മൂന്നാർ ∙ നിറയെ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ കയറിയില്ലെന്നാരോപിച്ച് പത്തു കിലോമീറ്റർ ദൂരത്തുനിന്നു തിരിച്ചു വരാൻ നിർദേശം നൽകി ഉദ്യോഗസ്ഥന്റെ പകവീട്ടൽ. വിദേശികളടക്കമുള്ള യാത്രക്കാർ വലഞ്ഞത് ഒരു മണിക്കൂർ നേരം. ഞായർ രാവിലെ 9ന് മൂന്നാർ ടൗണിൽനിന്ന് ആലപ്പുഴയ്ക്കു പോയ ബസിലെ യാത്രക്കാരാണ് സ്റ്റേഷൻ മാസ്റ്ററുടെ വാശി കാരണം ഒരു മണിക്കൂർ ദുരിതമനുഭവിച്ചത്. ടൗണിൽനിന്നു പുറപ്പെട്ട ബസിലെ ഡ്രൈവർ പഴയ മൂന്നാറിലെ ഡിപ്പോയിൽ കയറാതെ ദേശീയപാത വഴി അടിമാലിക്കു പോയി.
പള്ളിവാസൽ കഴിഞ്ഞപ്പോഴാണ് ഇദ്ദേഹത്തിന് ആലപ്പുഴ ഡിപ്പോയിൽനിന്നു ഫോൺ വിളിയെത്തിയത്. മൂന്നാർ ഡിപ്പോയിൽ കയറാത്തതെന്തെന്നും ഈ ബസ് കാത്ത് ഒട്ടേറെ യാത്രക്കാർ ഡിപ്പോയിൽ നിൽക്കുന്നുവെന്നും മടങ്ങിച്ചെല്ലാനുമായിരുന്നു നിർദേശം. മൂന്നാറിലെ സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്നാണ് ആലപ്പുഴയിൽനിന്നുള്ള വിളിയെത്തിയത്. ഇതോടെ ബസ് തിരിച്ച് പഴയ മൂന്നാറിലെ ഡിപ്പോയിലെത്തി.
എന്നാൽ ഡിപ്പോയിലെത്തിയപ്പോൾ ഒരു യാത്രക്കാരൻ പോലും കയറാനില്ലായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാരും ഡിപ്പോയിലെ ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി. 9.15ന് മൂന്നാറിൽനിന്ന് എറണാകുളത്തേക്ക് ബസ് ഉണ്ടായിരിക്കെയാണ് ആലപ്പുഴ ബസ് തിരിച്ചു വിളിച്ചത്.
English Summary:
Munnar KSRTC bus incident caused significant inconvenience to passengers due to a station master\“s actions. The bus, en route to Alappuzha, was forced to return to the Munnar depot based on a complaint, leading to delays and frustration for travelers, including tourists. |
|