മൂന്നാർ ∙ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന നവംബർ 1നു സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി രൂപീകൃതമായിട്ട് 15 വർഷവും തികഞ്ഞു. പഞ്ചായത്തായി മാറിയിട്ടും അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തിൽ ഇടമലക്കുടി ഇന്നും സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക പഞ്ചായത്തായി തുടരുന്നു. മൂന്നാർ പഞ്ചായത്തിലെ ഒന്നാം വാർഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010 നവംബർ ഒന്നിനാണ് സ്വതന്ത്ര പഞ്ചായത്തായി സർക്കാർ പ്രഖ്യാപിച്ചത്. മുതുവാൻ വിഭാഗത്തിൽപെട്ട ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഒരു പഞ്ചായത്ത് രൂപീകരിച്ചത്.
രാജമല പെട്ടിമുടിയിൽ നിന്നും 17 കിലോമീറ്റർ ഉൾവനത്തിലാണ് ഇടമലക്കുടി സ്ഥിതി ചെയ്യുന്നത്. 26 സെറ്റിൽമെന്റുകളിലുള്ള 856 വീടുകളിലായി 2236 പേരാണ് ഈ പഞ്ചായത്തിലുള്ളത്. ഭൂരിഭാഗം ജനങ്ങളും താമസിക്കുന്നത് കാട്ടു മരങ്ങളുടെ കമ്പും മണ്ണും പുല്ലും ഉപയോഗിച്ച് നിർമിച്ച വീടുകളിലാണ്. സർക്കാർ ലൈഫ്മിഷൻ പദ്ധതി പ്രകാരം നൂറിലധികം വീടുകൾ അടുത്തയിടെ നിർമിച്ചു. സ്കൂൾ, ആശുപത്രി, വിവിധ സർക്കാർ ഓഫിസുകൾ എന്നിവ ഇവിടെ ഉണ്ടെങ്കിലും സൗകര്യങ്ങളില്ല.
അന്നും ഇന്നും ഒരുപോലെ
- വിദൂര സെറ്റിൽമെന്റുകളിൽ നിന്നും റോഡ് സൗകര്യങ്ങളില്ലാത്തതിനാൽ അടിയന്തിര ഘട്ടങ്ങളിൽ രോഗബാധിതരെ ചുമന്നാണ് സൊസൈറ്റി കുടിയിലെത്തിച്ച്, അവിടെ നിന്നും ആംബുലൻസിൽ മൂന്നാറിലെ ആശുപത്രിയിലെത്തിക്കുന്നത്.
- പെട്ടിമുടിയിൽ നിന്നും പഞ്ചായത്താസ്ഥാനമായ സൊസൈറ്റി കുടിയിലേക്ക് കോൺക്രീറ്റ് റോഡ് നിർമാണം ആരംഭിച്ചെങ്കിലും ഒരു വർഷമായി നിർമാണം നിലച്ചു.
- ഗതാഗത സംവിധാനമില്ലാത്തതിനാൽ വിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്നത് പതിവ്.
- വനത്തിനുള്ളിൽ നിന്നു ശേഖരിക്കുന്ന വനവിഭവങ്ങളും ഏലം തുടങ്ങിയ കൃഷികളിൽ നിന്നുള്ള വരുമാനവും തൊഴിലുറപ്പ് ജോലിയിൽ നിന്നുള്ള വേതനവുമാണ് ഇടമലക്കുടിക്കാരുടെ പ്രധാന വരുമാനമാർഗം.
- സപ്ലൈകോ വഴി വിതരണം ചെയ്യുന്ന റേഷൻ സാധനങ്ങളും സ്വന്തമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും മാത്രം ഭക്ഷണം.
- നാലു സെറ്റിൽമെന്റുകളിൽ മാത്രം വൈദ്യുതി.
- പഞ്ചായത്താസ്ഥാനമായ സൊസൈറ്റി കുടിയിൽ മാത്രം മൊബൈൽ റേഞ്ച്.
- 15 വർഷത്തിനിടയിൽ സർക്കാർ പ്രഖ്യാപിച്ച പ്രഖ്യാപനങ്ങളിൽ 25 ശതമാനം പോലും നാളിതുവരെയായിട്ടും നടപ്പാക്കിയില്ല.
English Summary:
Edamalakkudy, the first tribal panchayat in Kerala, faces infrastructural challenges despite being formed 15 years ago. The panchayat relies on forest resources and agriculture, with limited access to electricity, healthcare, and transportation, hindering overall development. |