ഓർമക്കുറിപ്പ്, ജീവചരിത്രം, ആത്മകഥ, നോവൽ എന്നിങ്ങനെ കള്ളിതിരിക്കാൻ കഴിയാത്തവിധം എഴുത്തുരൂപങ്ങളുടെ അപൂർവമായ ഒരു സങ്കലനമായ അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മീ’ എന്ന പുസ്തകമാണ് ഏറ്റവും ഒടുവിൽ വായിച്ചു തീർത്തത്.  ഒറ്റയിരിപ്പിൽ അല്ലെങ്കിലും മുഴുനീളം രസിച്ചുവായിച്ചു. മനോഹരമായ ഭാഷ. തീക്ഷ്ണമായ അനുഭവങ്ങളുടെ നാടകീയമായ അവതരണം.     
  
 -  Also Read  മധുരമുണ്ടോ ചൈനയിൽ?   
 
    
 
ഒരമ്മയും മകളും തമ്മിൽ വൈകാരികവും ആശയപരമായും ഇത്രയും സങ്കീർണമായ ഒരു പരസ്പരബന്ധം ഉണ്ടാകുന്നത് അത്യപൂർവമായിരിക്കും. ഒരേസമയം ആകർഷിക്കുകയും വികർഷിക്കുകയും ചെയ്യുന്ന, ധ്രുവങ്ങൾ അപ്രതീക്ഷിതമായി മാറിമറിയുന്ന, അദ്ഭുതകാന്തം പോലെയാണ് അരുന്ധതിയുടെ വിവരണത്തിൽ അമ്മ മേരി റോയ് പ്രത്യക്ഷപ്പെടുന്നത്.  
 
പള്ളിക്കൂടം ഡിസൈൻ ചെയ്യാൻ എത്തിയ പ്രശസ്ത വാസ്തുശിൽപി ലാറി ബേക്കറാണ് അരുന്ധതിയുടെ ആദ്യ ആരാധനാമൂർത്തി. ഉപരിപഠനത്തിന് ആർക്കിടെക്ചർ സ്വയം തിരഞ്ഞെടുത്ത് ഒറ്റയ്ക്ക് ദില്ലിയിൽ പോകുമ്പോൾ അവൾക്ക് പതിനാറോ പതിനേഴോ മാത്രമായിരുന്നു പ്രായം. ജീവിതത്തിലേക്കു സ്വയം വലിച്ചെറിഞ്ഞ ആ മകളെ അമ്മ വർഷങ്ങളോളം കണ്ടില്ലെന്നു മാത്രമല്ല, അന്വേഷിച്ചതു പോലുമില്ല! വിദ്യാർഥിജീവിതം സ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പാഠങ്ങൾ പകർന്നു. യാദൃച്ഛികമായി മാധ്യമപ്രവർത്തനത്തിലേക്കും സിനിമാഭിനയത്തിലേക്കും പിൽക്കാലത്ത് എഴുത്തിലേക്കും പരിണമിക്കുന്ന അരുന്ധതിയുടെ വ്യക്തിത്വപരിണാമത്തിന്റെ കഥകൂടിയാണ് ഈ പുസ്തകം. ഗോഡ് ഓഫ് സ്മോൾ തിങ്സിലെ പല സംഭവങ്ങളുടെയും കഥാപാത്രങ്ങളുടെയും ഉറവിടം ഈ പുസ്തകത്തിൽ കണ്ടെത്താം.  
 
അമ്മ മേരി റോയുടെ ജീവിതം പറയുന്നതോടൊപ്പം അരുന്ധതി സ്വന്തം ജീവിതകഥയും പറയുകയാണ്. ഒപ്പം അതു സംഭവബഹുലമായ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ പശ്ചാത്തലമാക്കുകയും ചെയ്യുന്നുണ്ട്. അസാധാരണമായ മേധാശക്തിയുള്ള ഒരമ്മയും പ്രതിഭാശാലിയും സ്വാതന്ത്ര്യേച്ഛുവും ആയ ഒരു മകളും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഈ കഥ, ഒരു രാഷ്ട്രവും അതിലെ പൗരയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തിന്റെകൂടി കഥയാണ്.  
 
മേധാ പട്കറോടൊപ്പം നർമദ സമരത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന കാലത്ത്, ഒരു അഭിമുഖത്തിൽ അരുന്ധതി പറഞ്ഞതു ഓർമവന്നു. ഗോഡ് ഓഫ് സ്മോൾ തിങ്സിനു ശേഷം പുതിയ രചനകളൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന് അവർ പറഞ്ഞത്, അതിന്റെ തുടർച്ചയാണ് താനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ്. തന്റെ ആക്ടിവിസത്തെ അത്രമാത്രം സർഗാത്മകമായ ഒരു പ്രവൃത്തിയായിട്ടാണ് അവർ കണ്ടത്. പൊതുസമൂഹത്തിൽനിന്നും ഭരണകൂടത്തിൽനിന്നും ഉയർന്നുവന്ന എല്ലാ ഭീഷണികളെയും അവഗണിച്ച് എഴുത്തും കഴുത്തും ഉയർത്തിപ്പിടിച്ച ഒരെഴുത്തുകാരിയുടെ സർഗധീരതയുടെ ജനിതക സ്രോതസ്സുകൾ മദർ മേരിയിൽ കണ്ടെത്താം. English Summary:  
Beyond Categories: P.P. Ramachandran on Arundhati Roy\“s \“Mother Mary Comes to Me\“  |