കൊച്ചി∙ വൈകിട്ട് മൂന്നരയ്ക്ക് എറണാകുളം ടൗൺഹാളിൽ നിന്ന് ശ്രീനിവാസന്റെ മൃതദേഹം ആംബുലൻസിലേക്ക് കയറ്റുമ്പോഴും അദ്ദേഹത്തെ അവസാനമായി കാണാനെത്തിയവരുടെ നിര ടൗൺഹാൾ കോംപൗണ്ടും കവിഞ്ഞ് പുറത്തെ നിരത്തിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നുമണി വരെയായിരുന്നു പൊതുദർശനം നിശ്ചയിച്ചിരുന്നതെങ്കിലും ഇടമുറിയാതെ ജനം ഒഴുകിയതോടെ അത് അരമണിക്കൂർ കൂടി നീണ്ടു. ഒടുവിൽ തൃപ്പൂണിത്തുറയ്ക്കടുത്ത് കണ്ടനാട്ടെ വീട്ടിലേക്ക് അന്തിമയാത്ര. നാളെ രാവിലെ 10 മണി വരെ കുടുംബത്തിനും ഉറ്റവർക്കുമൊപ്പം നിശബ്ദനായി ഉറക്കം. ശേഷം കഴിഞ്ഞ 13 വർഷമായി താൻ ജീവിക്കുകയും സ്നേഹിക്കുകയും പണിയെടുക്കുകയും ചെയ്ത വീട്ടുവളപ്പിൽ തന്നെ അന്ത്യവിശ്രമം.
- Also Read കമലിന്റെ തിരിച്ചുവരവിന് വഴിതെളിച്ച ശ്രീനിവാസൻ; ആ സിനിമ മുതൽ സത്യൻ അന്തിക്കാടിന്റെ സമയം തെളിഞ്ഞു; പ്രിയദർശൻ നൽകിയ വേഷങ്ങളിൽ പ്രതിഭയുടെ തിളക്കം!
2012ലാണു കണ്ടനാട്ടെ വീടിരിക്കുന്ന സ്ഥലവും ഏക്കറുകൾ പരന്നു കിടക്കുന്ന തരിശായ പാടശേഖരങ്ങളും ശ്രീനിവാസൻ വാങ്ങുന്നത്. അവിടെ മരങ്ങളാൽ മൂടപ്പെട്ട മനോഹരമായ വീട് നിർമിച്ചതിനു പുറമെ തരിശുപാടങ്ങളെ കൃഷിനിലങ്ങളാക്കി. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പാടത്തുനിന്ന് പൊന്നു വിളയിച്ചു. ജൈവകൃഷി ജീവിതരീതി തന്നെയായി മാറി. നാലു പതിറ്റാണ്ടിലേറെ അഭ്രപാളിയിലൊരുക്കിയ കഥാപാത്രങ്ങൾക്കും അവരുടെ ചിന്തയ്ക്കും ചിരിക്കുമപ്പുറം തനിക്കിഷ്ടപ്പെട്ട ഒരു കഥാപാത്രമായി അദ്ദേഹം സ്വയം മാറി. ആ ജീവിതത്തിനാണ് ഇന്നു രാവിലെ 8.22ന് തിരശീല വീണത്.
- Also Read മമ്മൂട്ടിക്ക് നിർബന്ധപൂർവം വാങ്ങിക്കൊടുത്ത റോൾ; ചുരുട്ടിപ്പിടിച്ച 50 രൂപയുമായി മോഹൻലാൽ; ശ്രീനി മലയാളത്തിനു സമ്മാനിച്ച സൂപ്പർസ്റ്റാറുകൾ!
ഏതാനും വർഷങ്ങളായി രോഗത്തിന്റെ പിടിയിലായതു കൊണ്ടു പതിവ് ഡയാലിസിസിനായി പോകുമ്പോഴാണ് അദ്ദേഹത്തിന്റെ നില വഷളാകുന്നത്. വൈകാതെ ശ്രീനിവാസനെയും വഹിച്ചുള്ള ആംബുലൻസ് 8.15നു തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലെത്തി. ജീവൻ നിലനിർത്താനുള്ള അവസാന പരക്കം പാച്ചിൽ. പക്ഷേ ശ്രീനിവാസനും ഈ ഭൂമിയുമായുള്ള ബന്ധം അവസാനിച്ചുവെന്ന് 8.22ന് ഡോക്ടറുടെ അറിയിപ്പ്. അപ്പോഴേക്കും ഭാര്യ വിമലയും മകൻ ധ്യാനിന്റെ ഭാര്യ അർപ്പിതയും ആശുപത്രിയിലേക്കെത്തി. വാർത്ത കാട്ടുതീ പോലെ പടർന്നു. രമേഷ് പിഷാരടിയും രഞ്ജി പണിക്കരും സ്ഥലം എംഎൽഎ കെ.ബാബുവുമാണ് ആദ്യം ആശുപത്രിയിലേക്കെത്തിയത്. അവിടെ നിന്ന് 10.15ന് കണ്ടനാട്ടെ വീട്ടിലേക്ക്.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
തലേന്ന് വീട്ടിലുണ്ടായിരുന്ന മകൻ വിനീത് ചെന്നൈയ്ക്ക് പോകാനായി വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു പിതാവിന്റെ മരണ വിവരം അറിയുമ്പോൾ. യാത്ര അവസാനിപ്പിച്ച് തിരികെ വീട്ടിലേക്ക്. കോഴിക്കോട് ഷൂട്ടിങ്ങിന് പോയിരുന്ന ധ്യാനും 11.15ഓടെ വീട്ടിലെത്തി. നിശബ്ദം നടന്നുവന്ന് അമ്മയുടെ തോളിൽ പിടിച്ച് അനക്കമറ്റു കിടക്കുന്ന അച്ഛനെ ഒരു നോക്കു നോക്കിയപ്പോഴേക്കും ധ്യാൻ വിതുമ്പി. ഇറുക്കിപ്പിടിച്ച് കരയുന്ന അമ്മയ്ക്കൊപ്പമിരുന്ന് ധ്യാനും കരഞ്ഞു. നൂറുകണക്കിന് പേർ അപ്പോൾ തന്നെ വീട്ടിലേക്കെത്തിയിരുന്നു.
അയൽക്കാരും കർഷകരും സിനിമാ പ്രവർത്തകരും അടക്കം സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരെയും കൊണ്ട് കണ്ടനാട്ടെ വീട്ടിലേക്കുള്ള വഴി നിറഞ്ഞു. മമ്മൂട്ടിയും ഭാര്യ സുൽഫത്തും അതിനിടെ വീട്ടിലെത്തി. മൂത്തമകനെന്ന നിലയിൽ വിനീതിനെ തോളിൽ തട്ടി ആശ്വസിപ്പിക്കുമ്പോൾ ശ്രീനിവാസന്റെ പ്രിയപത്നിയെ ആശ്വസിപ്പിക്കുകയായിരുന്നു സുൽഫത്ത്. പതിറ്റാണ്ടുകൾ തിരശീലയ്ക്ക് അകത്തും പുറത്തും ഒരുമിച്ച് ജീവിച്ച സുഹൃത്തിനോടും കുടുംബത്തോടും യാത്ര പറഞ്ഞ് മമ്മൂട്ടിയും ഭാര്യയും ഇറങ്ങുമ്പോഴും ആളുകൾ വന്നുകൊണ്ടിരുന്നു. ഇതിനിടെ, നടൻ കുഞ്ചനും സംവിധായകൻ സത്യൻ അന്തിക്കാടും മകൻ അനൂപുമെത്തി.
12.30ഓടെ വീട്ടിൽനിന്ന് പൊതുദർശനം നടക്കുന്ന ടൗൺഹാളിലേക്ക്. എറണാകുളം നഗരത്തിന്റെ ഒത്ത നടുക്കുള്ള ടൗൺഹാളിലേക്ക് ആംബുലൻസ് എത്തുമ്പോൾ തന്നെ അവിടെ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീട് അച്ചടക്കത്തോടെ വരിനിന്ന് പൊതുദർശനം. 2 മണി വരെ ഒരു നിരയിലാണ് ആളുകൾ ശ്രീനിവാസന്റെ ഭൗതികശരീരത്തിനടുത്തെത്തി അന്ത്യാഞ്ജലി അർപ്പിച്ചതെങ്കില്‍ രണ്ടു മണിയോടെ ഈ നിര രണ്ടായി. എന്നിട്ടും ക്യൂ പുറത്തെ റോഡും കവിഞ്ഞ് നീണ്ടു. മൃതദേഹത്തിനരികെ വിമലയും വിനിതും ധ്യാനും സത്യന്‍ അന്തിക്കാടും അടുത്ത ബന്ധുക്കളും. പിന്നിലിട്ട കസേരകളിൽ താര സംഘടന അമ്മയുടെ ഭാരവാഹികളും പ്രവർത്തകരും. ഓടി നടന്ന് എല്ലാം നിയന്ത്രിക്കുന്ന രഞ്ജി പണിക്കരും നിർമാതാവ് എം.രഞ്ജിതും അടങ്ങുന്ന ചലച്ചിത്ര പ്രവർത്തകരും പൊലീസും. ക്യൂ നീണ്ടിട്ടും ജനം ക്ഷമയോടെ കാത്തുനിന്നു.
- Also Read ‘100 രൂപ ഭാഗ്യത്തിന് തന്നല്ലോ, പിന്നെ 1400 രൂപ കയ്യിലുണ്ട്’, ആ ‘ശ്രീനിക്കഥ’ പറഞ്ഞ് ഭാഗ്യലക്ഷ്മി
12.45ഓടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും സ്ഥാനമൊഴിയുന്ന കൊച്ചി മേയർ എം.അനിൽകുമാറും എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നാലെ മന്ത്രി സജി ചെറിയാനും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും എത്തി. എംപി ഹൈബി ഈഡൻ, എംഎൽഎമാരായ ടി.ജെ.വിനോദ്, റോജി എം.ജോൺ, സ്റ്റേഡിയം കൗൺസിലർ ദീപ്തി മേരി വർഗീസ്, കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ തുടങ്ങിയവരും ഇതിനിടെ എത്തി. സംവിധായകരായ ജോഷിയും സിബി മലയിലും കമലും വിനയനും കുടുംബത്തെ ആശ്വസിപ്പിച്ചു. ദിലീപ്, സായ്കുമാർ, ഭാര്യ ബിന്ദു പണിക്കർ തുടങ്ങിയവർ സഹപ്രവർത്തകർക്കുമൊപ്പം കുടുംബത്തിന്റെ പിൻനിരയിലിരുന്നു. ലാൽ, ബേസിൽ ജോസഫും ഭാര്യയും, ഉണ്ണി മുകുന്ദൻ, സുരേഷ് കൃഷ്ണ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ഐശ്വര്യ ലക്ഷ്മി, പേളി മാണിയും ഭർത്താവ് ശ്രീനിയും, ദുർഗ കൃഷ്ണ, കുക്കു പരമേശ്വരൻ, അൻസിബ, സരയൂ, ജോളി ചിറയത്ത്, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, ബീന ആന്റണി, നിഷ സാരംഗ്, ശാന്തകുമാരി, ഇടവേള ബാബു അടക്കം ഒട്ടേറെ പേരാണ് ചലച്ചിത്ര മേഖലയിൽ നിന്ന് ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
രണ്ടരയോടെ തന്റെ സുഹൃത്തിന് വിട ചൊല്ലാനായി മമ്മൂട്ടി വീണ്ടുമെത്തി. പിന്നാലെ മോഹൻലാലും. മലയാളത്തിന്റെ മഹാനടന്മാർ ഇരുവരും അടുത്തടുത്ത കസേരകളിൽ ശ്രീനിവാസന്റെ ഭൗതികശരീരത്തിനരികെ നിശബ്ദരായിരുന്നു. അപ്പോഴും ഇടമുറിയാതെ ജനം ഒഴുകിക്കൊണ്ടിരുന്നു. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും പൊതുദർശനം നീണ്ടു. മൂന്നരയോടെ മൃതദേഹം വീണ്ടും കണ്ടനാട്ടെ ശ്രീനിവാസന്റെ പ്രിയപ്പെട്ട വീട്ടിലേക്ക്. പ്രിയപ്പെട്ടവരുടെ കണ്ണീരിനൊപ്പം അന്ത്യരാത്രി. നാളെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിക്കും. ശേഷം ശ്രീനിവാസൻ നട്ടുവളർത്തിയ അസംഖ്യം മരങ്ങൾക്കും തന്റെ പ്രിയപ്പെട്ട കൃഷിയിടത്തിനും പാടശേഖരങ്ങൾക്കും സമീപം രാവിലെ 10 മണിയോടെ അന്ത്യവിശ്രമം. English Summary:
Remembering Sreenivasan:Sreenivasan\“s death marked the end of an era in Malayalam cinema. The actor, known for his versatility and contributions, was mourned by fans, colleagues, and family as his final rites were performed with profound respect. His legacy as a writer, actor, and filmmaker continues to inspire many. |