ടെൽ അവീവ്∙ ഗാസ നഗരവാസികൾക്ക് പലായനം ചെയ്യാൻ അന്ത്യശാസനം നൽകി ഇസ്രയേൽ. ഗാസ നഗരത്തിൽ താമസിക്കുന്നവർ ഉടൻ തെക്കൻ പ്രദേശത്തേക്ക് പലായനം ചെയ്യണമെന്നും നിർദേശം പാലിക്കാതെ നഗരത്തിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അന്തിമ മുന്നറിയിപ്പ് നൽകി. ഗാസ നഗരത്തിനു നേരെയുള്ള സൈന്യത്തിന്റെ ഉപരോധം കൂടുതൽ ശക്തമാക്കുകയാണെന്നും ഹമാസ് പ്രവർത്തകരെ ഗാസ സിറ്റിയിൽ ഒറ്റപ്പെടുത്താനുള്ള അവസാന അവസരമാണിതെന്നും ഇസ്രയേൽ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ ഗാസയിലെ താമസക്കാർക്ക് വടക്കൻ പ്രദേശത്തേക്ക് പ്രവേശിക്കാനുള്ള അവസാനത്തെ വഴിയും അടയ്ക്കുകയാണെന്ന് ഐഡിഎഫും അറിയിച്ചു. അൽ-റഷീദ് സ്ട്രീറ്റിലൂടെയുള്ള വടക്കൻ മേഖലയിലേക്കുള്ള ഗതാഗതമാണ് സൈന്യം അവസാനിപ്പിക്കുന്നത്. ഗാസ നഗരം ഒഴിഞ്ഞുപോകുന്നവർക്കായി തെക്കോട്ടേക്കുള്ള പാത തുറന്നുകൊടുത്തിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണത്തിനായി ലോകം കാത്തിരിക്കുന്നതിനിടെയാണ് ഇസ്രയേൽ നടപടി കടുപ്പിച്ചത്. അതിനിടെ ഗാസയിൽ ബുധനാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. English Summary:
Gaza Residents Warned For Evacuation: Israel Gaza conflict intensifies as Israel issues an evacuation order for Gaza City residents, warning those who remain will be considered terrorists. The Israeli military is tightening its siege on Gaza City, aiming to isolate Hamas militants, while also closing off routes to the north. |