കോട്ടയം ∙ ജയിലുകളിലെ ചിരട്ട വിറ്റ് കാശുണ്ടാക്കാൻ ജയിൽ വകുപ്പ്. ജില്ലാ ജയിലുകളിലും സെൻട്രൽ ജയിലുകളിലും കുന്നുകൂടുന്ന ചിരട്ട വിൽക്കാനാണു നീക്കം. സമീപകാലത്തു ചിരട്ട വില കിലോയ്ക്ക് 40 രൂപയിലെത്തിയതോടെ ജയിലുകൾ ചിരട്ട വിൽക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു തുടങ്ങിയിരുന്നു. സംസ്ഥാനത്തെ പല ജയിലുകളും ചിരട്ട വിറ്റ് തരക്കേടില്ലാത്ത തുക സമ്പാദിച്ചു തുടങ്ങി. ഇപ്പോൾ വിലയിൽ ഇടിവുണ്ടെങ്കിലും ചിരട്ടയെടുക്കാൻ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നു വ്യാപാരികളെത്തുന്നുണ്ട്.
ജയിലുകളിൽ തേങ്ങ ചിരകിയ ശേഷം ചിരട്ട പ്രത്യേകം സൂക്ഷിക്കണമെന്നുണ്ട്. ജയിൽ അടുക്കളയിലെ അടുപ്പിൽ കത്തിക്കാൻ എടുക്കുന്ന ചിരട്ടയുടെ കണക്ക് പ്രത്യേകം റജിസ്റ്ററിൽ രേഖപ്പെടുത്തണം. അവശേഷിക്കുന്നവ വിൽക്കാൻ ക്വട്ടേഷൻ ക്ഷണിക്കും. കൂടുതൽ ക്വട്ടേഷനുകൾ വന്നാൽ ലേലം നടത്തും. ലഭിക്കുന്ന തുക സർക്കാർ ട്രഷറിയിലേക്ക് അടയ്ക്കും. English Summary:
Coconut shell sales from Kerala jails are generating revenue. Jails are selling accumulated coconut shells, attracting traders and contributing to government funds. This initiative promotes sustainable practices and waste management within the prison system. |