ന്യൂഡൽഹി ∙ കേന്ദ്രജീവനക്കാരുടെ യുണിഫൈഡ് പെൻഷൻ സ്കീമിനു (യുപിഎസ്) സമാനമായി സാധാരണക്കാർക്കും ഉറപ്പുള്ള പെൻഷൻ നൽകാനായി പുതിയ എൻപിഎസ് (നാഷനൽ പെൻഷൻ സിസ്റ്റം) പെൻഷൻ സ്കീമുകൾ വന്നേക്കും.
ഇതുസംബന്ധിച്ച് അഭിപ്രായം തേടി പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) കൺസൽറ്റേഷൻ പേപ്പർ പുറത്തിറക്കി. 3 വ്യത്യസ്ത പെൻഷൻ സ്കീമുകൾ എന്ന ആശയമാണ് പിഎഫ്ആർഡിഎ മുന്നോട്ടുവച്ചിരിക്കുന്നത്.
നിലവിലെ എൻപിഎസ് സ്കീം വഴി ഉറപ്പായ പെൻഷൻ ലഭിക്കാനോ, വിലക്കയറ്റം മൂലമുള്ള നഷ്ടം നികത്താനോ വഴിയില്ല. അതുകൊണ്ടാണ് കേന്ദ്രജീവനക്കാർക്കായി യുപിഎസ് കൊണ്ടുവന്നത്. സർക്കാർ സഹായമില്ലാതെ, സ്വകാര്യമേഖലയ്ക്കും യുപിഎസിനു സമാനമായ പെൻഷൻ പദ്ധതിയെന്ന നിലയിലാണ് 3 സ്കീമുകളിലൊന്ന് മുന്നോട്ടുവച്ചിരിക്കുന്നത്. പണപ്പെരുപ്പം മൂലമുള്ള നഷ്ടം ഒഴിവാക്കാനായി ഓരോ വർഷവും പെൻഷൻ കൂടുന്ന തരത്തിലാണ് ഈ സ്കീം. വിവരങ്ങൾക്ക്: bit.ly/pfrdawp
സ്കീം–1 (ആദ്യ വർഷങ്ങളിൽ കൂടുതൽ വരുമാനം)
∙ ആഗ്രഹിക്കുന്ന പെൻഷൻ എത്രയെന്നു പറഞ്ഞാൽ ഓരോ മാസവും അടയ്ക്കേണ്ട പ്രതിമാസ വിഹിതം പറഞ്ഞുതരും. എന്നാൽ ഉറപ്പായ പെൻഷന് വ്യവസ്ഥയില്ല. 20 വർഷമെങ്കിലും നിക്ഷേപം നടത്തണം.
∙ വിരമിക്കലിന്റെ ആദ്യ 10 വർഷങ്ങളിൽ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ (എസ്ഡബ്ല്യുപി) വഴി സഞ്ചിതനിധിയിൽ നിന്ന് നിശ്ചിത തുക പിൻവലിച്ചായിരിക്കും പെൻഷൻ. പിൻവലിക്കുന്ന തുക ആദ്യ വർഷം 4.5 ശതമാനവും 10–ാം വർഷം ഇത് പരമാവധി 7 ശതമാനം വരെയും ഉയരാമെന്നതിനാൽ വ്യക്തി സജീവമായിരിക്കുന്ന ആദ്യ 10 വർഷങ്ങളിൽ കൂടുതൽ മെച്ചം ലഭിക്കും.
∙ 10 വർഷത്തിനു ശേഷം (ഉദാഹരണത്തിന് 70–ാം വയസ്സ്) സഞ്ചിതനിധിയിലെ ബാക്കിത്തുക മുഴുവനും ആന്വിറ്റി (പ്രതിമാസ പെൻഷൻ) വാങ്ങാൻ ഉപയോഗിക്കണം. ഈ തുക മാറ്റമില്ലാതെ മരണം വരെ ലഭിക്കും. 70 വയസ്സിനും 90 വയസ്സിനുമിടയ്ക്കാണ് മരണമെങ്കിൽ, 90–ാം ജന്മദിനം വരെ കുടുംബത്തിന് പെൻഷൻ ലഭിക്കും.
സ്കീം–2 (യുപിഎസിന് സമാനം)
∙ വിരമിക്കലിനു ശേഷം നിശ്ചിത പെൻഷനു പുറമേ ഓരോ വർഷവും പണപ്പെരുപ്പത്തിന്റെ തോതനുസരിച്ച് കൂടിക്കൊണ്ടിരിക്കും. ഫലത്തിൽ പണപ്പെരുപ്പം മൂലമുണ്ടാകുന്ന നഷ്ടമില്ല. 25 വർഷത്തേക്ക് പെൻഷൻ ലഭിക്കും. അതിനുള്ളിൽ മരിച്ചാൽ കുടുംബത്തിന് തുടർന്നു ലഭിക്കും.
∙ 20 വർഷമെങ്കിലും പ്രതിമാസ നിക്ഷേപം നടത്തണം. എത്ര പെൻഷൻ (ടാർഗറ്റ്) വേണമെന്നതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ വിഹിതം കണക്കാക്കും. ഭാവിയിൽ തുകയിൽ വ്യത്യാസമുണ്ടായാൽ തട്ടിക്കിഴിക്കാനായി 10% കരുതൽ തുക (ബഫർ) കൂടി കണക്കാക്കിയായിരിക്കും വിഹിതം.
∙ വിരമിക്കുമ്പോൾ പെൻഷൻ നിധി രണ്ടായി (പൂൾ) വിഭജിക്കും. ഉറപ്പായ പെൻഷൻ നൽകാൻ ഒന്നാം പൂളും പണപ്പെരുപ്പം തട്ടിക്കിഴിക്കാനുള്ള വിഹിതം രണ്ടാം പൂളും ഉപയോഗിക്കും.
∙ വിരമിച്ച് ആദ്യ വർഷം ലഭിക്കുന്ന പെൻഷൻ ആദ്യം നിശ്ചയിച്ച ‘ടാർഗറ്റ് പെൻഷനാ’യിരിക്കും. തുടർന്ന് ഓരോ വർഷവും പണപ്പെരുപ്പത്തിനനുസരിച്ച് തുക വർധിക്കും. പണപ്പെരുപ്പം നെഗറ്റീവിലേക്കു പോയാൽ പെൻഷൻ കുറയില്ല.
സ്കീം–3 (പെൻഷൻ ക്രെഡിറ്റ്)
∙ വിരമിച്ച ശേഷം ലഭിക്കേണ്ട പെൻഷന് തുല്യമായ പെൻഷൻ ക്രെഡിറ്റ് മുൻകൂർ വാങ്ങിവയ്ക്കുന്ന രീതിയാണിത്. വിരമിച്ച ശേഷം നിശ്ചിത വർഷത്തേക്ക് പെൻഷനായി പ്രതിമാസം ലഭിക്കുന്ന 100 രൂപയ്ക്കു തുല്യമായിരിക്കും ഒരു പെൻഷൻ ക്രെഡിറ്റ്. പെൻഷൻ ഫണ്ടുകളിൽ നിന്ന് എത്രയേറെ ക്രെഡിറ്റ് വാങ്ങുന്നോ അത്രത്തോളം പെൻഷൻ ലഭിക്കും. ആവശ്യമെങ്കിൽ ഇവ വിൽക്കാം.
∙ ആവശ്യമായ പെൻഷൻ തുക, നിക്ഷേപത്തിലെ റിസ്ക് (ഉദാ: അഗ്രസീവ്) അടക്കമുള്ളവ ആദ്യമേ നിശ്ചയിക്കണം. പെൻഷൻ ക്രെഡിറ്റ് എത്രത്തോളം നേരത്തേ വാങ്ങുന്നോ അത്രത്തോളം ചെലവ് കുറയും. വൈകും തോറും ചെലവ് കൂടും. 15 വർഷത്തേക്ക് വരെ മാത്രമേ ക്രെഡിറ്റ് വാങ്ങാൻ കഴിയൂ.
∙ റിട്ടയർമെന്റ് വർഷം വച്ചാണ് ക്രെഡിറ്റ് വാങ്ങേണ്ടത്. ഉദാഹരണത്തിന് 2040 എങ്കിൽ 2041 ജനുവരി മുതൽ പെൻഷൻ ലഭിക്കും. പെൻഷൻ തുക കൃത്യമായി പ്രവചിക്കാമെന്നതാണ് മെച്ചം. English Summary:
Fixed Pension for Private Sector: PFRDA Proposes 3 New NPS Schemes |
|