തിരുവനന്തപുരം ∙ സംസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത 66 കൊല്ലം ജില്ലയിലെ മൈലക്കാട് ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ അടിത്തട്ടിലെ മണ്ണിന്റെ ബലക്കുറവും നികത്താന്‍ ഉപയോഗിച്ച മണ്ണിന്റെ ഗുണനിലവാരക്കുറവുമാണ് പ്രതിസന്ധിക്കു കാരണമായതെന്ന് ദേശീയ ഹൈവേ അതോറ്റിറ്റി ഓഫ് ഇന്ത്യയുടെ പ്രാഥമിക വിലയിരുത്തല്‍. ഡിസംബര്‍ 5ന് കൊല്ലം-കടമ്പാട്ടുകോണം പദ്ധതിയുടെ ഭാഗമായ 9.4 മീറ്റര്‍ ഉയരമുള്ള ആര്‍എസ് മതിലാണ് (റീ ഇന്‍ഫോഴ്‌സ്ഡ് സോയില്‍ വാള്‍) തകര്‍ന്നുവീണത്. അടിത്തട്ടിലെ മണ്ണിനു ഭാരം താങ്ങാന്‍ ശേഷിയില്ലാത്തതാണ് ഭിത്തി തകരാനുള്ള പ്രാഥമിക കാരണമായി കണക്കാക്കുന്നത്. ആര്‍.എസ് മതില്‍ സാങ്കേതികവിദ്യക്ക് തകരാറില്ലെങ്കിലും, എന്‍എച്ച്-66ല്‍ ഈ മതിലുകളുടെ രൂപകല്‍പ്പനയിലും നിർമാണത്തിലും ഉപയോഗിച്ച മണ്ണിന്റെ ഗുണനിലവാരത്തിലും ഭാരം താങ്ങാനുള്ള ശേഷിയിലും ഉണ്ടായ പിഴവാണ് പ്രതിസന്ധിക്കു കാരണമായത്. നിര്‍മാണപിഴവിന്റെ അടിസ്ഥാനത്തില്‍ കരാറുകാരെ ഭാവി പദ്ധതികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
- Also Read ഇൻഡിഗോ വ്യോമപ്രതിസന്ധി: യാത്രക്കാർക്ക് 10,000 രൂപയുടെ ട്രാവൽ വൗച്ചർ, ഒരു വർഷം സമയപരിധി
മൈലക്കാട് സംഭവത്തിനു പിന്നാലെ, ഡോ. ജിമ്മി തോമസ് (ഐഐടി-കാണ്‍പൂര്‍), ഡോ. ടി.കെ. സുധീഷ് (ഐഐടി-പാലക്കാട്) എന്നിവരടങ്ങിയ വിദഗ്ധ സമിതി ഡിസംബര്‍ 6ന് സ്ഥലം സന്ദര്‍ശിച്ച് തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കുകയും പരിഹാര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി എന്‍എച്ച് 66ലെ 18 പദ്ധതികളിലായി 378 നിര്‍മാണസ്ഥലങ്ങളിലും ആര്‍എസ് മതിലുകളിലുമായി മണ്ണ് സാംപിള്‍ പരിശോധന നടത്തും. 18 ജിയോടെക്‌നിക്കല്‍ ഏജന്‍സികളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായവയും പുരോഗമിക്കുന്നവയും തുടങ്ങാനിരിക്കുന്നവയും പരിശോധനയ്ക്കു വിധേയമാക്കും. ഏഴ് മുതല്‍ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നിലധികം ഡ്രില്ലിങ് റിഗ്ഗുകള്‍ ഉപയോഗിച്ച് ഏജന്‍സികള്‍ പരിശോധന ആരംഭിക്കും. ഒരു മാസത്തിനുള്ളില്‍ 100 സ്ഥലങ്ങളിലും, ശേഷിക്കുന്നവ മൂന്ന് മാസത്തിനുള്ളിലും പരിശോധന പൂര്‍ത്തിയാക്കും.
- Also Read ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
സമഗ്രമായ ഫീല്‍ഡ്, ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എല്ലാ ആര്‍എസ് മതിലുകളുടെയും രൂപകല്‍പ്പനയും നിർമാണവും വീണ്ടും പരിശോധിക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ മതിലുകള്‍ പൊളിച്ചുമാറ്റി പുനര്‍നിർമിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഹാര നടപടികള്‍ സ്വീകരിക്കും. ഈ പ്രക്രിയ പൂര്‍ത്തിയാവുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്താല്‍ മാത്രമേ ആര്‍എസ് മതിലുകള്‍ അംഗീകരിക്കുകയുള്ളൂ. കണ്ടെത്തുന്ന എല്ലാ വീഴ്ചകള്‍ക്കും നിര്‍മാണ കമ്പനികള്‍ക്ക് ഉത്തരവാദിത്തമുണ്ടാകും. അരൂര്‍-തുറവൂര്‍ എലിവേറ്റഡ് റോഡ് പദ്ധതിയില്‍ കഴിഞ്ഞ മാസം ഗര്‍ഡറുകള്‍ വീണ് അപകടമുണ്ടായതിനെ തുടര്‍ന്ന്, എന്‍എച്ച്എഐ ഈ പദ്ധതിയില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ റൈറ്റ്‌സിനെ ഏര്‍പ്പെടുത്തിയിരുന്നു. ഈ സുരക്ഷാ ഓഡിറ്റുകള്‍ എന്‍എച്ച്66-ലെ മറ്റ് പദ്ധതികളിലും നടപ്പാക്കും.
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
കന്യാകുമാരി-പന്‍വേല്‍ ദേശീയ പാതയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 6 വരിയാക്കുന്ന പദ്ധതിയില്‍ ഭൂരിഭാഗം കരാറുകളും ഉത്തരേന്ത്യന്‍ കമ്പനികള്‍ക്കാണ്. പുറത്തു നിന്നുള്ള എന്‍ജിനീയര്‍മാര്‍ക്ക് ഇവിടത്തെ മണ്ണിന്റെ ഘടനയെക്കുറിച്ച് അറിവില്ലാത്തതും പ്രാദേശിക എന്‍ജിനീയര്‍മാരെ കൊണ്ട് ഡിസൈന്‍ പരിശോധന നടത്താത്തതുമാണ് തുടരെയുണ്ടാകുന്ന തകര്‍ച്ചയ്ക്കു കാരണമെന്നു വിദഗ്ധര്‍ പറയുന്നു. മുന്‍പു കേരളത്തിലെ ദേശീയപാത പണികളില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗിച്ചിരുന്നു.
കൊല്ലം മൈലക്കാട് അപകടം നടന്ന ഭാഗത്ത് 30 അടിയോളമാണ് മണ്ണിട്ടു പൊക്കിയിരുന്നത്. 20 ശതമാനം മണ്ണിട്ട ശേഷം അത് വിവിധ മാർഗങ്ങളിലൂടെ കൃത്യമായി ഉറച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അടുത്ത ഘട്ടം മണ്ണ് ഇടാൻ പാടുള്ളൂ എന്ന നിർദേശം പല ഇടങ്ങളിലും ലംഘിച്ചിട്ടുണ്ട്. അപകടം നടന്ന മൈലക്കാട് 4 അടിയോളം ഉയരത്തിൽ മണൽ മാത്രമായി നിക്ഷേപിച്ചത് അപകടത്തിന് ശേഷം ദൃശ്യമായിരുന്നു. ഇത്രയും ഉയരത്തിൽ മണ്ണിട്ട് ഉയർത്തുന്നതിനുള്ള ബലം ചതുപ്പ് പ്രദേശമായ മൈലക്കാട് ഇല്ലായിരുന്നെന്നും അതിനാൽ സമാനമായ പുനർനിർമാണം അനുയോജ്യമായിരിക്കില്ല എന്നുമാണ് വിദഗ്ധരുടെ അഭിപ്രായമെന്നാണു സൂചന. റോഡ് തകർന്ന ഭാഗത്ത് 60 മീറ്റർ ദൂരത്തിൽ എലിവേറ്റഡ് ഹൈവേയായി നിർമാണം നടത്തണമെന്ന നിർദേശവും പരിഗണനയിലുണ്ട്. English Summary:
Reasons Behind the Mylakkad Road Collapse on National Highway 66: The NH-66 collapse in Kollam at Mylakkad was caused by poor subsoil strength and low-quality fill soil, prompting an investigation and the suspension of the contractor. In response, the NHAI has initiated comprehensive soil testing across 378 sites in Kerala and is considering remedial measures, including the potential construction of an elevated highway. |
|