കൊച്ചി ∙ വായുമലിനീകരണം രൂക്ഷമാകുന്നതോടെ നഗരത്തെ പുകമഞ്ഞു വിഴുങ്ങുമോയെന്ന ആശങ്കയിൽ കൊച്ചി നിവാസികൾ. രാവിലെയും വൈകുന്നേരങ്ങളിലും കാണപ്പെടുന്ന പുകമഞ്ഞിനു സമാനമായ അവസ്ഥയാണു ജനങ്ങളെ ഭയപ്പെടുത്തുന്നത്. എയർ ക്വാളിറ്റി ഇൻഡക്സ് വെബ്സൈറ്റിൽ കൊച്ചിയിലെ വായു അനാരോഗ്യകരമെന്നാണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്. തുടർച്ചയായി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം കുറയുന്നതിനൊപ്പം തണുപ്പേറുന്ന ഡിസംബർ മാസവുമെത്തിയതോടെയാണു ഡൽഹിയെ പോലെ കൊച്ചി നഗരത്തെയും പുകമഞ്ഞ് മൂടുമോയെന്ന ആശങ്ക വ്യാപിച്ചത്.
ഏലൂർ, ഇടയാർ, കരിമുകൾ, അമ്പലമുകൾ തുടങ്ങിയ വ്യവസായ മേഖലകളിലെ വായു മലിനീകരണം കൊച്ചി നഗരത്തെ ശ്വാസം മുട്ടിക്കുന്നുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും മലിനീകരണം വർധിപ്പിക്കുന്നു. വായുവിലെ ഇത്തരം പൊടിപടലങ്ങളും, വാഹനങ്ങളുടെ പുകയും, മഞ്ഞും ചേർന്നാൽ പുകമഞ്ഞാകും. ഇതിനോടു സൂര്യപ്രകാശത്തിലെ യുവി രശ്മികളും നൈട്രജൻ ഓക്സൈഡുകളും ബാഷ്പീകരണ ശേഷിയുള്ള ഓർഗാനിക് സംയുക്തങ്ങളും ചേർന്നാൽ ഫോട്ടോ കെമിക്കൽ ഫോഗായും മാറും.
കൊച്ചി നഗരത്തിൽ ഇതിനെല്ലാം പറ്റിയ അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് കേരള നേച്ചർ പ്രൊട്ടക്‌ഷൻ കൗൺസിൽ പറയുന്നു. വായു മലിനീകരണം കൂടാൻ ഒരു പരിധി വരെ കാരണമാകുന്നത് വാഹനങ്ങൾക്കു വ്യാജ മലിനീകരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതുകൊണ്ടാണെന്ന ആക്ഷേപവും ശക്തമാണ്. കൂടാതെ നഗരഹൃദയത്തിലെ മരങ്ങളുടെ അഭാവവും മലിനീകരണത്തിന്റെ തോത് വർധിപ്പിക്കുന്നു. English Summary:
Kochi air pollution is causing concerns among residents due to increased smog-like conditions. The deteriorating air quality, combined with cooler December temperatures, raises fears of a Delhi-like smog situation in Kochi. Urgent action is needed to address the contributing factors, including industrial emissions, construction activities, and vehicle pollution. |