കണ്ണൂർ ∙ വാഹനങ്ങളെ കാത്ത് കണ്ണൂർ കോർപറേഷന്റെ മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രത്തിന്റെ കാത്തിരിപ്പ്. കേരളപ്പിറവി സമ്മാനം എന്ന നിലയിൽ ഇക്കഴിഞ്ഞ ഒന്നിനായിരുന്നു കോർപറേഷൻ മൾട്ടി ലവൽ പാർക്കിങ് കേന്ദ്രം തുറന്നത്. ഒരാഴ്ചത്തേക്ക് പാർക്കിങ് സൗജന്യമെന്ന ഓഫർ നൽകിയിട്ടും വാഹനം പാർക്ക് ചെയ്യാൻ ആളില്ല! 6 നില സമുച്ചയത്തിൽ ദിവസവും 10ൽ താഴെ വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്തുകാണാനുള്ളൂ. ജവാഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം തുറന്ന മൾട്ടി ലവൽ പാർക്കിങ് കേന്ദ്രത്തിനാണ് ഈ ദുര്യോഗം. പൊലീസ് മൈതാനിക്കടുത്ത് മൾട്ടി ലവൽ പാർക്കിങ് കേന്ദ്രത്തിനു സമീപത്തായി അനധികൃതമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ. ചിത്രം: മനോരമ
അടുത്ത ആഴ്ച ബാങ്ക് റോഡ് പീതാംബര പാർക്കിലും മൾട്ടി ലവൽ പാർക്കിങ് കേന്ദ്രം തുറക്കുന്നുണ്ട്. രണ്ടിടത്തുംകൂടി 12.4 കോടി രൂപ ചെലവിലാണ് പാർക്കിങ് കേന്ദ്രം പണിതത്. 2020 ഒക്ടോബർ 11നു നിർമാണം ആരംഭിച്ച പാർക്കിങ് കേന്ദ്രം 5 വർഷത്തിനു ശേഷമാണ് തുറന്നത്. 6 നിലകളിലായി 4 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഓരോ യൂണിറ്റിലും 31 വീതം കാറുകളും കേന്ദ്രത്തിൽ ഒരേസമയം 124 കാറുകളും പാർക്ക് ചെയ്യാം.
സൗകര്യങ്ങൾ ഇങ്ങനെ
24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കേന്ദ്രം. ആദ്യ 2 മണിക്കൂറിൽ 30 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയും എന്ന നിരക്കിൽ 8 മണിക്കൂർ വരെ പാർക്ക് ചെയ്യാം. 24 മണിക്കൂർ വാഹനം പാർക്ക് ചെയ്യുന്നതിനായി 150 രൂപ. 30 ദിവസത്തേക്ക് വാഹനം പാർക്ക് ചെയ്യുന്നതിനായി 3500 രൂപ ഒടുക്കണം. വാഹന ഉടമകളിൽനിന്നു ടാഗ് നഷ്ടപ്പെട്ടാൽ പുതിയ ടാഗിന് 300 രൂപ പിഴ ഈടാക്കും.
ആളുകൾ എത്താത്തിടത്ത് പാർക്കിങ് !
വാഹനങ്ങളെത്താതിരിക്കാൻ കാരണം, പാർക്കിങ് കേന്ദ്രത്തിന്റെ സ്ഥാനം ശരിയല്ലെന്നാണ് പരാതി. വാഹനങ്ങളുമായി ആളുകൾ എത്താത്തിടത്ത് എന്തിന് പാർക്കിങ് കേന്ദ്രം തുറന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതെങ്കിലും മൂലയ്ക്ക് തുറന്ന പാർക്കിങ് കേന്ദ്രത്തിൽ, നഗരത്തിലെത്തുന്നവർ വാഹനം പാർക്ക് ചെയ്യാനെത്തുമോ എന്നതും ശ്രദ്ധേയമായ ചോദ്യമാണ്.
അനധികൃത പാർക്കിങ് തകൃതി
മൾട്ടി ലവൽ പാർക്കിങ് കേന്ദ്രത്തിനു സമീപവും പൊലീസ് മൈതാനിക്കടുത്തും അനധികൃത വാഹന പാർക്കിങ് തകൃതിയാണ്. പൊലീസ് ഇവിടെ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമൊന്നുമില്ല. യഥേഷ്ടം വാഹനങ്ങൾ ഇവിടെ നിർത്തിയിടുന്നത് കാണാം. English Summary:
Kannur Multi-Level Car Parking faces low occupancy despite being newly opened. The parking facility struggles with few vehicles using the space, raising questions about its location and the prevalence of illegal parking nearby. |
|