തിരുവനന്തപുരം∙ തിരുനെൽവേലിയിലേക്കു ഇരുമ്പനത്തു നിന്നും ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിലെ ടാങ്കറിനു മുകളിൽ തീ പടർന്നത് പരിഭ്രാന്തിക്കിടയാക്കി. തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിനു താഴെ ഓവർഹെഡ് വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ കാക്ക ടാങ്കറിനു മുകളിലെ മൂടിക്കു സമീപം വീണാണ് അപകടമുണ്ടായത്. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരും യാത്രക്കാരും ലോക്കോപൈലറ്റിനെ വിവരമറിയിച്ചു. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീ അണച്ചു.
- Also Read ബെംഗളൂരു കന്റോൺമെന്റ്– കണ്ണൂർ സ്പെഷൽ വാരാന്ത്യത്തിലും ഓടിക്കണം; ആവശ്യം ഉന്നയിച്ച് യാത്രക്കാർ
സംഭവത്തെ തുടർന്ന് ട്രെയിൻ ഗതാഗതം രണ്ടു മണിക്കൂറോളം സ്തംഭിച്ചു. തുടർന്ന് റെയിൽവേ സുരക്ഷാ വിഭാഗമെത്തി വാഗൺ പരിശോധിച്ചു. പരിശോധനയിൽ യാതൊരു കേടുപാടുകളോ ചോർച്ചയോ മറ്റ് സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു. വാഗണിലെ ഇന്ധനം പ്രത്യേകം രൂപകൽപന ചെയ്ത സീൽ ചെയ്ത സ്റ്റീൽ ടാങ്കിനുള്ളിലാണെന്നും തീപ്പൊരിയോ ചെറിയ തീ മൂലമുള്ള യാതൊരുവിധ അപകട സാധ്യതയുമില്ലെന്നും റെയിൽവേ അറിയിച്ചു. വാഗണിനു മുകളിൽ വീണ വസ്തുവിൽ മാത്രമാണ് തീ കത്തിയതെന്നും വാഗണിന് ഉള്ളിലെ ടാങ്കും ഇന്ധനവും പൂർണമായും സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.
- Also Read വന്ദേഭാരത് സ്ലീപ്പറിൽ ‘ആർഎസി’ ഇല്ല; ടിക്കറ്റ് നിരക്ക് രാജധാനിക്കും മുകളിൽ
English Summary:
Fire broke out on a fuel tanker train near Thampanoor in Thiruvananthapuram: Goods train carrying fuel experienced a minor fire incident near Thiruvananthapuram when a bird electrocuted by overhead lines fell on a tanker. Quick response from locals and firefighters prevented a major disaster, and railway authorities confirmed no damage or leakage to the fuel tank. Train traffic was disrupted for a brief period following the incident. |