഡ നടപ്പിലാക്കുകയാണെന്ന് സ്റ്റേഷനിൽ നിന്ന് വിട്ടയച്ച ശേഷം എൻ.സുബ്രഹ്മണ്യൻ പ്രതികരിച്ചു. സമൂഹമാധ്യമത്തിൽ നൽകിയ ചിത്രം നേരത്തെ പങ്കുവച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസില്ല, അറസ്റ്റില്ല. രാവിലെ ആറുമണിക്ക് വീട്ടിലെത്തിയ പൊലീസ് മൊഴിയെടുക്കാനുണ്ടെന്നാണ് പറഞ്ഞത്. പ്രാതൽ കഴിക്കാൻ പോലും സമ്മതിച്ചില്ല. ഇതിനിടെ ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സിഐ പൊലീസ് വാഹനത്തിൽ തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇതിനിടെ വൈദ്യപരിശോധന നടത്തണമെന്ന് ഒപ്പം വന്ന പൊലീസുകാരനോട് ആരോ നിർദേശിച്ചത് പ്രകാരമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രക്തസമ്മർദ്ദം ഉയർന്നു നിന്നതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം അവിടെ കുറച്ചുനേരം വിശ്രമിച്ച ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. സമൂഹമാധ്യമത്തിൽ ഉൾപ്പെടുത്തിയ ചിത്രങ്ങൾ പിൻവലിക്കില്ല. സിപിഎമ്മിലുള്ളവർ ശബരിമല സ്വർണകൊള്ള കേസിൽ പ്രതികളായി ജയിലിലാണ്. അവർക്കെതിരെ നടപടി സ്വീകരിക്കാത്ത സർക്കാരാണ് ഒരു ചിത്രത്തിനു മേൽ ഇത്തരത്തിൽ നടപടികൾ എടുക്കുന്നത്. അറസ്റ്റ് ചെയ്താലും ജയിൽ ഇട്ടാലും പിണറായി സർക്കാരിനെതിരായ നിലപാടിൽ മുന്നിൽ തന്നെ നിൽക്കുമെന്നും എൻ.സുബ്രഹ്മണ്യൻ പ്രതികരിച്ചു.
കേസ് നിയമപരമായി നേരിടുമെന്ന് സ്റ്റേഷനിലെത്തിയ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. ജനാധിപത്യ സർക്കാരിന് ഒരിക്കലും യോജിക്കാത്ത രീതിയാണ് ഇത്. ഒരു മര്യാദയുമില്ലാത്ത നടപടിയാണിത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമെടുത്ത കേസിൽ പൊലീസിന്റെ ഹീനമായ നടപടിയാണിത്. നേതാക്കളെ പരിഹസിച്ച് പോസ്റ്റ് ഇടുന്നത് സ്വാഭാവികമാണ്. മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയാൻ പാടില്ലെന്ന നിലപാടാണോ ഇവർക്കുളളത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്ന പാർട്ടി ഭരിക്കുന്ന പൊലീസിൽ നിന്നാണ് ഇത്തരം ഒരു നടപടി ഉണ്ടായത്. ഇതേ ചിത്രം പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത്. തുല്യനീതി പോലുമില്ലാത്ത നടപടിയാണിത്. പഞ്ചായത്തുകളിൽ ഭൂരിഭാഗവും കൈവിടുമെന്ന് ഉറപ്പായ ദിനത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിതെന്നും പ്രവീൺകുമാർ പറഞ്ഞു.
- Also Read മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റി, കൂടെ പി.ശശിയും; ആംബുലൻസ് ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്- വിഡിയോ
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
MORE PREMIUM STORIES
പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടും പോസ്റ്റ് ഒഴിവാക്കാൻ സുബ്രഹ്മണ്യൻ തയാറായിരുന്നില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും സ്റ്റേഷനിൽ ഹാജരായില്ല. തുടർന്നാണ് സുബ്രഹ്മണ്യന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുളള നടപടിയിലേക്ക് പൊലീസ് കടന്നത്. വൈദ്യപരിശോധനയ്ക്കായി സുബ്രഹ്മണ്യനെ വെള്ളിമാടുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. രക്തസമ്മർദത്തിൽ നേരിയ വ്യതിയാനം കണ്ടതിനാൽ സുബ്രഹ്മണ്യൻ ആശുപത്രിയിൽ അൽപനേരം നിരീക്ഷണത്തിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷനിൽ എത്തിച്ചത്. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്ത വിവരമറിഞ്ഞ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി, യൂത്ത് കോൺഗ്രസ് നേതാവ് കെ.എം.അഭിജിത്ത് തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ സുബ്രഹ്മണ്യനു വേണ്ടി ഹാജരാകാൻ അഭിഭാഷകരും ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി. രണ്ടു ചിത്രങ്ങളാണ് സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ ഇട്ടതെന്നും ഇതിൽ ഒന്ന് ഒഴിവാക്കിയെന്നുമാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒഴിവാക്കിയ ചിത്രത്തിന്റെയും നിലവിലുളള ചിത്രത്തിന്റെയും ആധികാരികത ഉറപ്പാക്കുന്നതിനാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം.
- Also Read രൂപവും ഭാവവും മാറിയ രാഹുൽ, കളംപിടിക്കുമോ വിജയ്? വികസനങ്ങളിലെ നയംമാറ്റം, തദ്ദേശത്തിൽ സിപിഎമ്മിന് പാളിയതെവിടെ? ഇതാ ചർച്ചയായ രാഷ്ട്രീയ വാർത്തകൾ...
‘പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും’ എന്ന അടിക്കുറിപ്പോടെയാണ് വിവാദത്തിലായ ചിത്രം എൻ.സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സുബ്രഹ്മണ്യന് എതിരെ ബിഎൻഎസ് 192, കേരള പൊലീസ് ആക്റ്റ് 120(o) എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.മഹേഷ് കഴിഞ്ഞ ദിവസം സ്വമേധയാ കേസ് എടുത്തത്. സമൂഹത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ രാഷ്ട്രീയ വിദ്വേഷം ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ചിത്രം പങ്കുവച്ചതെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. English Summary:
Congress Leader Arrested Over Social Media Post: N.Subrahmanyan\“s arrest has sparked controversy and protests in Kerala. The arrest was related to a social media post, leading to accusations of political vendetta and suppression of free speech. This incident has further intensified the political climate in the state. |