തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി അയയുന്നു. ‘പലസ്തീന്‍ 36’ ഉള്‍പ്പെടെ മൂന്നു ചിത്രങ്ങള്‍ക്കു കൂടി കേന്ദ്രം അനുമതി നല്‍കി. ഇനി ഏഴു ചിത്രങ്ങള്‍ക്കാണ് അനുമതി ലഭിക്കാനുള്ളത്. എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, ചിത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഇളവ് ലഭിക്കാന്‍ വൈകിയതില്‍ ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകന്‍ ഡോ.ബിജുവിനു പിന്നാലെ ഐഎഫ്എഫ്‌കെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലനും രംഗത്തെത്തി. നടപടിക്രമങ്ങളിലെ വീഴ്ചകളെ രാഷ്ട്രീയവിവാദമാക്കുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നു വഴിതിരിക്കാനുള്ള നീക്കമാണെന്ന് ദീപിക സമൂഹമാധ്യമത്തില്‍ കുറിച്ചു.
Also Read സിനിമകൾക്ക് അനുമതി നൽകാത്തത് അസാധാരണം; പിന്നിൽ ചില ഉദ്യോഗസ്ഥരുടെ ‘അമിത ജാഗ്രത’: റസൂൽ പൂക്കുട്ടി
‘‘ആവിഷ്‌കാരസ്വാതന്ത്ര്യത്തോടു പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍ സമയപരിധികളും നടപടിക്രമങ്ങളും പാലിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. സെന്‍സഷര്‍ഷിപ്പ് ഇളവ് എന്നത് ധൃതിപിടിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. അതിന് ഒരു മാസമെങ്കിലും വേണ്ടിവരും. ഡിസംബറില്‍ മേള തുടങ്ങണമെങ്കില്‍ നവംബര്‍ ആദ്യവാരം എങ്കിലും രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് അങ്ങനെയാണ് ചെയ്തിരുന്നത്. മേള തുടങ്ങുന്നതിനു 15 ദിവസം മുന്‍പെങ്കിലും ഇളവ് സംബന്ധിച്ചുള്ള തീരുമാനം ലഭിക്കണം. എങ്കില്‍ മാത്രമേ അതു സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ഇത്തവണ ഡിസംബറിലാണ് അക്കാദമി അപേക്ഷ നല്‍കിയതെന്നാണ് അറിയുന്നത്. ആവശ്യമായ രേഖകള്‍ നല്‍കാത്തതിനാല്‍ എല്ലാ സിനിമകള്‍ക്കും അനുമതി നിഷേധിച്ചിരുന്നു. നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെ പൊതുസമൂഹത്തിലേക്ക് വിഷയം പടര്‍ത്താനാണ് സംഘാടകര്‍ ശ്രമിച്ചത്. പിആര്‍ നാടകമാണ് ഉദ്ദേശിച്ചതെങ്കില്‍ അതില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ഇനിയുള്ള ഐഎഫ്എഫ്‌കെ എഡീഷനുകളില്‍ രാജ്യാന്തര ചലച്ചിത്രപ്രവര്‍ത്തകരുടെ പങ്കാളിത്തത്തില്‍ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വര്‍ധിക്കും. പ്രേക്ഷകരാണ് ഐഎഫ്എഫ്‌കെയുടെ നട്ടെല്ല്. അവരുടെ വിശ്വാസവും പ്രതിബദ്ധതയുമാണ് മേളയുടെ വിജയത്തിനു കാരണം. മേളയെ പിആര്‍ സ്റ്റണ്ടിനായി ഉപയോഗിക്കുന്നത് നിരുത്തരവാദപരമായ നടപടി ആണ്’’– ദീപിക കുറ്റപ്പെടുത്തി.
Also Read ഡമ്മി പോലൊരു അക്കാദമി ചെയർമാൻ, മേളയുടെ പരിസരത്തുപോലുമില്ല: വിമർശിച്ച് ഡോ. ബിജു
സെന്‍സര്‍ ഇളവ് ആവശ്യപ്പെട്ട് ഡിസംബര്‍ മൂന്നിനാണ് ഇത്തവണ ഐഎഫ്എഫ്‌കെ അധികൃതര്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനു കത്തു നല്‍കിയത്. വിലക്കിയ 19 ചിത്രങ്ങളില്‍ ‘ബീഫ്’, ‘ഈഗിള്‍സ് ഓഫ് ദ് റിപ്പബ്ലിക്’, ‘ഹാര്‍ട്ട് ഓഫ് ദ് വൂള്‍ഫ്’, ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഗാസ’ തുടങ്ങി 9 ചിത്രങ്ങള്‍ക്ക് കേന്ദ്രം ഇന്നലെ പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. അതേസമയം, ‘ഈഗിള്‍സ് ഓഫ് ദ് റിപ്പബ്ലിക് ഉൾപ്പെടെ 5 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകിയിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. വിദേശ സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ (സിബിഎഫ്‌സി) അനുമതി വേണമെന്നാണു ചട്ടം. ചലച്ചിത്രമേളകള്‍ക്കായി ഈ സര്‍ട്ടിഫിക്കേഷനില്‍ സര്‍ക്കാര്‍ ഇളവു നല്‍കുകയാണു പതിവ്.
കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
English Summary:
IFFK controversy : IFFK controversy arises due to delays in censorship exemptions for film screenings. The film academy faces criticism for procedural lapses, while concerns arise about potential impacts on future festival editions.