ഇലകമൺ∙ പ്രകൃതിഭംഗിയാൽ ശ്രദ്ധേയമായ ഇലകമൺ കായൽ തീരത്ത് സമൂഹ വിരുദ്ധരുടെയും മയക്കുമരുന്ന് സംഘത്തിന്റെയും സാന്നിധ്യം രൂക്ഷം. കായൽപ്പുറം, സംഘത്തൊടി പ്രദേശം കേന്ദ്രീകരിച്ചാണ് ലഹരി സംഘങ്ങൾ തമ്പടിക്കുന്നത്. അയിരൂർ കായൽപ്പുറം മേഖലയിൽ ലഹരി ഉപയോഗ–വിൽപന സംഘം സജീവമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കായലിനോടു ചേർന്ന ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് പുറമേ നിന്നുള്ള സംഘങ്ങളാണ് വാഹനങ്ങളിൽ എത്തുന്നത്. ഇവർക്ക് പരിസരത്ത് താമസിക്കുന്ന ചിലരുടെ പിന്തുണ കിട്ടുന്നതായി പരാതിയുണ്ട്.
കായൽ തീരത്തിന് സമീപത്തായി ആൾപ്പാർപ്പില്ലാതെ പൊളിഞ്ഞു കിടക്കുന്ന വീടുകളും ഇടതൂർന്ന കാടുകളുമാണ് സംഘങ്ങളുടെ പ്രധാന കേന്ദ്രം. പകൽ സമയത്ത് ചില വിദ്യാർഥികളും വിജനമായ ഇവിടെ തമ്പടിക്കാറുണ്ട്. ഏതാനും ദിവസം മുൻപ് ക്രിമിനൽ കേസുകളിൽ പ്രതികളായ സംഘം ഇവിടെ എത്തിയെന്ന വിവരത്തെത്തുടർന്ന് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു. ഉദ്യോഗസ്ഥരെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരും എക്സൈസും ചേർന്ന് പിടികൂടിയെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. തൊട്ടു മുന്നിൽ കായൽ ഉള്ളതിനാൽ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയാൽ സംഘങ്ങൾ നീന്തി രക്ഷപ്പെടുന്നതു പതിവാണ്. കായൽപ്പുറം ഗ്ലോബൽ ആയുർവേദ വില്ലേജ് പദ്ധതിക്കായി തിരഞ്ഞെടുത്ത സ്ഥലത്തും ഇത്തരത്തിൽ സമൂഹവിരുദ്ധ ശക്തികൾ എത്തുന്നുണ്ട്. അടുത്തകാലത്ത് ഒരു സംഘം സ്ഥലത്തെത്തി ബഹളമുണ്ടാക്കുകയും വളപ്പിൽ തീയിടുകയും ചെയ്തു. സാമൂഹിക വിരുദ്ധ ശല്യം കാരണം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാൻ ഭയക്കുന്നു. English Summary:
Elakamon backwaters, known for its natural beauty, is facing a severe problem with anti-social elements and drug gangs. This has led to concerns about community safety, particularly for women and children, in the elakamon and Kayalpuram areas of Kerala. |