കോഴിക്കോട് താമരശ്ശേരിയിൽ മകൾ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചതിനു പിന്നാലെ പിതാവ് ആശുപത്രിയിലെത്തി ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ചത് ഇന്ന് കേരളത്തെ ഞെട്ടിച്ച സംഭവമാണ്. ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് നടന്മാരായ ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഉൾപ്പെടെ 17 ഇടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയതും കൊച്ചി കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ തട്ടിയെടുത്തതും ബഗ്രാം വ്യോമതാവള വിഷയത്തിൽ ട്രംപിനെ എതിർത്ത് ഇന്ത്യ അഫ്ഗാൻ അനുകൂല നിലപാട് സ്വീകരിച്ചതും രസതന്ത്ര നൊബേൽ പുരസ്കാര പ്രഖ്യാപനവും ഇന്നത്തെ മറ്റു പ്രധാന വാർത്തകളായി.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിനെയാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ അച്ഛൻ കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപ് വെട്ടിപ്പരുക്കേൽപ്പിച്ചത്. കുഞ്ഞിന് ചികിത്സ വൈകിയെന്നും കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും ആരോപിച്ചാണ് ആക്രമമെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സനൂപിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ഡോ.വിപിൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭൂട്ടാൻ കാർ കടത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും ഉൾപ്പെടെ വീടുകളിലാണ് ഇ.ഡി പരിശോധന. 17 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടത്തിയത്. കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെയാണ് ഇ.ഡിയും റെയ്ഡ് നടത്തുന്നത്. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്. കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്. അമിത് ചക്കാലയ്ക്കല്‍, വിദേശ വ്യവസായി വിജേഷ് വര്‍ഗീസ്, വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.
കൊച്ചി നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്ന സംഭവം കൃത്യമായ ആസൂത്രണത്തിനൊടുവിൽ നടത്തിയതാണെന്നാണ് പൊലീസ് നിഗമനം. സിനിമാദൃശ്യങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു മോഷണം. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോടു ചേർന്നുള്ള സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. രണ്ടു പേർ ബൈക്കിലെത്തുകയും ഇവർ സ്ഥാപനത്തിലെത്തി നിരീക്ഷണം നടത്തി തിരിച്ചു പോകുകയും ചെയ്തു. പിന്നാലെ അഞ്ചു പേർ കാറില്‍ എത്തി സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിർത്തിയ ശേഷം അകത്തുള്ള ഓഫീസിലേക്ക് കടക്കുന്നു. ഈ സമയത്ത് പണം മേശപ്പുറത്ത് വച്ച് എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണു വിവരം. തോക്കും വടിവാളുമടക്കമുള്ള ആയുധങ്ങളുമായി എത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്ത് കാറിൽ സ്ഥലത്തുനിന്നു കടക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തെ ഇന്ത്യ എതിർത്തത് രാജ്യാന്തര തലത്തിലെ പ്രധാനവാർത്തയായി. റഷ്യ, ചൈന, പാക്കിസ്ഥാൻ എന്നിവരോടൊപ്പം ട്രംപിനെ ഇന്ത്യയും എതിർത്തതായാണ് റിപ്പോർട്ടുകൾ. അഫ്ഗാനിലെ താലിബാൻ സർക്കാറിലെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ന്യൂഡൽഹി സന്ദർശനത്തിനു മുന്നോടിയായിട്ടാണ് തീരുമാനം. മോസ്കോയിൽ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിലായിരുന്നു രാജ്യങ്ങളുടെ പ്രസ്താവന. അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരികെ വാഷിങ്ടണിന് കൈമാറണമെന്നു ട്രംപ് ആവശ്യപ്പെട്ടിരുന്നു.
വാതകങ്ങളെയും രാസപദാർഥങ്ങളെയും കടത്തിവിടാനും സംഭരിക്കാനും കഴിയുന്ന വിശാലമായ ‘മോളിക്ക്യൂലർ ഇടങ്ങൾ’ അടങ്ങിയ ഘടനകൾ സൃഷ്ടിച്ച മൂന്ന് ശാസ്ത്രജ്ഞർക്കാണ് 2025ലെ രസതന്ത്ര നൊബേൽ പുരസ്കാരം. സുസുമു കിറ്റഗാവ (ക്യോട്ടോ യൂണിവേഴ്സിറ്റി, ജപ്പാൻ), റിച്ചാർഡ് റോബ്സൺ (യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, ഓസ്ട്രേലിയ), ഒമർ എം. യാഗി (യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, യുഎസ്) എന്നിവർക്കാണു പുരസ്കാരം. മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകൾ (എംഒഎഫ്) എന്ന പുതിയ രാസഘടന വികസിപ്പിച്ചതിനാണ് പുരസ്കാരം. വാതകങ്ങളും മറ്റു രാസവസ്തുക്കളും ഒഴുകാൻ കഴിയുന്ന വലിയ ഇടങ്ങളുള്ള തന്മാത്രാ ഘടനകളാണ് ഇവർ സൃഷ്ടിച്ചത്. English Summary:
Today\“s Recap 08-10-2025 |