പാറശാല ∙ വീടിനു മുന്നിലെ കൈച്ചാനലിൽ നിന്ന് മലിനജലം കുത്തിയൊലിച്ചിറങ്ങുന്നതിനാൽ വീട്ടിൽ കഴിയാനാകുന്നില്ലെന്ന കിടപ്പുരോഗി ഉൾപ്പെട്ട കുടുംബത്തിന്റെ പരാതി അടിയന്തരമായി പരിഹരിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒരു മാസത്തിനകം നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പാറശാല പഞ്ചായത്തിൽ തമിഴ്നാട് അതിർത്തിക്കുളളിൽ പെട്ട ഐങ്കാമം വാർഡിലെ മൺവിളക്കുഴി വീട്ടിൽ പുഷ്പരാജ് എന്ന 48 കാരന്റെയും കുടുംബത്തിന്റെയും ദുരിത ജീവിതത്തെക്കുറിച്ച് ബുധനാഴ്ച ‘മലയാള മനോരമയിൽ’ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സ്വമേധയാ എടുത്ത കേസിന്മേലാണ് അടിയന്തര നടപടി നിർദേശം.
ദുരന്തനിവാരണത്തിന്റെ ചുമതലയുളള ഡപ്യൂട്ടി കലക്ടറെ നിയോഗിച്ച് ജില്ലാ കലക്ടർ സ്ഥലം പരിശോധന നടത്തണം. മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പാറശാല പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ എന്നിവർ സ്ഥലം പരിശോധിച്ച് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് പരാതി പരിഹരിക്കാൻ കഴിയുമോയെന്നു പരിശോധിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. അന്വേഷണസംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഒരു മാസത്തിനുളളിൽ കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. ഡപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പാറശാല പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ പ്രതിനിധി എന്നിവർ ഡിസംബറിൽ കമ്മിഷൻ ഓഫിസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.
തെങ്ങിൽ നിന്നു വീണ് കഴുത്തിനു താഴെ ശരീരം പൂർണമായും തളർന്നു സദാ കിടപ്പിലായ പുഷ്പരാജിന്റെ 450 ച.മീ വിസ്തൃതിയുളള വീടും അതിനോട് ചേർന്ന ചെറിയ കടയും എതിർവശത്തെ നെയ്യാർ ഇറിഗേഷൻ കനാലിന്റെ കൈച്ചാനലിലൂടെ കുത്തിയൊഴുകിയെത്തുന്ന മലിന ജലത്തിനടിയിൽ പെടുന്നുവെന്നതായിരുന്നു പ്രശ്നം. വെളളമില്ലാത്തതു മൂലം വറ്റി വരണ്ട ചാനലിന്റെ രണ്ടു കിലോ മീറ്ററോളം ദൂരം സമീപവാസികൾ മണ്ണിട്ട് നികത്തിയതോടെയാണ് മഴവെളളവും മലിനജലവും പുഷ്പരാജിന്റെ കടയുടെയും വീടിന്റെയും മുകളിലേക്ക് മറിഞ്ഞു തുടങ്ങിയത്. ഇതുമൂലം പുഷ്പരാജിനും തൊഴിലുറപ്പു തൊഴിലാളിയായ ഭാര്യയ്ക്കും മൂന്നു മക്കൾക്കും വീട്ടിലോ കടയിലോ ഇരിക്കാനാവാത്ത സ്ഥിതിയാണ്. പഞ്ചായത്തു മുതൽ കലക്ടറേറ്റു വരെയുളളവർക്ക് പലതവണ പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിരുന്നില്ല. English Summary:
Parassala Water Pollution: The Human Rights Commission intervened in the dire situation of a family in Parassala, Kerala, affected by severe water pollution. Authorities are directed to address the issue urgently and submit a report within a month, allocating funds for a solution. |