15 മേയ് 1994– തെളിഞ്ഞ കാലാവസ്ഥയിൽ ന്യൂയോർക്കിൽ പൂമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന കാലം. പ്രധാനമന്ത്രി നരസിംഹറാവുവിനെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എയർ ഇന്ത്യ-1 ജെഎഫ്കെ വിമാനത്താവളത്തിൽ ഇറങ്ങി. ഹോട്ടലിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രിക്കൊപ്പം താനായിരിക്കും കാറിൽ യാത്ര ചെയ്യുകയെന്ന് ഇന്ത്യയുടെ അംബാസഡർ സിദ്ധാർഥ ശങ്കർ റായ്, നേരത്തേതന്നെ പറഞ്ഞിരുന്നു.  
  
 -  Also Read  ഒരാളിലുണ്ട് അനേകമാളുകൾ   
 
    
 
വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ സ്വന്തം അംഗരക്ഷകർ കൂടെയുണ്ടാകുമെങ്കിലും ആതിഥേയ രാഷ്ട്രത്തിനാണ് വിഐപിയുടെ സുരക്ഷാ ഉത്തരവാദിത്തം. ആ പ്രോട്ടോക്കോൾ പ്രകാരം മുൻ നിശ്ചയമനുസരിച്ചു പ്രധാനമന്ത്രിയും അംബാസഡറും പിന്നിലും, അമേരിക്കൻ സീക്രട്ട് സർവീസ് സുരക്ഷാ വലയത്തിന്റെ തലവനും വണ്ടി ഓടിക്കുന്ന സീക്രട്ട് സർവീസ് ഏജന്റ് മുന്നിലും അവർക്കിടയിലായി പ്രധാനമന്ത്രിയുടെ വ്യക്തിഗത സുരക്ഷാവലയത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഞാനും ഇരിപ്പുറപ്പിച്ചു. പൈലറ്റും എസ്കോർട്ടും ബൈക്ക് ഒൗട്‌റൈഡേഴ്സുമൊക്കെയുള്ള വാഹനവ്യൂഹം പുറപ്പെട്ടതോടെ അംബാസഡർ റായ് തന്റെ ഔദ്യോഗിക ബ്രീഫിങ് ആരംഭിച്ചു.  
 
പതിവിനു വിപരീതമായി മീറ്റിങ് മുറിയിലേക്ക് എത്തുന്നതുവരെ കാത്തിരിക്കാതെ അമേരിക്കയെയും അവരുടെ നേതൃത്വത്തെയും, ഇന്ത്യയോടുള്ള സമീപനത്തെപ്പറ്റിയുമുള്ള വിലയിരുത്തൽ പ്രധാനമന്ത്രിയെ ധരിപ്പിക്കാനായിരുന്നു സിദ്ധാർഥ ശങ്കർ റായിയുടെ ശ്രമം. വിദേശകാര്യമന്ത്രി, വിദേശകാര്യ സെക്രട്ടറി തുടങ്ങിയവർ ബ്രീഫ് ചെയ്യുന്നതിനു മുൻപേ തന്നെ തന്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളും ഒരു മുതിർന്ന രാഷ്ട്രീയ നേതാവു കൂടിയായ റായ് അവതരിപ്പിക്കുവാൻ ശ്രമിച്ചതായിരിക്കാം. സംഭാഷണം തുടങ്ങിയപ്പോൾത്തന്നെ അതിന്റെ പന്തികേടും പ്രത്യാഘാതങ്ങളും മനസ്സിലാക്കിയ ഞാൻ അതെങ്ങനെ പ്രധാനമന്ത്രിയെ ബോധിപ്പിക്കും എന്ന ചിന്തയിലായി. ഏറ്റവും രഹസ്യസ്വഭാവമുള്ള സംഭാഷണം സീക്രട്ട് സർവീസ് ഏജന്റുമാർ കേൾക്കുമെന്നു മാത്രമല്ല കാറിനുള്ളിൽ റിക്കോർഡിങ് സാമഗ്രികൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നും സംശയിക്കാം.ചിത്രാഞ്ജലി, ബീനാ പോൾ, എഡിറ്റിങ്, മലയാള സിനിമ, ഓർമ്മകൾ, Kottayam, ചലച്ചിത്രം, ഡോക്യുമെന്ററി, ഫിലിം എഡിറ്റിംഗ്, Beena Paul, Chithranjali, Malayalam cinema, editing, film editing, memories, documentaryManorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News  
 
ഏതായാലും സാധാരണയായി ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ഞാനന്നു ചെയ്തു. നേരെ തലതിരിച്ചു സംസാരിച്ചു കൊണ്ടിരുന്ന രണ്ടുപേരെയും ഞാൻ ഉറ്റുനോക്കി. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കിയ പ്രധാനമന്ത്രി പുരികം ചെറുതായൊന്നു ചുളിച്ച് എന്താണു കാര്യം എന്ന മട്ടിൽ എന്റെ നേരെ നോക്കി. ‘‘സർ ഹം ലോഗ് സുൻ രഹാ ഹൈ’’ (സർ ഞങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ്) എന്നു ഞാൻ ഹിന്ദിയിൽ അടക്കംപറഞ്ഞു. സംഗതിയുടെ ഗൗരവം  മനസ്സിലാക്കിയ പ്രധാനമന്ത്രി പെട്ടെന്നു കാറിനു വെളിയിലേക്കു നോക്കി അംബാസഡറോടായി പറഞ്ഞു, ‘‘സിദ്ധാർഥ്, ഈ കാലയളവിലെ ന്യൂയോർക്കിന്റെ കാലാവസ്ഥ എത്ര മനോഹരമാണ്. ഇങ്ങനെയുള്ള സമയത്തു സെൻട്രൽ പാർക്കിലൂടെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാനാശിച്ചു പോകുകയാണ്’’. അൽപം ഇച്ഛാഭംഗത്തോടെയാണെങ്കിലും ശങ്കർ റായിക്ക് പ്രധാനമന്ത്രിയുടെ സംഭാഷണത്തിൽ പങ്കുചേരേണ്ടതായിവന്നു.  
 
പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ മുറിവരെ അനുഗമിച്ചു മടങ്ങാൻ നേരം അദ്ദേഹം എന്റെ നേരെ തിരിഞ്ഞ് ‘‘Thank you for alerting me’’ എന്നു പറഞ്ഞു. അതെന്റെ ജോലി മാത്രം എന്നു പറഞ്ഞു പിരിയാൻ നേരം അസാധാരണമായി മാത്രം വിരിയാറുള്ള നർമരസം കലർന്ന ഒരു പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തുണ്ടായി. ‘‘You know, sometimes Sidharth is like a child. He wanted to draw my attention before others could? (ചിലപ്പോൾ സിദ്ധാർഥ് ഒരു കുട്ടിയെപ്പോലെയാണ്. മറ്റെല്ലാവർക്കും മുൻപ്  എന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കിയതാണ്).’’ പലപ്പോഴും ഒരു നിഴൽ പോലെ പ്രധാനമന്ത്രിയെ പിന്തുടരുന്ന ഞങ്ങൾക്ക് ഇതുവരെ പറയാത്ത എത്രയോ രസകരമായ അനുഭവങ്ങൾ ബാക്കിനിൽക്കുന്നു!  
 
( ഇന്ത്യൻ പൊലീസ് സർവീസിൽ പ്രധാനമന്ത്രിമാരുടെ വ്യക്തിഗത സുരക്ഷാചുമതലയുള്ള എസ്‌പിജി വിഭാഗം മേധാവിയായിരുന്നു ലേഖകൻ. നിലവിൽ യുഎന്നിൽ സീനിയർ കൺസൽറ്റന്റ് ആണ്) English Summary:  
A Security officer\“s quick thinking to prevent a potentially sensitive briefing from being overheard. |