പാലോട്∙ കോൺക്രീറ്റ് മട്ടം കെട്ടി ഉയർത്തി കോൺക്രീറ്റിനു തയാറെടുക്കുന്ന നന്ദിയോട് ഹോമിയോ ആശുപത്രി കെട്ടിടത്തിന് ലക്ഷങ്ങൾ മുടക്കി ശിലാസ്ഥാപനം നടത്തി. ഉത്സാഹിച്ചാൽ ഒരു മാസം കൂടി കഴിയുമ്പോൾ കെട്ടിട നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തേണ്ട കെട്ടിടമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലക്ഷങ്ങൾ പൊടിച്ചു ആരുമറിയാതെ മന്ത്രി വീണാ ജോർജ് ഓൺലൈനായി മന്ദിരം ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ പദ്ധതി പ്രകാരം 30ലക്ഷം രൂപ അനുവദിച്ചിട്ട് വർഷങ്ങളായി. പഞ്ചായത്ത് യഥാസമയം കെട്ടിടം പൊളിച്ചു നീക്കാത്തതിനെ തുടർന്ന് നിർമാണം അനന്തമായി നീളുകയായിരുന്നു. പലതവണ ‘മനോരമ’ നൽകിയ വാർത്തയെ തുടർന്നാണ് കെട്ടിടം പൊളിക്കുന്നതിന് വേഗം ഉണ്ടായത്. അതിനു ശേഷം കെട്ടിടം പണി തുടങ്ങിയിരുന്നു. മേൽക്കൂര കോൺക്രീറ്റ് ചെയ്യാൻ കണക്കിന് കെട്ടി ഉയർത്തിയപ്പോഴാണ് അവധി ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു പ്രചാരണവും ഇല്ലാതെ നന്ദിയോട് പഞ്ചായത്ത് സാംസ്കാരിക നിലയത്തിനുള്ളിൽ ഹോമിയോ ആശുപത്രി മന്ദിരം ശിലാസ്ഥാപനം നടത്തിയത്.
നോട്ടിസ് അടക്കം അച്ചടിച്ചെങ്കിലും ആർക്കും വിതരണം ചെയ്തതായി അറിവില്ല. ഉടൻ തന്നെ ഉദ്ഘാടനം നടത്തേണ്ട ഈ കെട്ടിടം ലക്ഷങ്ങൾ തുലച്ചു ശിലാസ്ഥാപനം നടത്തേണ്ടതുണ്ടായിരുന്നോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കെട്ടിട നിർമാണത്തിന് കേന്ദ്ര സർക്കാരിന്റെ ഫണ്ട് ആണെന്ന വിവരം ബോധപൂർവം മറച്ചു വച്ചാണ് പെട്ടെന്നു ശിലാസ്ഥാപനം നടത്തിയതെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.
English Summary:
Kerala Homoeo Hospital controversy arises after a secret inauguration. The rushed ceremony, funded by the central government, sparked criticism from BJP workers. |
|