പത്തനംതിട്ട ∙ തണുത്തു വിറയ്ക്കുകയാണ് രണ്ടു ദിവസമായി പത്തനംതിട്ടയും. ഞായറാഴ്ച ശരാശരി കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയത് 25 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഇന്നു രാവിലെയോടെ ഇന്ത്യൻ തീരത്തെത്തിയ ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് ജില്ലയിലുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടിക്കെട്ടിയ തണുത്ത അന്തരീക്ഷത്തിനു കാരണം. വെയിൽ പൂർണമായി മാറി നിന്ന ഇന്നലെ ചെറിയ ചാറ്റൽമഴ മാത്രമാണ് ചില സ്ഥലങ്ങളിൽ ലഭിച്ചത്.
സാധാരണ 33–35 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. അതാണ് കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി 25ൽ നിൽക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു പോലും ജാക്കറ്റ് ധരിച്ച് ആളുകൾ വീട്ടിലിരുന്നത് അസാധാരണമാണ്. ഒരു മൂന്നാർ വൈബാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ അനുഭവപ്പെടുന്നതെന്ന് മുതിർന്നവർ പറയുന്നു.
തീർഥാടനത്തിനായി ശബരിമലയിലെത്തിയ ഭക്തരുൾപ്പെടെ തണുപ്പിൽ ചെറിയ പ്രയാസങ്ങൾ നേരിട്ടു. ഗവി വനമേഖലയിൽ 20 ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പനുഭവപ്പെട്ടു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന് താപനില രേഖപ്പെടുത്താൻ ഔദ്യോഗിക നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇല്ല. പല ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടമാറ്റിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെ വിവരങ്ങൾ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രിൽ മുതൽ പൊതുജനത്തിനു ലഭ്യമാക്കുന്നത് അവസാനിപ്പിച്ചിരുന്നു. English Summary:
Pathanamthitta weather experiences unusual cold due to the Ditha cyclone. The district is experiencing a significant drop in temperature, creating a cooler environment similar to Munnar. |
|