ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നുപറയുന്ന നീതിന്യായവ്യവസ്ഥയുടെ തുലാസ് ഒരിക്കൽക്കൂടി നിസ്സഹായനായ ഒരു നിരപരാധിക്കൊപ്പം നിലയുറപ്പിക്കുന്നു. ഹൃദയവും കരുണയുമില്ലാതെ പെരുമാറിയ നിയമപാലന സംവിധാനത്തിനു മുന്നിൽ തോറ്റുകൊടുക്കാൻ തയാറാവാത്ത പൗരനൊപ്പം നീതിപീഠം നിലകൊണ്ടപ്പോഴുണ്ടായ സുപ്രധാന വിധി കയ്യടികളോടെയാണു കേരളം സ്വീകരിക്കുന്നത്.
മാലമോഷണക്കേസിൽ പൊലീസ് കുടുക്കിയ തലശ്ശേരി കതിരൂർ സ്വദേശി വി.കെ.താജുദ്ദീനു 10 ലക്ഷം രൂപയും മാനസിക പീഡനം നേരിട്ട ഭാര്യയ്ക്കും 3 മക്കൾക്കും ഓരോ ലക്ഷം രൂപയും സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതിവിധി ഹൃദയശൂന്യമായ സിസ്റ്റത്തിനെതിരെയുള്ള ഒരു പൗരന്റെ പോരാട്ടവിജയം തന്നെ. 2018 ജൂലൈ 11നു പുലർച്ചെ മുതൽ സമാനതകളില്ലാത്ത ദുരനുഭവങ്ങളിലൂടെയാണ് താജുദ്ദീൻ എന്ന പ്രവാസി കടന്നുപോയത്.
മകളുടെ നിക്കാഹ് കഴിഞ്ഞ് രണ്ടാം ദിവസം രാത്രി, ബന്ധുവീട്ടിലെ ചടങ്ങിനുശേഷം മടങ്ങുമ്പോഴാണു താജുദ്ദീനും കുടുംബവും പൊലീസിന്റെ കണ്ണിൽപെട്ടത്. മാല മോഷണക്കേസിലെ ചോദ്യംചെയ്യലിനെന്ന പേരിൽ പൊലീസ് കൊണ്ടുപോയ താജുദ്ദീൻ പിന്നീട് പുറത്തിറങ്ങിയത് 54 ദിവസത്തിനുശേഷം. ഗൾഫിലെ ബിസിനസും മക്കളുടെ വിദ്യാഭ്യാസവും ഉൾപ്പെടെ എല്ലാം തകർന്ന, വേദനയും അപമാനവും നിറഞ്ഞ ദിവസങ്ങൾക്കൊടുവിൽ പൊലീസ് അയാളോടു പറഞ്ഞു: ‘സോറി, നിങ്ങൾ നിരപരാധിയായിരുന്നു’.
ലോകകപ്പില്‍ ഇന്ത്യയോട് ഇടഞ്ഞാൽ പെടും; വരുമാനം പോലുമില്ലാതെ ബംഗ്ലദേശ് വലയും; പുതിയ ടീമിനെ ഇറക്കാൻ ഐസിസി?
പ്രവാസിക്ക് കുറഞ്ഞ പ്രീമിയത്തിൽ കിട്ടും കോടികളുടെ കവറേജ്; പോളിസി എടുക്കാൻ നാട്ടിൽ പോകേണ്ട; എന്തുകൊണ്ട് ഈ ഇൻഷുറന്‍സ് മുഖ്യം?
ദുബായിൽ പോയി ‘കാശുകാരായ’ കാസർകോട്: ഗൾഫിൽ അനുഗ്രഹമായ സോവിയറ്റ് തകർച്ച! പ്രവാസം വളർത്തിയ ഒരു ജില്ലയുടെ കഥ
MORE PREMIUM STORIES
എന്നാൽ, ആ വെറുംപറച്ചിലിൽ മറക്കാനുള്ളതല്ലല്ലോ പൊലീസിൽനിന്നു താജുദ്ദീൻ അനുഭവിച്ച കൊടുംക്രൂരത. അതുകൊണ്ടാണ്, അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി 54 ദിവസം തടവിലിട്ടതിനു സർക്കാർ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി വിധിച്ചപ്പോൾ അത് ഈ നാടാകെ സ്വാഗതം ചെയ്തത്.
ചോദിക്കാനും പറയാനും ആരുമില്ലാത്തവരോട് എന്തുമാകാമെന്ന പൊലീസ് ധാർഷ്ട്യത്തിന്റെ ഏറ്റവും അപലപനീയമായ ഉദാഹരണമാണ് ഈ സംഭവം. അതുവരെ ഒരു പെറ്റിക്കേസിൽപോലും പ്രതിയാകാത്തയാളെ ആളു മാറി ജയിലിലാക്കിയപ്പോൾ നമ്മുടെ പൊലീസ് എന്താണു നേടിയത്? അറസ്റ്റും ജയിൽവാസവും നഷ്ടപ്പെടുത്തിയതു താജുദീന്റെ സ്വപ്നങ്ങളും ജീവിതവുമാണ്. അദ്ദേഹവും കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും മനുഷ്യാവകാശലംഘനത്തിനും ആരാണു സമാധാനം പറയുക?
നീതി തേടിയുള്ള താജുദ്ദീന്റെ പോരാട്ടത്തിൽ വിനീതമായൊരു പങ്കുവഹിക്കാൻ സാധിച്ചതിൽ മലയാള മനോരമയ്ക്കും ചാരിതാർഥ്യമുണ്ട്. താജുദ്ദീൻ നേരിട്ട പീഡനം സംബന്ധിച്ച് 2018 നവംബർ നാലിനു മനോരമ ‘ഞായറാഴ്ച’യിൽ കവർ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു പ്രസിദ്ധീകരിച്ച മുഖപ്രസംഗം താജുദ്ദീനുണ്ടായ ദുരനുഭവങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പാണു കേരളത്തിനുവേണ്ടതെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ജനത്തിന്റെ ജീവനും സ്വത്തും പരിരക്ഷിക്കാൻ ചുമതലപ്പെട്ട പൊലീസ്തന്നെയാണ് മനസ്സാ വാചാ അറിയാത്ത കാര്യത്തിനു ലോക്കപ്പ് വാസത്തിന്റെയും മാനസിക –ശാരീരിക പീഡനങ്ങളുടെയും ശിക്ഷ നൽകുന്നതെന്നോർക്കുക.
ഉയർന്ന സാക്ഷരതയും മനുഷ്യാവകാശ അവബോധവും പറഞ്ഞ് അഭിമാനിക്കുന്ന കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുന്നു എന്നതാണ് അദ്ഭുതം. ഒരു പരിഷ്കൃതസമൂഹത്തിൽ വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണ് ഇങ്ങനെയുള്ള കാര്യങ്ങൾ. എത്ര പാഠങ്ങളിലൂടെ കടന്നുപോയിട്ടും അതു പഠിക്കാത്തവരും നമ്മുടെ പൊലീസ് സേനയിലുണ്ടെന്നതു കഷ്ടമാണ്. ഭാവിയിൽ പൊലീസ് ഇങ്ങനെ പെരുമാറാതിരിക്കാനാണ് ഈ വിധിയെന്നും നഷ്ടപരിഹാരം നൽകിയശേഷം തുക കണ്ണൂർ ചക്കരക്കൽ സ്റ്റേഷനിൽ അന്നുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുന്നതു സർക്കാരിനു തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയതും ശ്രദ്ധേയം.
തന്റെ ജീവിതമാണ് നഷ്ടമായതെന്നും നിയമപോരാട്ടം തുടരുമെന്നും വിധിക്കുശേഷം താജുദ്ദീൻ പറഞ്ഞതും നാം കേട്ടു. കുറ്റബോധത്തോടെ, പശ്ചാത്താപത്തോടെ നമ്മുടെ വ്യവസ്ഥിതി എന്നും ഓർത്തുവയ്ക്കാനുള്ളതാണ് ഇക്കഥ; ഏതു സാഹചര്യത്തിലും ആവർത്തിക്കരുതാത്തതും. English Summary:
Editorial about VK Tajuddin\“s Victory Against Police Misconduct: Police Misconduct compensation refers to cases where individuals are wrongly accused and the court orders the government to pay the person compensation for the wrong done. It highlights the importance of safeguarding individual liberties and ensuring accountability within the legal system.