പുത്തൂർ ∙ ക്രൂരമർദനത്തിന് ഇരയായി യുവാവ് മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ഒന്നാം പ്രതി പിടിയിൽ. മാറനാട് ജയന്തി ഉന്നതിയിൽ അരുൺ ഭവനിൽ അരുൺ (28) ആണ് പിടിയിലായത്. അരുണിന്റെ അനുജനും രണ്ടാം പ്രതിയുമായി അഖിലും ഉടൻ വലയിലാകുമെന്നാണു സൂചന. പൊരീക്കൽ ഇടവട്ടം ഗോകുലത്തിൽ (കൈപ്പള്ളിയിൽ) ജി.ആർ.ഗോകുൽനാഥ് (35) ആണ് ഇവരുടെ മർദനത്തെത്തുടർന്നു മരിച്ചത്. ഇതിനു ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ കരുനാഗപ്പള്ളിയിൽ നിന്നാണ് അരുണിനെ പൊലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം സഹോദരൻ അഖിലിനോടൊപ്പം ബൈക്കിൽ കരുനാഗപ്പള്ളിയിൽ എത്തിയ അരുൺ അവിടെ നിന്ന് എറണാകുളത്തേക്കാണ് ആദ്യം പോയത്. പിന്നീട് തിരികെ കന്യാകുമാരി ഭാഗത്തേക്കും യാത്ര ചെയ്തു. 1000 രൂപ മാത്രമായിരുന്നു കയ്യിൽ. ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ചിലരിൽ നിന്നു ഫോൺ വാങ്ങി നാട്ടിലെ പരിചയക്കാരെ വിളിച്ചിരുന്നു. ഇതാണ് അരുണിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.
പ്രത്യേകിച്ച് എവിടെയും തങ്ങാതെ യാത്ര തുടർന്ന അരുൺ ഇന്നലെ കരുനാഗപ്പള്ളിയിൽ എത്തുന്നു എന്ന വിവരം കിട്ടിയ ഉടനെ പൊലീസ് സ്ഥലത്തെത്തുകയും ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് പിടികൂടുകയുമായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇതിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. റൂറൽ എസ്പി ടി.കെ.വിഷ്ണു പ്രദീപ്, ശാസ്താംകോട്ട ഡിവൈഎസ്പി ജി.ബി.മുകേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പുത്തൂർ ഐഎസ്എച്ച്ഒ സി.ബാബുക്കുറുപ്പിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഒ.പി.മധു, പി.സന്തോഷ്കുമാർ, എസ്‌സിപിഒമാരായ രാകേഷ്ബാബു, രാഹുൽ, സുരേഷ്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജാഗ്രത കൈവിടാതെ പൊലീസ് നടത്തിയ അന്വേഷണമാണു പ്രതിയെ വലയിലാക്കാൻ സഹായിച്ചത്.
തിങ്കൾ രാത്രി പതിനൊന്നോടെ ജയന്തി ഉന്നതിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഗോകുൽനാഥിന്റെ അനുജൻ രാഹുൽനാഥും അഖിലും ഒരുമിച്ചു മദ്യപിച്ച ശേഷം രാത്രി അഖിൽ രാഹുലിനെ ബൈക്കിൽ വീട്ടിലെത്തിച്ചു. ഇതു ചോദ്യം ചെയ്ത ഗോകുൽനാഥ് അഖിലുമായി വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു. തിരികെ പോയ അഖിൽ അരുണിനോടു വിവരങ്ങൾ പറയുകയും അരുൺ ഗോകുലിനെ ഫോണിൽ വിളിച്ചു വെല്ലുവിളിക്കുകയും ധൈര്യമുണ്ടെങ്കിൽ വീടിനു സമീപത്തേക്കു എത്താൻ പറയുകയുമായിരുന്നു. ഇതിനെത്തുടർന്നു ബൈക്കിൽ സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരും ചേർന്നു ഗോകുലിനെ മർദിച്ചത്.
ഒടുവിൽ കുഴഞ്ഞുവീണ ഗോകുലിനെ സമീപവാസിയായ മറ്റൊരു യുവാവിനെയും കൂട്ടി അരുൺ ഓട്ടോറിക്ഷയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചു ഗോകുലിന്റെ മരണം സ്ഥിരീകരിച്ചതോടെ ഓട്ടോറിക്ഷയിൽ തന്നെ മടങ്ങിയ അരുൺ വഴിമധ്യേ ഇറങ്ങി ബൈക്കുമായി എത്തിയ അഖിലിനൊപ്പം കടന്നു കളയുകയായിരുന്നു. അരുണിനെ കരുനാഗപ്പള്ളിയിൽ ഇറക്കിയ ശേഷം തിരികെപ്പോയ അഖിലും ഒളിവിലാണ്. പക്ഷേ ഇയാളെ സംബന്ധിച്ചു വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട് എന്നാണു വിവരം. English Summary:
Puthoor murder case: The primary accused in the Puthoor murder case has been arrested. The accused was on the run following the death of the victim due to brutal assault, and police investigation is ongoing to apprehend the remaining suspect. |
|