പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായ സമഗ്ര ആരോഗ്യ– അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ ഒടുവിൽ യാഥാർഥ്യമാകുകയാണ്. നവംബർ ഒന്നുമുതൽ പരിരക്ഷ ലഭ്യമായിത്തുടങ്ങുന്ന ഈ പദ്ധതിയിൽ വിദേശത്തുള്ള കേരളീയർക്കു പുറമേ, മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കേരളീയർക്കും കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും. എന്നാൽ, മടങ്ങിയെത്തിയ പ്രവാസികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താത്തതു വ്യാപകമായ വിമർശനത്തിനു കാരണമായിരിക്കുന്നു.
നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന പദ്ധതിക്കു രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സയൊരുക്കും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണു ലഭിക്കുക; 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും. അപേക്ഷകരുടെ ജീവിതപങ്കാളി, 2 മക്കൾ എന്നിവർക്കുകൂടി പരിരക്ഷയുണ്ടാകും.
പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേരളം നൽകുന്ന പ്രതിബദ്ധതയ്ക്കു തെളിവാണ് ഈ പദ്ധതിയെന്നു കഴിഞ്ഞദിവസം ഇതിന്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. എന്നാൽ, പ്രവാസത്തിന്റെ ദുരിതഭാരം താണ്ടി നാട്ടിൽ മടങ്ങിയെത്തിയവർക്കുകൂടി ഈ ക്ഷേമവും സുരക്ഷയും ലഭ്യമാക്കേണ്ടതല്ലേ?
എഴുപതു വയസ്സു കഴിഞ്ഞവർക്കു പ്രവാസിക്ഷേമനിധിയിൽ അംഗമാകാൻ കഴിയാത്ത സ്ഥിതിയുണ്ട്. തിരികെയെത്തിയ ലക്ഷക്കണക്കിനു പ്രവാസികളിൽ വലിയൊരു പങ്ക് ഈ പ്രായം പിന്നിട്ടവരാണ്. തങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാരടക്കം ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന് കേരളത്തിൽനിന്നുള്ള പ്രവാസികൾക്ക് ആക്ഷേപമുണ്ട്. Shabari Railway Project, Land Acquisition Kerala, Angamaly Erumeli Railway Line, Kerala Development Projects, Real Estate Impact Kerala, Malayala Manorama Online News, Kerala Land Acquisition Issues, Bypass Project Kerala, Thrippunithura Bypass Project, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ബജറ്റുകളിലടക്കം ന്യായമായ വിഹിതം പ്രവാസികൾക്കായി നീക്കിവയ്ക്കുന്നില്ലെന്നു വിവിധ പ്രവാസിസംഘടനകൾ ആരോപിക്കുന്നു. സ്വന്തം നാട്ടുകാരുടെ ക്ഷേമത്തിനു കഴിയുന്നത്ര സഹായം ചെയ്യാൻ മനസ്സൊരുക്കമുള്ള പ്രവാസികളെ വികസനത്തിൽ പങ്കാളികളാക്കുമ്പോൾത്തന്നെ, അവരുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതുകൂടി സർക്കാരിന്റെ മുന്നിലുണ്ടാകണം.
പദ്ധതി ഉദ്ഘാടനം ചെയ്തതോടെ, നോർക്ക നൽകുന്ന പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, എൻആർകെ ഐഡി കാർഡ് എന്നിവയ്ക്കായുള്ള റജിസ്ട്രേഷനിൽ വലിയ കുതിപ്പാണുണ്ടാകുന്നത്. ‘നോർക്ക കെയറി’ൽ ചേരുന്നതിന് ഈ രേഖകളിലൊന്ന് അനിവാര്യമായതിനാലാണ് റജിസ്ട്രേഷനിലെ വലിയ വർധന. കൂടുതൽ ആവശ്യക്കാർ ഉണ്ടാവുന്നത് ഈ പദ്ധതിയുടെ സാധ്യതകളാണു ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ, അർഹതപ്പെട്ടവരാരും ഈ പദ്ധതിക്കു പുറത്തുപോകരുതെന്ന നിശ്ചയദാർഢ്യത്തോടെ ഇതു കൂടുതൽ സാർഥകമാക്കുകകൂടിവേണം.
പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തിൽ മടങ്ങിയെത്തിയവരെക്കൂടി നോർക്ക കെയർ പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യത്തോടു സർക്കാർ മുഖംതിരിച്ചുകൂടാ. ജീവിതത്തിന്റെ വലിയപങ്കും മറുനാട്ടിൽ ജോലിചെയ്തവരിൽ പലരും രോഗപീഡകളിലേക്കും സാമ്പത്തികക്ലേശത്തിലേക്കും നിരാലംബത്തിലേക്കുമാണു മടങ്ങിയെത്തിയതെന്നതു കാണാതിരിക്കരുത്. കോവിഡ്കാലത്തെ അനിശ്ചിതത്വത്തിൽ നാട്ടിൽ വെറുംകയ്യോടെ മടങ്ങിയെത്തിയവരും കുറവല്ല. പ്രവാസത്തിന്റെ കഷ്ടങ്ങൾതാണ്ടി തിരികെവന്നവർക്ക് ഇതിൽ ചേരാനാകാകാത്തതു പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യുന്നു.
പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുന്ന പ്രവാസികൾക്കു മാതാപിതാക്കളെ പദ്ധതിയുടെ ഭാഗമാക്കാനാകില്ല. ഇക്കാര്യത്തിലും മാനുഷിക പരിഗണനയോടെ, അനുഭാവപൂർണമായ തീരുമാനമാണു പ്രതീക്ഷിക്കുന്നത്. നാടിനെയും കുടുംബത്തെയുമോർത്ത് കടൽകടന്നു പോയവർ തിരിച്ചുവരുമ്പോൾ അവരെ ചേർത്തുപിടിക്കാൻ സർക്കാരിനും സമൂഹത്തിനും കഴിയണം. തിരിച്ചെത്തിയവരായാലും വിദേശത്തുള്ളവരായാലും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രവാസികൾ അവിഭാജ്യഘടകമാണെന്നതു സർക്കാർ ഓർത്തേതീരൂ. English Summary:
Norka Care Scheme: Why Returned Expatriates Deserve Inclusion in Kerala\“s Welfare Plan |