LHC0088 • 3 hour(s) ago • views 413
ചെന്നൈ ∙ നഗരത്തിൽ രണ്ടാം ഘട്ടത്തിലെ മെട്രോ സ്റ്റേഷനുകളിലും യാത്രക്കാർക്കു സുരക്ഷാ കവചമൊരുക്കാൻ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകളുണ്ടാകും. ഒന്നാം ഘട്ടത്തിലെ ഭൂഗർഭ സ്റ്റേഷനുകളിലുള്ള സുരക്ഷാ വാതിലുകൾക്കു സമാനമായ സംവിധാനമാണ് ഒരുക്കുന്നത്. പൂനമല്ലി–പോരൂർ പാതയിൽ നിർമിച്ച എലിവേറ്റഡ് സ്റ്റേഷനുകളിൽ ഇവ സ്ഥാപിച്ചു.
പ്ലാറ്റ്ഫോമുകളിൽ പ്രതിരോധം
പ്ലാറ്റ്ഫോമുകളിൽനിന്നു റെയിൽപാളത്തിലേക്ക് അബദ്ധത്തിൽ വീഴുന്നതും ആത്മഹത്യശ്രമവും തടയുന്നതിനാണു പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിച്ചത്. നിർമാണം പൂർത്തിയായ പൂനമല്ലി–പോരൂർ പാതയിലെ 10 എലിവേറ്റഡ് സ്റ്റേഷനുകളിലാണു സംവിധാനം.ട്രെയിൻ സ്റ്റേഷനിലെത്തി നിർത്തിയ ശേഷം മാത്രമേ ഈ വാതിലുകൾ തുറക്കൂ. നിലവിലെ ഒന്നാം ഘട്ട എലിവേറ്റഡ് സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകളില്ല. സുരക്ഷാ ജീവനക്കാരും പ്രത്യേകം നിയോഗിച്ച മാർഷൽമാരുമാണ് യാത്രക്കാരെ നിയന്ത്രിക്കുന്നത്.യാത്രക്കാർ നിയന്ത്രണ രേഖയായ മഞ്ഞ വര കടന്നാൽ വിസിൽ അടിച്ചു മുന്നറിയിപ്പ് നൽകുകയാണു ചെയ്യുന്നത്. അതേസമയം, മുഴുവൻ ഭൂഗർഭ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകളുണ്ട്.
പൂനമല്ലി–വടപളനി സർവീസ് ഉടൻ
പൂനമല്ലിയിൽനിന്നു വടപളനിയിലേക്കുള്ള സർവീസ് ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ചേക്കും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള വടപളനി സ്റ്റേഷൻ നിർമാണം വേഗത്തിൽ പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാണ് ആലോചിക്കുന്നത്. പോരൂരിൽനിന്നു വടപളനി റൂട്ടിലേക്ക് ആദ്യം നേരിട്ടു സർവീസ് ആരംഭിക്കും. തുടർന്ന് ഇടയിലെ സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാക്കും.പൂനമല്ലി–പോരൂർ പാതയിലെ സർവീസ് ജനുവരിയിൽ ആരംഭിക്കുമെന്നാണു പ്രതീക്ഷ. പാതയിലെ സിഗ്‌നലിങ് സംവിധാനത്തിന് റെയിൽവേ ബോർഡിന്റെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചു. വേഗ പരിശോധനാ സർട്ടിഫിക്കറ്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ആർഡിഎസ്ഒ (റിസർച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ)യും റെയിൽവേ ബോർഡും ചേർന്നാണു സർട്ടിഫിക്കറ്റ് നൽകുക. കഴിഞ്ഞ ഓഗസ്റ്റിൽ പരിശോധന നടത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നതിനെതിരെ സിഎംആർഎൽ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. English Summary:
Chennai Metro is enhancing passenger safety with platform screen doors in Phase 2 metro stations. These doors, similar to those in underground stations, prevent accidental falls and suicide attempts, with the Poonamallee-Porur line already equipped. |
|