തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന തുറവൂർ ജംക്‌ഷൻ മുതൽ എൻസിസി റോഡ് വരെയുള്ള ഭാഗത്ത് നിലവിലെ ടാറിങ് പൊളിച്ചു നീക്കി പാത നവീകരണം തുടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് നിർമാണം തുടങ്ങിയത്. മഴക്കാലത്ത് വെള്ളം ഒഴുകി പോകാൻ സാധിക്കാതെ ഇവിടെ ചെളിക്കുളമായിരുന്നു. ഈ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ഒരുവരിപ്പാത ഉയർത്തിയിരുന്നു.
ഇതോടെ പാതയുടെ കിഴക്കുവശമുള്ള 2 വരിപ്പാതയിൽ ഒരുവരിക്ക് ഉയരവ്യത്യാസമുണ്ടായി. ഇക്കാരണത്താലാണ് നിലവിലെ ടാറിങ് പൊളിച്ച് നീക്കി നവീകരിക്കുന്നത്. അരൂർ–തുറവൂർ ഉയരപ്പാതയുടെ അവസാന റീച്ചായ തുറവൂർ മുതൽ കുത്തിയതോട് വരെയുള്ള 3.5 കിലോമീറ്റർ പാതയിൽ തുറവൂർ ജംക്‌ഷൻ മുതൽ പാട്ടുകുളങ്ങര വരെയുള്ള ഭാഗത്ത് നിർമാണം പൂർത്തിയായി.
ഇവിടെ തൂണുകളിൽ പെയ്ന്റിങ് നടക്കുകയാണ്. ഇതുകൂടാതെ ഉയരപ്പാതയുടെ മുകളിൽനിന്നു താഴേക്ക് ഡ്രെയ്നേജ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലിയും അവസാന ഘട്ടത്തിലാണ്. തൂണുകൾക്ക് ഇരുവശവും മീഡിയൻ ഭിത്തിയുടെ നിർമാണവും നടക്കുന്നു. മീഡിയൻ ഭിത്തി പൂർത്തിയായ ഭാഗങ്ങളിലാണ് ടാറിങ് ജോലികൾ നടക്കുന്നത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപ്പാത അരൂർ– തുറവൂർ പാതയുടെ പൂർത്തീകരണത്തിന് ഇനി 5 മാസങ്ങൾ മാത്രമാണുള്ളത്.
English Summary:
Thuravoor flyover construction is progressing with the removal of existing tarring for road renovation near Thuravoor Junction. The Aroor-Thuravoor elevated highway, the longest in India, is expected to be completed in approximately five months, with work underway on drainage pipes and median walls. |