നെടുങ്കണ്ടം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നു പേരിൽ ഒരാളായ ആർത്തിയയ്ക്ക് ജയം. ഉടുമ്പൻചോല പഞ്ചായത്തിലെ 13-ാം വാർഡ്- വല്ലറക്കാൻപാറയിൽ എൽഡിഎഫ് സ്ഥാനാർഥിയായാണ് കട്ടപ്പന ഗവ.കോളജിലെ സാമ്പത്തിക ശാസ്ത്ര ഒന്നാം വർഷ ബിരുദാനന്തര വിദ്യാർഥി എ.ആർത്തിയ മത്സരിച്ചത്. കർഷക കുടുംബത്തിലെ അംഗമായ ആർത്തിയ തോട്ടം തൊഴിലിനിറങ്ങിയത് ജീവിത സാഹചര്യങ്ങളോട് പൊരുതാനാണ്.
മാർച്ചിലാണ് 21 വയസ്സ് പൂർത്തിയായത്. പ്ലസ്ടു പഠനശേഷം നെടുങ്കണ്ടം എംഇഎസ് കോളജിൽ ബിരുദത്തിനു പ്രവേശനം നേടിയെങ്കിലും പൊതുപ്രവർത്തകനായിരുന്ന പിതാവ് അറുമുഖത്തിന് പക്ഷാഘാതമുണ്ടായതോടെ കുടുംബം സാമ്പത്തിക ഞെരുക്കത്തിലായി. ഇതോടെ ഒരു വർഷം ആർത്തിയ മുഴുവൻസമയ തോട്ടം തൊഴിലാളിയായി ജോലി ചെയ്തു. പിതാവിന്റെ നിർബന്ധത്തിനു വഴങ്ങി തൊട്ടടുത്ത വർഷം നെടുങ്കണ്ടം എംഇഎസ് കോളജിൽ തന്നെ ബിരുദത്തിന് ചേർന്നു.
ഉയർന്ന മാർക്കോടെ ബിരുദം പൂർത്തിയാക്കിയാണ് ബിരുദാനന്തര ബിരുദത്തിന് ചേർന്നത്. ഇതിനിടെ രണ്ടര വർഷം മുൻപ് പിതാവ് മരണമടഞ്ഞു. ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നതെങ്കിലും ശനിയും ഞായറും അമ്മ പുണ്യനദിക്കൊപ്പം ഏലത്തോട്ടങ്ങളിൽ ജോലിക്ക് പോകും. വീട്ടുചെലവും പഠനച്ചെലവും കണ്ടെത്തുന്നത് ഇങ്ങനെയാണ്. ഏക സഹോദരൻ ഹരിഹരസുതൻ 7-ാം ക്ലാസ് വിദ്യാർഥിയാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാം English Summary:
Idukki Election Result shows a young candidate, Aarthi, wins in Udumbanchola panchayat. Aarthi, a student and daughter of a farmer, overcame financial hardships to pursue her education and serve her community, securing a victory in the local elections. |
|