കോയമ്പത്തൂർ ∙ ഫോറസ്റ്റ് കോളജിന്റെ ക്യാംപസിലെത്തിയ ‘ബാഹുബലി’യെ പ്രകോപിപ്പിച്ച് വനംവകുപ്പ് ജീവനക്കാർ. രണ്ട് വാഹനങ്ങളിലായി എത്തിയ ആർആർടി അംഗങ്ങൾ കാതടപ്പിക്കുന്ന ശബ്ദവും വെളിച്ചവും ഉപയോഗിച്ച് ആനയെ പ്രകോപിപ്പിച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കാലിലും വാഹനം കയറ്റിയതോടെ, കാട്ടാന ജീവനും കൊണ്ട് കോളജ് ഗേറ്റ് വഴി മേട്ടുപ്പാളയം റേഞ്ചിലേക്ക് രക്ഷപ്പെടുകയായിരുന്നു.
വനത്തിനകത്ത് പ്രവർത്തിക്കുന്ന ഫോറസ്റ്റ് കോളജിലെ ക്യാംപസിലാണ് ഞായറാഴ്ച പുലർച്ചെ ശാന്തനായ കാട്ടാന എത്തിയത്. മേട്ടുപ്പാളയം കോത്തഗിരി റോഡിന്റെ വലതുഭാഗത്ത് ശിരുമുഖ റേഞ്ചും ഇടതുഭാഗത്ത് മേട്ടുപ്പാളയം റേഞ്ചുമാണ്. വർഷങ്ങളായി മേട്ടുപ്പാളയത്ത് പലയിടങ്ങളിലായി കാണുന്ന അക്രമവാസനയില്ലാത്ത കൊമ്പനാണ് ബാഹുബലി. ഫോറസ്റ്റ് കോളജിന് അകത്ത് കടന്നതോടെ കോളജിലെ ഉന്നത ഉദ്യോഗസ്ഥൻ വിളിച്ചതനുസരിച്ച് റേഞ്ചർ മനോജ് കുമാറും സംഘവുമാണ് സ്ഥലത്തെത്തിയത്.
കാട്ടാനയുടെ സമീപത്തെത്തി മുന്നിലും പിന്നിലുമായി ജീപ്പ് ഓടിച്ച് ശബ്ദമുണ്ടാക്കി പ്രകോപിപ്പിക്കുകയായിരുന്നു. ഭയന്ന ആന ഒരുതവണ കൊമ്പുകൊണ്ട് വാഹനത്തിൽ കുത്തുകയും ചെയ്തു. ആന പിൻവാങ്ങി നിൽക്കുന്നതിനിടെയാണ് ജീപ്പ് മുന്നോട്ട് എടുത്ത് ആനയുടെ പിറകുവശത്ത് ഇടിച്ചു കയറ്റിയത്. ആനയുടെ മുൻഭാഗത്ത് മരം ഉണ്ടായിരുന്നതിനാൽ മുന്നോട്ട് പോകാനാകാതെ നിന്ന കാട്ടാന ജീപ്പ് ഇടിച്ചതോടെ പുറത്തേക്കുള്ള വഴിതേടി ക്യാംപസിനകത്ത് ഓടി. പിന്നാലെ ഭയപ്പെടുത്തി ഇരു വാഹനങ്ങളും പാഞ്ഞതോടെ രക്ഷതേടി റോഡ് കടന്ന് കാട്ടാന മേട്ടുപ്പാളയം വനത്തിലേക്ക് മറഞ്ഞു.
ആനയ്ക്ക് കണ്ണിലും കാലിലും പരുക്കേറ്റതായും ജീപ്പ് കൊണ്ട് ആക്രമിച്ച വരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ എൻഡബ്ല്യുസിടി പ്രോജക്ട് എലിഫന്റ്, പിസിസിഎഫിനു പരാതി നൽകി. കോടതിയെ സമീപിക്കുമെന്നും സംഘടനാ പ്രവർത്തകർ അറിയിച്ചു. എന്നാൽ ആന ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വാഹനത്തിന്റെ ഭാഗം തട്ടുകയായിരുന്നെന്നും ആനയ്ക്കും ആർആർടി അംഗങ്ങൾക്കും പരുക്കില്ലെന്നും റേഞ്ചർ വിശദീകരിച്ചു. English Summary:
Coimbatore elephant incident refers to the recent controversy surrounding the treatment of an elephant named Bahubali by forest officials. The incident involved alleged provocation and potential injury to the animal, sparking outrage and calls for investigation. |
|