deltin33 • 2025-10-28 09:39:30 • views 343
മഞ്ചേരി∙ ചാരങ്കാവ് ഗ്രാമം ഞായറാഴ്ച ഉണർന്നത് അരുംകൊലയുടെ വാർത്ത കേട്ട്. അതിന്റെ നടുക്കത്തിൽനിന്ന് പ്രദേശം ഇനിയും മുക്തമായിട്ടില്ല. മൊയ്തീൻ എന്തിനീ ക്രൂരത ചെയ്തെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന മറുപടിയാണ് പൊലീസിനുമുള്ളത്. ചാരങ്കാവ് അങ്ങാടിയോടു ചേർന്ന് നടുറോഡിലാണ് കൃത്യം നടന്നത്. ജോലിക്കും വിവിധ സ്ഥലങ്ങളിലേക്കും പോകാൻ എത്തിയവർ അങ്ങാടിയിലെ അരുംകൊലയുടെ വാർത്തയാണ് രാവിലെ കേൾക്കുന്നത്. അതോടെ സ്ഥലത്തേക്ക് വൻ ജനക്കൂട്ടമാണ് എത്തിയത്.
സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയാണ് കൊല്ലപ്പെട്ട പ്രവീൺ താമസിക്കുന്നത്. കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്ന പ്രവീൺ ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ്. മൊയ്തീന്റെ കടുംകൈ ഇല്ലാതാക്കിയത് കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രതീക്ഷകളാണ്. മൊയ്തീനെതിരെ നേരത്തേ സ്ത്രീധന പീഡന പരാതിയുണ്ടെന്നു പൊലീസ് പറഞ്ഞു. അധികമാരോടും സംസാരിക്കാത്ത പ്രകൃതമാണ്. ലഹരി ഉപയോഗിക്കാറുണ്ടെന്നു ആരോപണമുണ്ട്. മെഡിക്കൽ കോളജിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. പൊലീസ് ലോക്കപ്പിൽ ഇയാൾ അക്രമാസക്തനായി. പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാൽ ഇയാൾ പറയുന്നത് പൊലീസ് വിശ്വാസത്തിലെടുത്തില്ല.
വണ്ടൂർ പോരൂർ ചാത്തങ്ങോട്ടുപുറം നടുവിലെചോലയിൽ നീലാണ്ടന്റെ മകൻ പ്രവീണിനെ (35) ആണ് കാടു വെട്ടുന്ന യന്ത്രം ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ പ്രതി ചാരങ്കാവ് കൂമംതൊടി ചുള്ളിക്കുളത്ത് മൊയ്തീൻകുട്ടിയെ (35)യെ പൊലീസ് വീട്ടിൽനിന്നു പിടികൂടി. ചാരങ്കാവ് അങ്ങാടിക്കു സമീപം ഞായർ രാവിലെ 6.45ന് ആയിരുന്നു നാടിനെ നടുക്കിയ കൊല. പ്രവീണും ചാത്തങ്ങോട്ടുപുറം വീട്ടിക്കാപറമ്പ് സുരേന്ദ്രനും ഒന്നിച്ചു കാട് വെട്ടാൻ പോകുന്നവരാണ്.
ചാരങ്കാവ് അങ്ങാടിക്കടുത്തുള്ള ഷെഡിനു സമീപം സുരേന്ദ്രൻ പ്രവീണിനെ ജോലിക്കു പോകാൻ കാത്തു നിൽക്കുകയായിരുന്നു. ഷെഡിൽ ഉണ്ടായിരുന്ന പ്രതി സുരേന്ദ്രന്റെ അടുത്തു വന്നു കാടു വെട്ടുന്ന യന്ത്രം ആവശ്യപ്പെട്ടു. ഷെഡിനു സമീപം വളർന്ന കാട് വെട്ടാനാണെന്നും ഉടൻ തിരിച്ചു തരാമെന്നു പറഞ്ഞു യന്ത്രം കൈക്കലാക്കി. ഈ സമയം സ്ഥലത്തെത്തിയ പ്രവീൺ ബൈക്ക് നിർത്തി സുരേന്ദ്രനുമായി സംസാരിക്കുമ്പോൾ മൊയ്തീൻ ബ്ലേഡ് ഘടിപ്പിച്ച യന്ത്രം പ്രവീണിന്റെ കഴുത്തിനു നേരെ വീശി. ബൈക്കിൽ നിന്നു പിറകിലേക്ക് കഴുത്തറ്റു വീണ പ്രവീൺ റോഡിൽ രക്തം വാർന്നൊലിച്ചു സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റൊരാളെ കൂടി വകവരുത്താനുണ്ടെന്നു പറഞ്ഞാണ് പ്രതി സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞത്.
പ്രകോപനം ഇല്ലാതെ നടത്തിയ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. പ്രവീണിന്റെ മൃതദേഹം ഫൊറൻസിക് പരിശോധന നടത്തി ഉച്ചയ്ക്ക് ഒന്നരയോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടു പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഇൻസ്പെക്ടർ വി.പ്രതാപ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പ്രതിയെ റിമാൻഡ് ചെയ്തു. പ്രവീണിന്റെ ഭാര്യ: പ്രജിഷ. മകൾ: വിഖേയ. മാതാവ്: കുഞ്ഞുലക്ഷ്മി.
English Summary:
Manjeri murder case shocks Charankav village. The brutal act leaves the community in disbelief as the investigation unfolds, revealing details about the victim and the accused. Police are investigating motive and evidence. |
|