ന്യൂഡൽഹി ∙ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ യുവാവ് യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിൽ. ഗുജറാത്തിലെ മോർബി സ്വദേശി മജോട്ടി സാഹിൽ മുഹമ്മദ് ഹുസൈൻ (22) ആണു പിടിയിലായത്. കീഴടങ്ങുകയായിരുന്നുവെന്ന് യുവാവ് പറയുന്ന വിഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട യുക്രെയ്ൻ സൈന്യത്തിന്റെ 63 ാം യന്ത്രവൽകൃത ബ്രിഗേഡ്, വിദേശികളെ റഷ്യൻ സൈന്യത്തിലേക്ക് വ്യാപകമായി റിക്രൂട്ട് ചെയ്യുകയാണെന്നും ആരോപിച്ചു.
- Also Read ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുത്, കേരളത്തിൽ വിതരണം നിർത്തി; അടിയന്തര നിർദേശവുമായി ആരോഗ്യ വകുപ്പ്
‘റഷ്യയിൽ ഉപരിപഠനത്തിന് എത്തിയശേഷം ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഏഴു വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ടു. എന്നാൽ ശിക്ഷ ഒഴിവാക്കാൻ റഷ്യൻ സൈന്യവുമായി കരാറിലേർപ്പെടാൻ നിർദേശിച്ചു. ജയിലിൽ കഴിയുന്നത് ഒഴിവാക്കാൻ പ്രത്യേക സൈനിക ഓപ്പറേഷനായി റഷ്യ സൈന്യത്തിൽ ചേരുകയായിരുന്നു. 16 ദിവസത്തെ പരിശീലനത്തിനു ശേഷം ഒക്‌ടോബർ ഒന്നിന് ആദ്യ ദൗത്യത്തിനായി അയച്ചു. അത് മൂന്നു ദിവസം നീണ്ടുനിന്നു. എനിക്ക് അവിടെ നിന്നു പുറത്തുകടക്കണമായിരുന്നു. എന്റെ കമാൻഡറുമായി തർക്കമുണ്ടായതിനെ തുടർന്ന് അവിടെ നിന്നിറങ്ങി. ഏകദേശം രണ്ടോ മൂന്നോ കിലോമീറ്റർ അകലെ യുക്രെയ്ൻ സൈന്യത്തിന്റെ ഒരു കിടങ്ങ് കണ്ടു. ഞാൻ തോക്ക് താഴെ വച്ച ശേഷം യുദ്ധം ചെയ്യാൻ താൽപര്യമില്ലെന്ന് അവിടെയുണ്ടായിരുന്ന സൈന്യത്തോടു പറഞ്ഞു. എനിക്ക് സഹായം വേണമായിരുന്നു. എനിക്ക് റഷ്യയിലേക്ക് തിരിച്ചുപോകാൻ താൽപ്പര്യമില്ല’ – യുക്രെയ്ൻ സൈന്യത്തിന്റെ 63 ാം യന്ത്രവൽകൃത ബ്രിഗേഡ് പുറത്തുവിട്ട വിഡിയോയിൽ യുവാവ് പറഞ്ഞു.
- Also Read സമാധാന കരാറിലെത്താൻ സന്നദ്ധം; ബന്ദികളെ കൈമാറുന്നതിനുള്ള ചർച്ചകൾക്കു തടസം ഇസ്രയേൽ ആക്രമണം: ഹമാസ്
ഇന്ത്യൻ യുവാവ് യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലുണ്ടെന്ന വാർത്ത വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. കീവിലെ ഇന്ത്യൻ എംബസിക്ക് യുക്രെയ്ൻ അധികൃതർ ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും വിവരം പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. English Summary:
Gujarat Man Captured by Ukraine:Indian National Sahil Mohammed Hussain Captured by Ukrainian Army |