സാമ്രാജ്യത്വ ഭീമനായ അമേരിക്കയിലെ നഗരങ്ങളോടാണു ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിന് സാമ്യം. ആകാശസ്പർശിയായ വൻ കെട്ടിടങ്ങൾ, വിശാലമായ റോഡുകൾ, അവയിൽ ഒഴുകിപ്പരക്കുന്ന ടെസ്‌ല അടക്കമുള്ള ആഡംബര വാഹനങ്ങൾ. കമ്യൂണിസ്റ്റ് രാജ്യമാണെന്നോർമിപ്പിച്ചു ചില കെട്ടിടങ്ങൾക്കു മുകളിൽ നക്ഷത്രാങ്കിത ദേശീയ രക്തപതാക. ഞങ്ങൾ സഞ്ചരിച്ച ഒരു ബസിൽ മാത്രം 4 പതാക.  
  
 -  Also Read  ഒരിടത്ത്, ഒരിടത്ത് ഒരു വീട്...   
 
    
 
ശ്വാസംമുട്ടിക്കുന്ന അച്ചടക്കമില്ല. റോഡുകളിൽ പൊലീസിന്റെ സാന്നിധ്യം പോലുമില്ല. എല്ലാ നിയന്ത്രണവും ട്രാഫിക് ലൈറ്റുകളെ ഏൽപിച്ചിരിക്കുന്നു.  പുറമേ എല്ലായിടത്തും ക്യാമറകളും. എല്ലാവരും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നു. ഇല്ലെങ്കിൽ കനത്ത ഫൈൻ കൊടുക്കേണ്ടിവരും.  പ്രധാന വഴിയോരത്ത് പൊലീസ് സ്റ്റേഷൻ, പെട്രോൾ ബങ്കുകൾ തുടങ്ങിയവയൊന്നും കാണാനില്ല. അവയെല്ലാം സൗകര്യപ്രദമായി ഉള്ളിലേക്ക് ഒതുക്കിയിരിക്കുകയാകാം.  
 
141 കോടി ജനങ്ങളിൽ 90 ശതമാനവും മതമില്ലാത്ത ‘ജീവനു’കളാണ്. മതങ്ങളുടെമേൽ സർക്കാരിന്റെ അമിതമായ നിയന്ത്രണങ്ങൾ ഇല്ല. ബുദ്ധക്ഷേത്രങ്ങളിൽ സാമ്പ്രാണിത്തിരി കത്തിച്ചു ഹൃദയം നൊന്തു പ്രാർഥിക്കുന്ന ചൈനക്കാരെ കാണാം. ബുദ്ധന്റെ ജന്മനാടായ ഇന്ത്യയിൽ  കണ്ടു പരിചയിച്ചതിൽനിന്ന് വ്യത്യസ്തമായ ഒട്ടേറെ ബുദ്ധശിൽപങ്ങൾ ഇവിടെ കാണാം. ഷാങ്ഹായിലെ ജെയ്ഡ് ബുദ്ധക്ഷേത്രം പ്രശസ്തമാണ്. ജെയ്ഡ് എന്ന വിശേഷപ്പെട്ട കല്ലുകൊണ്ടു നിർമിച്ച ബുദ്ധവിഗ്രഹങ്ങളാണിവിടെ. ജെയ്ഡ് ഭാഗ്യം കൊണ്ടുവരുന്ന കല്ലാണെന്നാണ് വിശ്വാസം.  
 
ചില മലയാളം വാക്കുകൾ പോലും പഠിച്ചുവച്ചിട്ടുള്ള ഗൈഡിന് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചു ഒന്നുമറിയില്ലെന്നു വ്യക്തമായി. ഒരു സെൽഫോണുണ്ടെങ്കിൽ ചൈനയിൽ പണം അയച്ചു കൊടുക്കാം, സാധനങ്ങൾ ഓർഡർ ചെയ്യാം എന്നെല്ലാം ‘തള്ളുന്നു’ണ്ടായിരുന്നു.  
 
മറവിയിൽ ടിയാനൻമെൻ 
  
 സർക്കാരിനെതിരെ പ്രതിഷേധവുമായി 1989 ഏപ്രിൽ– ജൂൺ കാലയളവിൽ വിദ്യാർഥികളും യുവാക്കളും ഒത്തുകൂടുകയും  അവരെ പിരിച്ചുവിടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ അവർക്കു മേലേ പട്ടാളം ടാങ്കുകൾ കയറ്റിയിറക്കുകയും ചെയ്ത ടിയാനൻമെൻ കൂട്ടക്കൊല  40 വയസ്സുള്ള ചൈനക്കാർക്കു പോലും അറിയില്ല. അതിൽ താഴെ പ്രായക്കാരുടെ കാര്യം പിന്നെ പറയേണ്ടല്ലോ. ചരിത്രം ആ രീതിയിലാണ് അവിടെ തമസ്കരിക്കപ്പെടുന്നത്. ചൈനീസ് സമൂഹമാധ്യമങ്ങളിലും സേർച് എൻജിനുകളിലും ടിയാനൻമെൻ സംഭവം പരാമർശിക്കപ്പെടാറേ ഇല്ല. 1949 ൽ കമ്യൂണിസ്റ്റ് ചൈന സ്ഥാപിച്ച ചെയർമാൻ മാവോയുടെ മുസോളിയം ചത്വരത്തിനടുത്തു തന്നെയുണ്ട്.  
 
പൊതുസ്ഥലത്ത്  സംസാരിക്കുമ്പോൾ ചൈനീസ് നേതാക്കളുടെ പേരുകൾ പറയരുതെന്ന് ഗൈഡ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ചാരന്മാർ എവിടെ ഏതു രൂപത്തിലെന്നു പറയാൻ കഴിയില്ലത്രേ.  
 
വിലക്കപ്പെട്ട നഗരം  
  
 മാവോയുടെ പടം വച്ച കൂറ്റൻ ഗേറ്റ് കടന്നു ചത്വരത്തിൽനിന്ന് വിലക്കപ്പെട്ട നഗരത്തിലേക്കു നേരിട്ടു കടക്കാം. 1406ൽ നിർമാണം ആരംഭിച്ച് 1420ൽ പൂർത്തിയാക്കിയ കൊട്ടാര സമുച്ചയമാണിത്. 24 ചക്രവർത്തിമാർ വാണ ഇടം. പ്രധാനമായും മിങ്, ക്വിങ് വംശങ്ങൾ. ഇപ്പോൾ യുനെസ്കോയുടെ പൈതൃക സ്മാരകം. ചൈന ഭരിച്ച ക്വിങ് വംശത്തിലെ അവസാനത്തെ ചക്രവർത്തി പുയിയുടെ കൊട്ടാരമെന്ന നിലയിലും ഈ സിറ്റി പ്രധാനമാണ്. 1908 മുതൽ 1912 വരെ രാജ്യം ഭരിച്ച പുയിയെ പിന്നീടു നാടുകടത്തി. പുയി ജപ്പാനുമായി സഹകരിച്ചു തുടർന്നു മംഗോളിയയിലെ മഞ്ചുക്കോയുടെ ഭരണാധികാരിയായി (1932–34).  
 
ഈ ചരിത്രം അൽപം ഭേദഗതി ചെയ്താണ് 1987ൽ ലാസ്റ്റ് എംപറർ എന്ന ഹോളിവുഡ് സിനിമ ഒരുക്കിയത്.ഏറെയും ഫോർബിഡൻ സിറ്റിയിൽ തന്നെയായിരുന്നു ചിത്രീകരണം. 9999 മുറികളും ‘അര’മുറിയുമാണ് കൊട്ടാരത്തിലുള്ളത്. ചൈനീസ് വിശ്വാസമനുസരിച്ചു ദൈവത്തിന്റെ കൊട്ടാരത്തിന് 10,000 മുറിയാണുള്ളത്. അത്രയും മുറികൾ പണിയുന്നത് ദൈവനിന്ദയാകുമെന്നതിനാലാണ് ഒരു മുറിയുടെ വലുപ്പം കുറച്ച് അര മുറിയാക്കിയതത്രേ. ദൈവത്തോട് തായം കളിക്കുന്നത് ശരിയല്ലല്ലോ.  
 
വൻ മതിൽ 
  
 വൻ മതിലിന്റെ ബേസ് ക്യാംപിൽ ഗൈഡ് പേടിപ്പിച്ചതുപോലെ അധികം തിരക്കു കണ്ടില്ല. ഏതാനും ബസുകൾ മാത്രം. കേബിൾ കാറിൽ 10 മിനിറ്റോളം യാത്ര. മുകളിൽ ഇറങ്ങി അൽപം നടന്നാൽ വൻമതിലിൽ എത്താം.  മതിലിനു മുകളിൽ നിരപ്പായിരിക്കുമെന്നായിരുന്നു ധാരണ. എന്നാൽ ധാരാളം കയറ്റിറക്കങ്ങൾ. ചിലതു കുത്തനെ കയറണം.  
 
ചൈനയിൽ യാചകരില്ല, മോഷ്ടാക്കളില്ല എന്നെല്ലാം ഗൈഡ് ഇടയ്ക്കിടെ ഉദ്ഘാഷിക്കുന്നുണ്ടായിരുന്നു. കുറെയൊക്കെ ശരിയാണ്. തെരുവോര ഷോപ്പിങ് കേന്ദ്രത്തിൽ ഏറെ കഷ്ടപ്പെട്ട് ഒരു യാചകനെ കണ്ടെത്തി.  വിദേശ രാജ്യങ്ങളിലെ യാചകരുടെ ട്രേഡ്മാർക്കായ പേപ്പർ കപ്പുമായി ദൈന്യതയോടെ നിൽക്കുന്ന വയോധികൻ. ആൾക്ക് അംഗഭംഗമില്ല. സംസാരവുമില്ല. ചിലർ പണം നൽകുന്നുണ്ട്. പഴമയെ അതേപടി സംരക്ഷിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലളിത തന്ത്രമാണ് ചൈനയുടേത്. എല്ലായിടത്തും മോശമല്ലാത്ത പ്രവേശനഫീസ് ഏർപ്പെടുത്തി പണവും സമ്പാദിക്കുന്നു.  
 
കഴിഞ്ഞ വർഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്ലീനറി സമ്മേളനം അംഗീകരിച്ച പ്രമേയം ആ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളും മാർഗങ്ങളും വ്യക്തമായി അവതരിപ്പിച്ചിരുന്നു.   ഉന്നത നിലവാരമുള്ള ‘സോഷ്യലിസ്റ്റ് മാർക്കറ്റ് ഇക്കോണമി’ 2035ൽ സാധ്യമാക്കി നൂറ്റാണ്ടിന്റെ മധ്യത്തോടെ എല്ലാ അർഥത്തിലും മഹത്തരവും ആധുനികവുമായ സോഷ്യലിസ്റ്റ് രാജ്യമാവുക എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അതായത്, 2050ൽ മധുര മനോജ്ഞ ചൈന. യാഥാർഥ്യം ഈ ലക്ഷ്യത്തോട് എത്രത്തോളം അടുക്കും എന്നതായിരുന്നു യാത്ര നൽകിയ കാഴ്ചകൾ ബാക്കിയാക്കിയ ചോദ്യം.  English Summary:  
Beyond the Skyscrapers: Unpacking Modern China\“s History and Hidden Realities |