LHC0088 • Yesterday 11:45 • views 690
മുല്ലശേരി ∙ ഫെയ്സ് കനാലിലും മുല്ലശേരി കനാലിലും അനുബന്ധ ഉൾചാലുകളിലും ഉപ്പുവെള്ളം നിറഞ്ഞതോടെ മേഖലയിലെ കോൾക്കൃഷി പ്രതിസന്ധിയിലായി. നെൽക്കൃഷി 50 മുതൽ 75 ദിവസം പിന്നിട്ട പാടശേഖരങ്ങളിലേക്ക് ശുദ്ധജലം പമ്പ് ചെയ്യാനാകാതെ കർഷകർ വലയുന്നു. കതിരിട്ടതും കതിരിടാനായതുമായ നെൽച്ചെടികളാണ് ഇവിടെയുള്ളത്. 3 ഘട്ടത്തിലുമുള്ള വളപ്രയോഗങ്ങളും കഴിഞ്ഞ് നെല്ലിന് കൂടുതലായി വെള്ളം എത്തിക്കേണ്ട സമയത്താണ് കർഷകർ പ്രതിസന്ധിയിലായത്.
കലക്ടർ നേരിട്ടെത്തി ഉഴവിന് നേതൃത്വം നൽകിയ 360 ഏക്കർ വരുന്ന മണൽപുഴ – കണ്ണോത്ത് സംയുക്ത കോൾപ്പടവ്, മതുക്കര വടക്ക്, മതുക്കര തെക്ക്, പൊണ്ണമുത, കിഴക്കെ കരിമ്പാടം, പടിഞ്ഞാറെ കരിമ്പാടം, പറപ്പൂർ സംഘം കോൾ സൗത്ത് തുടങ്ങി ഒട്ടേറെ പാടശേഖരങ്ങളാണ് വെള്ളം എത്തിക്കാനാകാതെ പ്രതിസന്ധിയിലായത്. പാടശേഖരത്തിലേക്ക് ഉപ്പുവെള്ളം കയറ്റിയാൽ കൃഷി കരിഞ്ഞുണങ്ങും. കഴിഞ്ഞ കുറെ വർഷങ്ങളായി ഉപ്പുവെള്ളത്തിന്റെ പ്രതിസന്ധി മൂലം കോൾമേഖലയിലെ കൃഷി ലാഭകരമല്ലാത്ത അവസ്ഥയാണ്. നവീകരണത്തിന്റെ ഭാഗമായി ഷട്ടറുകൾ അഴിച്ചുമാറ്റിയ ഇടിയഞ്ചിറ റഗുലേറ്റർ വഴി നേരത്തെ തന്നെ ഉപ്പുവെള്ളം മുല്ലശേരി കനാലിൽ കയറിയിരുന്നു. ഏനാമാവിലെ വളയം ബണ്ട് നിർമാണം നീണ്ടതോടെ റഗുലേറ്ററിന്റെ ഷട്ടറിന്റെ ചോർച്ച മൂലം ഫെയ്സ് കനാലിലേക്കും വൻ തോതിൽ ഉപ്പുവെള്ളം കയറി. കനാലുകളിൽ ജലനിരപ്പ് താഴ്ന്നതോടെ ഈ ഉപ്പുവെള്ളം കോൾ മേഖലയിലെ മുഴുവൻ ഉൾചാലുകളിലും എത്തി.
കൃഷിഭവൻ മുഖേന നടത്തിയ പരിശോധനയിൽ കോൾ മേഖലയിലെ ഉൾചാലുകളിൽ വരെ ഉപ്പിന്റെ അളവ് ഉയർന്ന നിലയിലാണെന്ന് കണ്ടെത്തി. ചിമ്മിനി ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ട് കനാലുകളിലെ ജലനിരപ്പ് ഉയർത്തിയാലേ ഉപ്പിന്റെ അംശം കുറയ്ക്കാനാകൂ. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണൽപുഴ – കണ്ണോത്ത് സംയുക്ത കോൾപ്പടവ് കമ്മിറ്റിയും മതുക്കര വടക്ക് കമ്മിറ്റിയും ജില്ലാ കലക്ടർക്ക് നിവേദനം നൽകി. English Summary:
Kole land cultivation faces a crisis due to saltwater intrusion in Mullassery and Face Canals. Farmers struggle to irrigate paddy fields, leading to crop damage and reduced yields, necessitating urgent intervention and water management solutions. |
|