തിരുവനന്തപുരം ∙ ബിജെപി സ്ഥാനാർഥികളുടെ അപരന്മാർക്കു ‘താമര’ ചിഹ്നത്തോടു സാമ്യമുള്ള ‘റോസാ പൂ’ അനുവദിച്ചത് തിരിച്ചടിച്ചേക്കുമോയെന്ന ആശങ്കയിൽ നേതൃത്വം. തദ്ദേശ തിര ഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണായകമാണെന്നിരിക്കെ പേരും ചിഹ്നവും തെറ്റിദ്ധരിച്ചു വോട്ട് മാറിയാൽ ജയസാധ്യതയെ ബാധിക്കാം. ഉള്ളൂർ വാർഡിൽ ബിജെപി സ്ഥാനാർഥിയുടെയും അപരന്റെയും പേര് എസ്.അനിൽകുമാർ. ബിജെപി സ്ഥാനാർഥിക്കു താമര ചിഹ്നം. അപരന് റോസാപ്പൂ. തന്നെ തിരിച്ചറിയാൻ ബിജെപി സ്ഥാനാർഥി പേരിനൊപ്പം ‘കുട്ടപ്പൻ\“ എന്നു കൂടി ചേർത്തു.
ഗൗരീശപട്ടം വാർഡിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി എം.രാധികാ റാണിക്കെതിരെ മത്സരിക്കുന്ന അപര സ്ഥാനാർഥി ആർ.ബി.രാധികയ്ക്കു ലഭിച്ചതും റോസാപ്പൂ ആണ്. മെഡിക്കൽ കോളജ് വാർഡിലെ ബിജെപി സ്ഥാനാർഥി ദിവ്യ എസ്.പ്രദീപിന്റെ അപര സ്ഥാനാർഥി വി.ദിവ്യ, വഞ്ചിയൂർ വാർഡിലെ ബിജെപി സ്ഥാനാർഥി എസ്.സുരേന്ദ്രൻ നായരുടെ അപരൻ സുരേന്ദ്രൻ നായർ, കടകംപള്ളി വാർഡിലെ ജയ രാജീവിന്റെ അപര ജയകുമാരി, കഴക്കൂട്ടത്ത് കഴക്കൂട്ടം അനിലിന്റെ അപരൻ അനിൽകുമാർ, കാട്ടായിക്കോണത്ത് ബിജെപി സ്ഥാനാർഥി രേഷ്മ രാജിന്റെ അപര രേഷ്മ ബി.സജീവ്, സൈനിക സ്കൂൾ വാർഡിൽ വി.സുദേവൻ നായരുടെ അപരൻ സുദേവൻ, ചെമ്പഴന്തിയിൽ അഞ്ജു ബാലന്റെ അപര ജെ.ആർ.അഞ്ജു രാജ്, കാര്യവട്ടത്ത് എസ്.എസ്.സന്ധ്യറാണിയുടെ അപര എസ്.സന്ധ്യ തുടങ്ങിയവർക്കും റോസാപ്പൂ ആണ് ലഭിച്ചത്.
ഘടകകക്ഷിക്കും ചിഹ്നം താമര തന്നെ കോർപറേഷനിൽ പുഞ്ചക്കരി വാർഡ് ബിജെപി ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിന് നൽകിയെങ്കിലും ബിജെപിയുടെ പേരും ചിഹ്നവുമാണ് ഉപയോഗിക്കുന്നത്. സീറ്റ് വിഭജന ചർച്ചയിലെ നിബന്ധനയുടെ അടിസ്ഥാനത്തിലാണിത്. 3 വാർഡുകളിൽ മത്സരിക്കുന്ന ബിഡിജെഎസ് കുടം ചിഹ്നത്തിലും കിണവൂരിൽ മത്സരിക്കുന്ന ശിവസേന അമ്പും വില്ലും ചിഹ്നത്തിലുമാണ് മത്സരിക്കുക.
ഡമ്മിക്ക് അലമാര വിഴിഞ്ഞത്ത് കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥിക്ക് ആദ്യം അനുവദിച്ച കൈപ്പത്തി മാറ്റി അലമാര ചിഹ്നം അനുവദിച്ചു. രണ്ടു സ്ഥാനാർഥികൾ വിഴിഞ്ഞത്ത് പാർട്ടിക്കായി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ഡമ്മി സ്ഥാനാർഥിക്ക് പത്രിക പിൻവലിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. റിട്ടേണിങ് ഓഫിസർ രണ്ടു പേർക്കും കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തു. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതി പരിഗണിച്ചാണ് ഡമ്മി സ്ഥാനാർഥിക്ക് അലമാര ചിഹ്നം അനുവദിച്ചത്. English Summary:
Election symbol confusion is a crucial issue in the Kerala local body elections due to the allotment of similar symbols to duplicate candidates. This could potentially lead to vote confusion and impact the BJP\“s chances of winning.