വടകര ∙ വടകരയിൽനിന്നു കോഴിക്കോട് നഗരത്തിലേക്കും കണ്ണൂരിലേക്കും ഏതാണ്ട് ഒരേ ദൂരം. ഒട്ടേറെ മികച്ച ആശുപത്രികൾ കോഴിക്കോട് നഗരത്തിലുണ്ടെങ്കിലും വടകരയിൽ നിന്നുള്ളവർ ഇപ്പോൾ കണ്ണൂരിലേക്കാണു രോഗികളുമായി പോകുന്നത്. 35– 40 മിനിറ്റു കൊണ്ടു കണ്ണൂരെത്താം. പലപ്പോഴും ഒന്നര മണിക്കൂറെടുത്താലും കോഴിക്കോട്ട് എത്തില്ല. തകർന്ന റോഡും രൂക്ഷമായ ഗതാഗതക്കുരുക്കും തന്നെ കാരണം. 40.8 കിലോമീറ്ററിലാണു വെങ്ങളത്തു നിന്ന് അഴിയൂരിലേക്കു ദേശീയപാത നിർമിക്കുന്നത്. കൈനാട്ടി ഭാഗത്ത് മാസങ്ങൾക്കു മുൻപു മണ്ണ് മാറ്റിയ നിലയിൽ. ഇതിന്റെ വശങ്ങളിലൂടെയാണ് ഇപ്പോഴത്തെ റോഡ്.
വെങ്ങളം – രാമനാട്ടുകര റീച്ചിനൊപ്പം 2021ൽ നിർമാണം തുടങ്ങിയെങ്കിലും പണി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇതിന്റെ ദുരിതം മുഴുവൻ പേറുന്നതു വടകര ടൗണിലേക്കുള്ള യാത്രക്കാരും. മണിക്കൂറുകളെടുത്താണു പല ദിവസങ്ങളിലും വാഹനങ്ങൾ വടകര ടൗൺ കടക്കുന്നത്. അഴിയൂരിനും കരിമ്പനപ്പാലത്തിനും ഇടയിൽ (ഏതാണ്ട് 12 കിലോമീറ്റർ) വാഹനങ്ങൾ ഏതു സമയത്തും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെടാനുള്ള സാധ്യത കൂടുതലാണ്. വടകര ടൗണിൽ ദേശീയപാത ഫ്ലൈ ഓവർ നിർമാണത്തിനു വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച തൂണുകൾ. ചിത്രങ്ങൾ: മനോരമ
ചോറോടിലും കൈനാട്ടിയിലുമൊക്കെ രൂക്ഷമായ വാഹനക്കുരുക്ക്. റോഡിലെ കുഴികളിൽ വീണുള്ള അപകടസാധ്യതയും ഏറെ.മങ്ങൂൽപാറ, മൂരാട് ജംക്‌ഷൻ, കൈനാട്ടി, നാരായണ നഗർ, ഇരിങ്ങൽ, അയിനിക്കാട് എന്നിവിടങ്ങളിലും റോഡ് തകർന്നും കുഴികൾ നിറഞ്ഞും ഗതാഗതക്കുരുക്കു രൂക്ഷം.
പാതയില്ല; തൂണുകൾ മാത്രം കുഴച്ചുമറിച്ചിട്ടിരിക്കുകയാണു വടകര ടൗൺ. ഫ്ലൈ ഓവറിന്റെയും അണ്ടർപാസിന്റെയും തൂണുകൾ പലയിടത്തും കാണാം. ഇതിനടിയിൽ കോൺക്രീറ്റ് സ്ലാബുകളും മറ്റും നിരത്തിയിട്ടിരിക്കുന്നു. നിർമാണം നിലച്ചതു കാരണം ഇതിനു ചുറ്റും കാടു വളർന്നു. മണ്ണും കല്ലും ഇരുമ്പുമൊക്കെ കൂട്ടിയിട്ടിരിക്കുന്നു. പല ഭാഗത്തും വീതിയില്ലാത്തതിനാൽ വാഹനങ്ങൾ പതുക്കെയാണു നീങ്ങുന്നത്. വാഹനം കേടായാൽ ക്രെയിൻ എത്തിച്ചു മാറ്റാൻ പോലും സംവിധാനമില്ല.
പൊടി ശല്യം കാരണം കച്ചവടക്കാർ, കടകൾക്കു മുന്നിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ടിരിക്കുകയാണ്. നഗരം കുഴച്ചുമറിച്ചിട്ടതു കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. പല കടകളും അടച്ചു. നേരത്തേ, ആശ ആശുപത്രി മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ 800 മീറ്റർ ഫ്ലൈഓവറാണു വടകര നഗരത്തിൽ പറഞ്ഞിരുന്നതെങ്കിലും പിന്നീടിതു കുറച്ച് അടയ്ക്കാത്തെരു ജംക്‌ഷൻ മുതൽ പുതിയ സ്റ്റാൻഡ് വരെ 400 മീറ്ററാക്കി. പാതയുടെ അഞ്ചിൽ നാലു ഭാഗവും ഡിസംബറോടെ പൂർത്തിയാകുമെന്ന് ഈ മാസം 7ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ടെങ്കിലും നിലവിലുള്ള നിർമാണ വേഗം കണ്ടാൽ, ഇതു നടപ്പാകുമെന്നു തോന്നുന്നില്ല. English Summary:
Vatakara traffic is severely impacted by ongoing national highway construction delays, causing significant congestion and travel disruptions. The incomplete roadworks between Vatakara and Kozhikode are forcing commuters to take longer routes to Kannur. The construction delays and poor road conditions are hurting local businesses and causing daily inconvenience for residents.