തിരുവനന്തപുരം∙ ശബരിമലയിലെ ദ്വാരപാലക ശില്‍പം കടകംപള്ളി സുരേന്ദ്രന്‍ ഇടനിലനിന്ന് ഏതോ കോടീശ്വരനു വിറ്റുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന മാനസികനില തെറ്റിയ ആളിന്റെ പ്രസ്താവന പോലെയാണ് തോന്നുന്നതെന്ന് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏതു കോടീശ്വരനാണ് അതു വിറ്റതെന്നു വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വനവാസത്തിനു പോകണമെന്നും കടകംപള്ളി പറഞ്ഞു.
- Also Read ‘തിരുവാഭരണം കമ്മിഷണർ നിലപാട് മാറ്റിയതിൽ ദുരൂഹതയില്ല, റിപ്പോർട്ട് വരുന്നതു വരെ പ്രതിപക്ഷ നേതാവ് സഹകരിക്കണം’
‘‘അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തി മൂത്ത് അതിനു വേണ്ടി ഏതു തരത്തിലുള്ള നീചപ്രവൃത്തിക്കും താന്‍ തയാറാകുമെന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി ഞാനായിരുന്നു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ അവരെടുക്കുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. അതില്‍ വകുപ്പ് മന്ത്രിക്ക് റോളൊന്നുമില്ല. ഇതെല്ലാം സമൂഹത്തിലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ ഇടനിലക്കാരനായി നിന്ന് ദ്വാരപാലകശില്‍പം ഒരു കോടീശ്വരനു വിറ്റുവെന്നാണ്. അതാരാണെന്നു കടകംപള്ളി പറയണമെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷ നേതാവ് എത്രമാത്രം അധപതിച്ചുവെന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്’’ – കടകംപള്ളി പറഞ്ഞു.
- Also Read ‘പുറത്തു കൊണ്ടുപോയി സ്വർണം പൂശാൻ പറഞ്ഞിട്ടില്ല; എല്ലാം സ്വർണം തന്നെ, ചെമ്പല്ല, സത്യം തെളിയും’
‘‘ആണത്തമുണ്ടെങ്കില്‍ കടകംപള്ളി സുരേന്ദ്രന്‍ ഏതു കോടീശ്വരനാണു ദ്വാരപാലകശില്‍പം വിറ്റതെന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. ഞാന്‍ വെല്ലുവിളിക്കുകയാണ്. അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് വനവാസത്തിനു പോകാന്‍ അദ്ദേഹം തീരുമാനിക്കണം. ബിജെപിയുമായി ചേരുകയാണ് അദ്ദേഹം. കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയാറെടുക്കുന്ന ബിജെപി നേതാവ് പറയുന്നതിനു സമാനമായ ആരോപണമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവും ഉന്നയിക്കുന്നത്. കള്ളനെ കണ്ടുപിടിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുമ്പോള്‍ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചില യൂണിയന്‍ നേതാക്കന്മാര്‍ ഉള്‍പ്പെടെ ജയിലിലാകുന്ന നിലയുണ്ട്. കുറ്റവാളികളെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്’’ -കടകംപള്ളി പറഞ്ഞു. English Summary:
Kadakampally Surendran Rejects Allegations By VD Satheesan: Kadakampally Surendran refutes the allegations made by opposition leader VD Satheesan regarding Sabarimala idol gold plating controversy. He challenges Satheesan to prove his accusations or retire from politics. The former minister asserts that the allegations are baseless and politically motivated. |