ജറുസലം ∙ റഫാ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ച് ഇസ്രയേൽ. സൈനികർക്കുനേരെ ഹമാസ് ആക്രമണം നടത്തിയെന്നു കാണിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ഗാസയിൽ ബോംബിട്ടത്. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 45 ആയി. ഇതോടെ വെടിനിർത്തൽ കരാറിന്റെ ഭാവി സംബന്ധിച്ചും ആശങ്ക ഉയർന്നു. പിന്നീട്, ഉന്നതതല യോഗത്തിനു ശേഷമാണ് വെടിനിർത്തൽ തുടരുമെന്ന കാര്യം ഇസ്രയേൽ സൈന്യം അറിയിച്ചത്. വെടിനിർത്തൽ തുടരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചിരുന്നു.   
  
 -  Also Read  റഫ ഇടനാഴി ഉടൻ തുറക്കില്ലെന്ന് നെതന്യാഹു, കരാർ ലംഘനമെന്ന് ഹമാസ്; ഹമാസിന് മുന്നറിയിപ്പുമായി യുഎസ്   
 
    
 
ഇന്നലെ ഉച്ചയ്ക്കുശേഷമാണു തെക്കൻ ഗാസയിലെ റഫായിൽ ബോംബിട്ടത്. വടക്കൻ ഗാസയിലെ ജബാലിയയിലും ദെയ്റൽ ബലാഹിലും ബോംബാക്രമണമുണ്ടായി. ഖാൻ യൂനിസിലെ അബാസൻ പട്ടണത്തിനുസമീപം ഇസ്രയേൽ ടാങ്കുകൾ വെടിയുതിർത്തു. മുഖ്യനഗരങ്ങളിൽനിന്നു പിന്മാറിയെങ്കിലും ഗാസയിൽത്തന്നെ തുടരുന്ന സൈന്യത്തിനുനേരെ റോക്കറ്റാക്രമണവും വെടിവയ്പുമുണ്ടായെന്നാണ് ഇസ്രയേൽ ആരോപണം. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു ഹമാസ് പറയുന്നു.   
  
 -  Also Read  ഗാസയിലെ മരണസംഖ്യ 68,000 കവിഞ്ഞു; 15 തടവുകാരുടെ മൃതദേഹങ്ങൾ കൂടി ഇസ്രയേൽ കൈമാറി   
 
    
 
അതേസമയം, വെടിനിർത്തൽ ലംഘിച്ച് ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 38 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 143 പരുക്കേറ്റതായും ഗാസ അധികൃതർ അറിയിച്ചു. ഇതിനിടെ, ഈജിപ്ത് അതിർത്തിയിലെ റഫാ ഇടനാഴി തുറക്കൽ നീളുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഗാസയിലേക്കു സഹായമെത്തിക്കാനും പലസ്തീൻകാരുടെ യാത്രയ്ക്കുമായി റഫാ ഇടനാഴി തുറന്നുകൊടുക്കുമെന്നാണു കരാർ വ്യവസ്ഥ.  
  
 -  Also Read   ബിഹാറിൽ കോൺഗ്രസിനെ ചതിച്ചത് ജാർഖണ്ഡ്? അന്ന് ഭരിച്ചത് അവരെ പേടിച്ച്! യാത്ര തടഞ്ഞ ലാലുവിന് നേട്ടം, തുണച്ചത് എം– വൈ; ഇനി പ്രതീക്ഷ ‘മോസ്കോ’!   
 
    
 
വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചയ്ക്കുള്ള ഒരുക്കം തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രയേൽ ആക്രമണം. രണ്ടാംഘട്ടത്തിലാണു ഹമാസ് നിരായുധീകരണവും ഗാസയിലെ പുതിയ ഭരണസംവിധാനവും തീരുമാനമാകുക. എന്നാൽ, മുൻപു രണ്ടു വെടിനിർത്തലിലും രണ്ടാംഘട്ടത്തിലേക്കു പോകും മുൻപേ ഇസ്രയേൽ ഏകപക്ഷീയമായി ആക്രമണം പുനരാരംഭിക്കുകയായിരുന്നു. English Summary:  
Israel restores ceasefire in Gaza: Gaza conflict sees renewed violence despite ceasefire agreements. The recent attacks raise concerns about the future of the ceasefire and the ongoing humanitarian crisis.  |